ഇത് അറബിയുടെ വക മുട്ടൻ പണി ! ; ബിനോയ് കോടിയേരി നൽകാനുള്ള മുഴുവൻ തുകയുടെ വിശദാംശങ്ങളും ദുബായ് കോടതിൽ നിരന്നു; അറബി വീണ്ടും കേരളത്തിൽ പത്ര സമ്മേളനം നടത്തിയേക്കുമെന്നു സൂചന

ബിനോയ് കോടിയേരി നൽകാനുള്ള മുഴുവൻ തുകയുടെ വിശദാംശങ്ങളും താൻ ഇന്ത്യയിൽ നേരിടേണ്ടി വന്ന അനുഭവങ്ങളും കോടതിക്ക് മുന്നിൽ തുറന്നു കാട്ടി ജാസ് കമ്പനി ഉടമ ഹസൻ ഇസ്മയിൽ അബ്ദുള്ള അൽ മർസൂഖി രംഗത്തെത്തിയിരിക്കുകയാണ്. ബിനോയ് നൽകാനുള്ള 13 കോടി രൂപ തീർത്തും നൽകാതെ ഇനി കേരളം കാണാൻ കഴിയില്ലെന്നാണ് അഭിഭാഷകർ പറയുന്നത്.
ഈ മാസം ഒന്നാം തീയതി ജാസ് കമ്പനി ബിനോയ് കോടിയേരിക്കെതിരെ ദുബായ് കോടതിയിൽ ഒരു ചെക്കിന്റെ തുകയായ പത്തുലക്ഷം ദിർഹം(1.74 കോടി രൂപ) ത്തിന്റെ സിവിൽ കേസ് രജിസ്റ്റർ ചെയ്ത പശ്ചാത്തലത്തിലായിരുന്നു ബിനോയ്ക്ക് യാത്ര വിലക്ക് നേരിടേണ്ടി വന്നത്. ഈ കേസിന്റെ അടിസ്ഥനത്തിലായിരുന്നു ബിനോയ് യാത്രാവിലക്ക് നീക്കാനായി മേൽക്കോടതിയായ ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയെ സമീപിച്ചത്.
കോടതി നിർദ്ദേശ പ്രകാരം ബാങ്ക് ഗ്യാരണ്ടിയോ തത്തുല്യമായ തുകയോ അടച്ച് യാത്രാവിലക്കു നീക്കാനായുള്ള ശ്രമങ്ങൾക്കിടയിലാണ് എല്ലാ തെളിവുകളും രേഖകളും സാക്ഷ്യപ്പെടുത്തി അൽമർസൂഖിയുടെ പുതിയ നീക്കം.
അൽമർസൂഖിയുടെ രേഘകൾ പ്രകാരം 13 കോടി രൂപയോ അതിനു തത്തുല്യമായ ബാങ്ക് ഗ്യാരണ്ടിയോ യാത്രാവിലക്ക് നീക്കുന്നതിനായി ബിനോയിക്കു നൽകേണ്ടി വരും. ഇതോടൊപ്പം തന്നെ തനിക്ക് ഇന്ത്യയിൽ അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങളും മർസൂഖി രേഖാമൂലം കോടതിയെ അറിയിച്ചു. ഇന്ത്യയിൽ എത്തിയതും അവഗണന നേരിട്ടതും അപഹാസ്യനായതുമടക്കം പത്രസമ്മേളനം നടക്കാതിരുന്ന വിവരങ്ങൾ വരെ കോടതിയെ ബോധിപ്പിച്ചതായാണ് സൂചന.
ബിനോയ് കോടിയേരിയുടെ സ്വന്തം പേരിലുള്ളതും കമ്പനിയുടെ പേരിലുള്ളതുമായ ചെക്കുകൾ, സാമ്പത്തിക ഇടപാട് സാധൂകരിക്കത്തക്ക വിധത്തിലുള്ള മറ്റു തെളിവുകൾ, കൂടാതെ ആവശ്യമായി മറ്റുരേഖകൾ എന്നിവയാണ് കഴിഞ്ഞ ദിവസം മർസൂഖി ദുബായ് കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്.
