കൊടും ക്രൂരതക്ക് ദയയില്ല , മരണ ഭയത്താൽ മാനസിക നിലതെറ്റി പ്രതികൾ; രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച നിര്‍ഭയ കൂട്ട ബലാത്സംഗ കേസ് പ്രതി മുകേഷ് സിങ്ങിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി; ദയാഹർജി ലഭിച്ച് കേവലം രണ്ട് മണിക്കൂർ മാത്രം പിന്നിടുമ്പോഴാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഹർജി തള്ളിയത്
രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച നിര്‍ഭയ കൂട്ട ബലാത്സംഗ കേസ് പ്രതി മുകേഷ് സിങ്ങിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി. ദയാഹർജി ലഭിച്ച് കേവലം രണ്ട് മണിക്കൂർ മാത്രം പിന്നിടുമ്പോഴാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഹർജി തള്ളിയത്. ദയാഹർജി തള്ളണമെന്ന് രാഷ്ട്രപതിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശുപാര്‍ശ ചെയ്തിരുന്നു.
ദയാഹർജിയിൽ തീരുമാനമാകാതെ ശിക്ഷ നടപ്പാക്കാൻ ആകില്ലെന്നായിരുന്നു മുകേഷിന്റെ അഭിഭാഷക വൃന്ദ ഗ്രോവറിന്റെ വാദം. നേരത്തെ മുകേഷ് സിംഗ്, വിനയ് ശർമ്മ എന്നിവർ നൽകിയ തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മുകേഷ് സിംഗ് രാഷ്ട്രപതിക്ക് ദയാഹർജി നൽകിയത്.
വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് മുകേഷ് സിങ് നല്‍കിയ ഹര്‍ജി ഡല്‍ഹി പട്യാല ഹൗസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഡൽഹി അഡിഷണൽ മജിസ്ട്രേറ്റ് കോടതി ഇന്ന് 3.30–ന് വധശിക്ഷ സംബന്ധിച്ച് തീഹാർ ജയിൽ അധികൃതർ സമർപ്പിക്കുന്ന റിപ്പോർട്ട് പരിഗണിക്കും.
ജയിൽ ചട്ടപ്രകാരം ദയാഹർജി നൽകിയാൽ അത് തള്ളുന്നതു വരെ വധശിക്ഷ നടപ്പാക്കാനാകില്ല. ദയാഹർജി തള്ളിയതിന് ശേഷം പതിനാല് ദിവസം കഴിഞ്ഞേ ശിക്ഷ നടപ്പാക്കാനാകൂ. അതിനാൽ ജനുവരി 22ന് നിശ്ചയിച്ച് വധശിക്ഷ ഇതോടെ വൈകും.
ജനുവരി 22ന് രാവിലെ 7 മണിക്ക് നാലു പ്രതികളെയും തൂക്കിലേറ്റണമെന്ന് കഴിഞ്ഞ ആഴ്ച പട്യാല ഹൗസ് കോടതി ഉത്തരവിട്ടിരുന്നു. രാജ്യത്തെ ഒന്നടങ്കം നടുക്കിയ നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് പാട്ട്യാല കോടതി മരണവാറണ്ട് പുറപ്പെടുവിച്ചതോടെ തിഹാര്‍ ജയിലില്‍ വധശിക്ഷ നടപ്പിലാക്കാനുള്ള നടപടികള്‍ എല്ലാം തന്നെ പൂർത്തിയായ ഘട്ടത്തിലാണ് പുതിയ നടപടി. മുകേഷ് സിങ്, അക്ഷയ് ഠാക്കൂര്‍, വിനയ് ശര്‍മ്മ, പവന്‍ ഗുപത് എന്നിവരാണ് വധ ശിക്ഷ കാത്ത് കഴിയുന്ന പ്രതികള്‍.
