രാജ്യത്ത് അവതരിപ്പിക്കുന്ന ഗവേഷണപ്രബന്ധങ്ങളില്‍ തൊണ്ണൂറുശതമാനവും പഴയത് കോപ്പിയടിക്കുന്നതാണെന്ന് അൽഫോൻസ് കണ്ണന്താനം

ഇന്ത്യയില്‍ അവതരിപ്പിക്കുന്ന 90 ശതമാനം ഗവേഷണപ്രബന്ധങ്ങളും പഴയത് കോപ്പിയടിച്ച് ഉണ്ടാക്കുന്നവയാണെന്നും മുന്‍കാലങ്ങളില്‍ മാത്രമായിരുന്നു ഉയര്‍ന്ന നിലവാരമുള്ള ഗവേഷണങ്ങളെന്നും കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനം സംഘടിപ്പിച്ച രണ്ടാമത് രാജ്യാന്തര സഫാരി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ ഒൻപത്ത് രാജ്യങ്ങളിൽ നിന്നുള്ള ഗവേഷകരുണ്ടായിരുന്നു. ഇവരുടെ സാന്നിധ്യത്തിലായിരുന്നു കണ്ണന്താനത്തിന്റെ പ്രസ്താവന.
'മുന്‍കാലങ്ങളില്‍ മാത്രമായിരുന്നു ഉയര്‍ന്ന നിലവാരമുള്ള ഗവേഷണങ്ങള്‍. ഹരിതവിപ്ലവത്തിനുശേഷം പൊതുജനത്തിന് ഒരുഗവേഷണംപോലും കാര്‍ഷികമേഖലയില്‍ നടന്നിട്ടില്ല. പ്രബന്ധങ്ങളുടെ കോപ്പിയടി തടയാനോ ആവര്‍ത്തനം കണ്ടെത്താനോ സഹായിക്കുന്ന സോഫ്റ്റ്വെയര് കാര്യക്ഷമമായാണോ ഉപയോഗിക്കുന്നതെന്ന് ചിന്തിക്കേണ്ടതുണ്ട്. എല്ലാ ഗവേഷണവും ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാനും ജീവിതനിലവാരം ഉയര്‍ത്താനുമാകണം. ഓഖി ദുരന്തത്തിന്റെ ഇരകളെക്കുറിച്ച് ഇപ്പോഴും കൃത്യമായ കണക്കില്ല. ഇത് ഗൗരവമായി കാണണം. ദുരന്തം മുന്‍കൂട്ടി പ്രവചിക്കുന്നതിലും ശാസ്ത്രീയ വിവര സമാഹരണത്തിലും വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം. ഇത്തരം സാഹചര്യങ്ങളില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പരസ്പരം പഴിചാരുന്നതിന് പകരം ദുരന്തങ്ങളെ നേരിടാന്‍ സാങ്കേതികസംവിധാനം മെച്ചപ്പെടുത്തണം'- അൽഫോൻസ് കണ്ണന്താനം പറഞ്ഞു.
https://www.facebook.com/Malayalivartha


