സാമ്പത്തിക പ്രശ്നങ്ങളാൽ കേരളത്തിലായിരുന്ന ബിനോയ് ഇടപാടുമായി ബന്ധപ്പെട്ട ക്രിമിനൽ കേസിൽ പിഴ ഒടുക്കി ദുബായ് ക്രിമിനൽ മന്ത്രാലയത്തിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചതിനെ തുടർന്നായിരുന്നു തിരികെ ദുബായിൽ എത്തിയത്. ഇതോടെയാണ് സിവിൽകേസ് രജിസ്റ്റർ ചെയ്യപ്പെട്ടതും യാത്രാവിലക്ക് ഉണ്ടായതും.
ബിനോയിക്കും ശ്രീജിത്തിനും നൽകിയ തുക ലഭിക്കാതെ വന്നപ്പോഴാണ് താൻ ഇന്ത്യയിലേക്കെത്തിയതെന്നാണ് അൽമർസൂഖി പ്രതികരിച്ചിരിക്കുന്നത്. പണം തിരികെ ലഭിക്കുക എന്നതു മാത്രമായിരുന്നു തന്റെ വരവിന്റെ ലക്ഷ്യമെന്നും അൽമർസൂഖി കൂട്ടിച്ചേർത്തു.
ബിനോയിയുടെ പിതാവ് കോടിയേരി ബാലകൃഷ്ണൻ, ശ്രീജിത്തിന്റെ പിതാവ് വിജയൻപിള്ള എന്നിവരുൾപ്പെട്ട സിപിഎമ്മിന്റെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരുമായി പണമിടപാടു സംബന്ധിച്ച ചർച്ചയായിരുന്നു ഡൽഹിയിൽ നടന്നത്. യെച്ചൂരിയോട് പണം തിരികെ ലഭിക്കാനുള്ള സഹായം അഭ്യർത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും അൽമർസൂഖി പറയുന്നു.
ഒരിക്കലും ഈ വിഷയം വിവാദമാക്കുവാൻ ആഗ്രഹിച്ചിരുന്നില്ലെന്നും കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്നും പണം തിരികെ ലഭിച്ചാൽ കേസ് പിൻവലി്ക്കാൻ തയാറാണെന്നും അൽ മർസൂഖി പറഞ്ഞതായി രാഹുലിന്റെ അഭിഭാഷകൻ അഡ്വ. ജോസ് ആല അൽമർസുഖിയെ ഉദ്ധരിച്ച് മാധ്യമങ്ങളെ അറിയിച്ചു.
ഇതിനിടയിൽത്തന്നെ വിവാദങ്ങളിലേക്ക് വഴി ഒരുക്കാതെ നാനാ ഭാഗങ്ങളിൽ നിന്നും ഒത്തു തീർപ്പു ശ്രമങ്ങൾ നടക്കുന്നുണ്ട്. വിഷയം രൂക്ഷമാകുന്നതോടെ കോടിയേരിയെ രാഷ്ട്രീയമായി അതു കൂടുതൽ ബാധിക്കുമെന്നത് തീർച്ച.
ബിനോയി നൽകാനുള്ള 13 കോടി രൂപ ലഭിച്ചാൽ കേസ് പിൻവലിക്കാമെന്നാണ് ഒത്തുതീർപ്പിനായി ചെന്നവർക്ക് ജാസ് കമ്പനിയിൽ നിന്ന് ലഭിച്ച മറുപടിയെന്നും പറയുന്നു. ഒത്തുതീർപ്പ് സംബന്ധിച്ച് തന്നെയും നിരവധി പേർ ബന്ധപ്പെട്ടിരുന്നതായി രാഹുലിന്റെ അഭിഭാഷകൻ ജോസ് ആല അറിയിക്കുന്നു.
https://www.facebook.com/Malayalivartha
























