സുരേഷ് ഒടുവില്‍ മരണത്തിനു കീഴടങ്ങി

സ്വയം തീര്‍ത്ത ഏകാന്ത തടവറയില്‍ നാലു വര്‍ഷത്തോളം ഭക്ഷണവും വസ്ത്രവുമില്ലാതെ ജീവിച്ച ആദിവാസി യുവാവ് മരണത്തിനു കീഴടങ്ങി. തിരുനെല്ലി പഞ്ചായത്തിലെ നാരങ്ങാക്കുന്ന് കാട്ടുനായ്ക്ക കോളനിയിലെ സുരേഷ് (32) ആണ് ചികിത്സക്കിടെ വ്യാഴാഴ്ച രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. കുടകില്‍ ഇഞ്ചിപ്പണിക്കുപോയിരുന്ന സുരേഷ് ഒരുനാള്‍ വീട്ടില്‍ തിരിച്ചെത്തി മുറിയില്‍ കയറിയിരിക്കുകയായിരുന്നു. പിന്നീട് നാലു വര്‍ഷത്തോളം ഈ മുറിയില്‍ ബീഡിയും വെള്ളവും മാത്രമായി മൗനിയായി കഴിഞ്ഞു.
മനസ്സിന്റെ താളംനഷ്ടമായ യുവാവ് തൊണ്ണൂറു പിന്നിട്ട അമ്മയുടെ പരിചരണത്തിലാണ് കഴിഞ്ഞിരുന്നത്. സുരേഷിന്റെ ദുരിത ജീവിതത്തില്‍ അധികൃതര്‍ ഇടപെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയില്‍ രക്തം കട്ടപിടിച്ചുണ്ടായ ഗുരുതരാവസ്ഥയാണ് മരണത്തിനിടയാക്കിയതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
സുരേഷിന്റെ മാതാവിനും മാനസികാസ്വാസ്ഥ്യമുണ്ട്. മകന്‍ മരിച്ചത് ഇപ്പോഴും ഈ അമ്മ തിരിച്ചറിഞ്ഞിട്ടില്ല. സംസ്‌കാര ചടങ്ങുകള്‍ക്കിടയിലും മകന് ബീഡി വേണമെന്ന് പറഞ്ഞ് അന്വേഷിച്ചുനടക്കുകയായിരുന്നു ഇവര്‍. മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ. ശ്രീജിത്ത് പെരുമനയാണ് സുരേഷിന്റെ മോചനത്തിനും തുടര്‍ന്ന് ചികിത്സ ലഭ്യമാക്കുന്നതിനും യത്‌നിച്ചത്.
കുടകില്‍നിന്നു തിരിച്ചുവന്ന സുരേഷിന്റെ ദേഹത്തും തലയിലും മാരക പരിക്കുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍, യഥാസമയം ചികിത്സ നല്‍കാതെ ഇയാളുടെ ദേഹത്ത് ൈദവം കൂടിയിട്ടുണ്ടെന്ന അന്ധവിശ്വാസത്തിന്റെ പിറകെയായിരുന്നു ബന്ധുക്കളടക്കമുള്ളവര്‍. കുടകില്‍ സുരേഷ ്പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയുടെ പിതാവ് മാരകമായി ഉപദ്രവിച്ച് കേരള അതിര്‍ത്തിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന കഥ പ്രചാരത്തിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























