കായലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പ്ലാസ്റ്റിക് വീപ്പയ്ക്കുള്ളിലെ മൃതദേഹം ഉദയംപേരൂര്‍ സ്വദേശിനി ശകുന്തളയുടേത്; ഞെട്ടലോടെ നാട്ടുകാർ....

കൊച്ചി കുമ്പളയില്‍ വീപ്പയ്ക്കുള്ളില്‍ നിന്ന് കണ്ടെത്തിയ മാസങ്ങള്‍ പഴക്കമുള്ള മൃതദേഹ അവശിഷ്ടങ്ങള്‍ ഉദയംപേരൂർ സ്വദേശിനി ശകുന്തളയുടേതെന്ന് സൂചന. ദുരൂഹത നീക്കാൻ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇടതുകാലിലെ കണങ്കാലില്‍ ശസ്ത്രക്രിയ നടത്തിയ ആളാണു മരിച്ചതെന്നു കണ്ടെത്തിയതോടെ നടത്തിയ അന്വേഷണമാണ് പുരോഗമിക്കുന്നത്. പോലീസ് അന്വേഷണത്തില്‍ ഇത്തരത്തില്‍ ശസ്ത്രക്രിയ നടത്തിയ ആറുപേരെയാണു കണ്ടെത്താന്‍ കഴിഞ്ഞത്. ഇതില്‍ അഞ്ചുപേരും നിലവില്‍ ജീവിച്ചിരിക്കുകയും ഇവരെ തിരിച്ചറിയുകയും ചെയ്തു.
എന്നാല്‍, ആറാമത്തെയാളും ഉദയംപേരൂര്‍ നിവാസിയുമായ ശകുന്തളയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതാണ് മരിച്ചത് ഇവര്‍ തന്നെയാണോയെന്നു പോലീസ് സംശയിക്കുന്നത്. വീപ്പയില്‍ കണ്ടെത്തിയ അസ്ഥികൂടത്തിന് 30വയസ്സാണ് കണക്കാക്കുന്നത്. ഉദയം പേരൂർ സ്വദേശിനിയായ ശകുന്തളയ്ക്ക് 50 വയസിനോടടുത്താണ് പ്രായം. ഈ പൊരുത്തക്കേട് അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവുമായിട്ടുള്ള ബന്ധം വേര്‍പിരിഞ്ഞ ശേഷം ഇവര്‍ മുംബൈക്ക് പോകുന്നു എന്ന് പറഞ്ഞതായും പിന്നീട് അമ്മയുമായി യാതൊരു വിധ ബന്ധവും ഉണ്ടായിട്ടില്ലെന്നും ബന്ധുക്കള്‍ പോലീസിനു മൊഴി നല്‍കിയിട്ടുള്ളതായാണു വിവരം. ഇവര്‍ തന്നെയാണോയെന്ന് സ്ഥിരീകരിക്കുന്നതിനായി മകളുടെ രക്തം ഡിഎന്‍എ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നാണു സൂചനകള്‍.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ ഇവര്‍ തൃപ്പൂണിത്തുറയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അന്വേഷണത്തിനിടെ തൃപ്പൂണിത്തുറയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കണങ്കാലില്‍ ശസ്ത്രക്രിയ നടത്തിയതായി പോലീസ് കണ്ടെത്തുകയായിരുന്നുവെന്നാണു വിവരം.
https://www.facebook.com/Malayalivartha