നടൻ ഉണ്ണിമുകുന്ദൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി; പരാതിക്കാരിയെ എറണാകുളം സിജെഎം കോടതി ഇന്ന് വിസ്തരിക്കും

നടൻ ഉണ്ണി മുകുന്ദൻ ബലാൽസംഘം ചെയ്യാൻ ശ്രമിച്ചെന്ന് ആരോപിച്ച് എറണാകുളം സ്വദേശിയും തിരക്കഥാകൃത്തായ യുവതി പരാതി നൽകിയിരുന്നു. യുവതിയെ എറണാകുളം സിജെഎം കോടതി ഇന്ന് വിസ്തരിക്കും. ഇതിനുമുൻപ് കേസ് പരിഗണിച്ചിരുന്നു. അപ്പോൾ ഉണ്ണിമുകുന്ദൻ സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച് അപകീർത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുവെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ കോടതിൽ വ്യക്തമാക്കിയിരുന്നു. യുവതിയ്ക്ക് പൊലീസ് സംരക്ഷണം വേണമെന്നും നടന്‍റെ ജാമ്യം റദ്ദാക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. പീഡനക്കേസില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ് തിരക്കഥാകൃത്തായ യുവതി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ചെന്നാണ് നടന്‍ ഉണ്ണിമുകുന്ദന്‍റെ പരാതി.
പ്രമുഖ ഓൺലൈൻ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ യുവതി പറഞ്ഞതിങ്ങനെ;
ഉണ്ണി മുകുന്ദനെ കണ്ട് കഥ പറയാൻ വേണ്ടി താൻ ഓഗസ്റ്റ് 23ന് സമയം വാങ്ങിയിരുന്നു. ഇടപ്പള്ളിയിലെ വീട്ടിലേക്ക് വരാനായിരുന്നു ഉണ്ണിമുകുന്ദൻ ആവശ്യപ്പെട്ടത്. തിരക്കഥാകൃത്തായ സുഹൃത്ത് വഴി ഫോൺ വിളിച്ചാണ് കാണാൻ സമയം വാങ്ങിയത്. വൈകിട്ട് മൂന്നരയോടെ ഇടപ്പള്ളിയിലെ വീട്ടിൽ ഉണ്ണിയെ കാണാൻ എത്തി. സിനിമാ മേഖലയിൽ ഇത്രയും നല്ല പയ്യൻ ഇല്ലെന്നും തനിച്ച് പോയാൽ മതിയെന്നും സുഹൃത്ത് എന്നോട് പറഞ്ഞിരുന്നു.
ഇത്രയും ഇമേജുള്ള പയ്യൻ ഇല്ല. അങ്ങോട്ട് പെൺകുട്ടികൾ ചെന്നാൽ പോലും ഒഴിഞ്ഞുമാറുന്നയാൾ എന്നൊക്കെയായിരുന്നു കേട്ടിരുന്നത്. നേരത്തെ തന്നെ ഉണ്ണിയെക്കുറിച്ച് ചില പരാതികൾ കേട്ടിരുന്നെങ്കിലും അവയെല്ലാം വ്യാജമാണെന്നാണ് കരുതിയത്. അവിടെ ചെന്നപ്പോൾ അയാൾ അൽപ്പം ക്ഷോഭത്തിലായിരുന്നു. കഥ കേൾക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ അദ്ദേഹം സ്‌ക്രിപ്റ്റ് ചോദിച്ചു. അത് ഞാൻ കൊണ്ടുവരാമെന്ന് പറഞ്ഞ് പോകാൻ എഴുന്നേറ്റപ്പോൾ അയാൾ എന്നെ കയറിപ്പിടിച്ചു. ഞാൻ ബഹളം വെച്ചപ്പോൾ അയാൾ കൈവിട്ടു. പോകുന്നോ എന്ന് ചോദിച്ചു. ഞാൻ പോകുന്നുവെന്ന് പറഞ്ഞു. കഥ കേൾക്കാൻ അയാൾ തയാറാകാത്തതിനാൽ പത്ത് മിനിറ്റ് സമയമേ ഞാൻ അവിടെ ഉണ്ടായിരുന്നുള്ളൂ. ഇക്കാര്യങ്ങളെല്ലാം കാക്കനാട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ പറഞ്ഞിട്ടുണ്ട്. 354, 354 (ബി) വകുപ്പുകൾ പ്രകാരമാണ് കേസ്. സുഹൃത്തിനെ വിളിച്ച് ഉടൻ തന്നെ ഞാൻ ലുലുവിലെത്തി. എന്നെ കണ്ടപ്പോൾ തന്നെ സുഹൃത്തിന് എന്തോ പ്രശ്‌നം ഉണ്ടെന്ന് മനസിലായി. പ്രശ്‌നം പറഞ്ഞപ്പോൾ അവനെ പോയി അടിക്കണോ അതോ പൊലീസിൽ പോകണോ എന്ന് അവൻ ചോദിച്ചു. ഞാൻ ആകെ ഷോക്കിലായിരുന്നു. പ്രശ്‌നമാകുമെന്ന് മനസിലാക്കിയ ഉണ്ണി എന്നെ ഫോണിൽ വിളിച്ചു.
ഞാൻ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. സുഹൃത്തിന്റെ ഫോണിൽ വിളിച്ച് അയാൾ ഭീഷണി മുഴക്കി. പൊതുജനം അറിഞ്ഞാൽ ഇത് എന്നെയും ബാധിക്കുമെന്ന് കണ്ട് പൊലീസിൽ പരാതി നൽകിയില്ല. സെപ്റ്റംബർ 15ന് ഉള്ളിൽ കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിൽ എത്തി പരാതി നൽകി. കോടതി കെട്ടിടം മാറുന്നതിനാൽ രഹസ്യമൊഴിയെടുക്കാൻ ഒരു മാസം സമയമെടുക്കും എന്നാണ് കോടതിയിലുള്ളവർ പറഞ്ഞത്. പരസ്യ മൊഴിയാണെങ്കിൽ ഉടൻ നൽകാനാകുമെന്നും പറഞ്ഞു. എന്നാൽ രഹസ്യമൊഴി നൽകാനാണ് ഞാൻ തീരുമാനിച്ചത്. ഇതേതുടർന്ന് ഒക്‌ടോബർ ഏഴിന് കോടതിയിൽ എത്തി രഹസ്യമൊഴിയും നൽകി.
പരാതിയുമായി മുന്നോട്ടുപോകുന്നതിൽ എന്റെ രക്ഷിതാക്കൾ എതിരായതിനാൽ രഹസ്യമൊഴി മതിയെന്ന് തീരുമാനിക്കുകയായിരുന്നു. സുഹൃത്തിനൊപ്പം പോയാണ് രഹസ്യമൊഴി നൽകിയത്. ഐഡന്റിറ്റി തിരിച്ചറിയുമെന്ന് ഭയന്നാണ് പൊലീസിനെ സമീപിക്കാതിരുന്നത്. ഒരാളോടും ഭാവിയിൽ ഉണ്ണിമുകുന്ദൻ ഇങ്ങനെ പെരുമാറരുതെന്നും പരാതിക്കാരി പറയുന്നു.
https://www.facebook.com/Malayalivartha