2012 ഡിസംബറിലാണ് വിനയ് ശർമയടക്കമുള്ള ഒരു സംഘം 23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനിയെ ദില്ലിയിൽ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. അതിക്രൂരമായ രീതിയിൽ ആക്രമിച്ച് മൃതപ്രായയാക്കുകയും നഗ്നയാക്കുകയും ചെയ്ത യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും വഴിയിൽ തള്ളുകയും ചെയ്തു. ശേഷം ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നിർഭയയെ സിംഗപ്പൂരിൽ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ മരണത്തിന് കീഴടങ്ങി.
സംഭവം വൻ പ്രതിഷേധങ്ങൾക്കാണ് വഴിവച്ചത്. രാജ്യതലസ്ഥാനം സമരങ്ങളുടെ പോരാട്ടവേദിയായി. പാർലമെന്‍റ് മുതൽ രാഷ്ട്രപതിഭവനിലേക്ക് വരെ പ്രതിഷേധം ഇരമ്പി. തെലങ്കാനയില്‍ മൃഗഡോക്ടറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ നിര്‍ഭയ കേസിലെ പ്രതികളെ ഉടന്‍ തൂക്കിലേറ്റണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയർന്നിരുന്നു.
വധശിക്ഷ നടപ്പിലാക്കുന്ന തൂക്കുമരത്തിന്റെ ബല പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം പ്രതികളുടെ ഭാരത്തിനൊത്ത ഡമ്മികള്‍ ജയിലധികൃതര്‍ തൂക്കിലേറ്റി. ഭാരത്തിനൊത്ത കല്ലുകളാണ് ഡമ്മിയായി ഉപയോഗിച്ചത്. നാല് പ്രതികളുടെയുംമരണത്തിലേക്കുള്ള കയറു വലിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത് ഉത്തര്‍പ്രദേശിലെ അംഗീകൃത ആരാച്ചാരില്‍ ഒരാളാണ് പവന്‍ ജലാദാണ്.
സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായാണ് നാല് പ്രതികളെ ഒരുമിച്ച് തൂക്കിക്കൊലൈൻ തയ്യാറെടുക്കുന്നത്. അതിനാല്‍ തന്നെ വലിയ തൂക്കുമരത്തട്ട് ആവശ്യമാണ്. ഒരൂ മാസം മുന്‍പ് തന്നെ ജയിലില്‍ തൂക്കുമരത്തട്ട് പുനര്‍നിര്‍മ്മിച്ചിരുന്നു. തൂക്കിലേറ്റുന്നതിനുള്ള ചട്ടക്കൂടിനും ഭൂമിക്കടിയിലേക്കുള്ള തുരങ്കം കുഴിക്കുന്നതിനുമായി കഴിഞ്ഞ ദിവസം ജയില്‍ വളപ്പില്‍ ജെ.സി.ബി എത്തിച്ച് പണികള്‍ നടത്തിയിരുന്നു. ഈ തുരങ്കത്തിലൂടെയാണ് തൂക്കിലേറ്റപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കൈമാറുന്നത്.
രാജ്യത്തെ എല്ലാ ജയിലുകള്‍ക്കും തൂക്കുകയര്‍ നിര്‍മിച്ചുനല്‍കുന്നത് ബക്സര്‍ ജയിലില്‍ നിന്നാണ്. പുതിയ തൂക്കുകയര്‍ ബക്സര്‍ ജയിലില്‍ നിന്ന് എത്തിക്കഴിഞ്ഞു. അഞ്ചോ ആറോ പേര്‍ മൂന്നു ദിവസത്തെ സമയമെടുത്താണ് ഒരു കയര്‍ നിര്‍മിക്കുന്നത്. ഇതിനായി ജയിലില്‍ പ്രത്യേക പരിശീലനം ലഭിച്ച തടവുകാര്‍ ഉണ്ട്. തൂക്കിലേറ്റാന്‍ വിധിക്കുന്ന പ്രതിയുടെ ഉയരത്തിന്റെ 1.6 മീറ്റര്‍ മടങ്ങ് നീളമുള്ള കയറാണ് വേണ്ടത്. തിഹാറിലേക്കായി അവസാനം ബക്സില്‍ നിന്ന് തൂക്ക് കയറെത്തിയത് 2013ല്‍ പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സല്‍ഗുരുവിനെ തൂക്കിലേറ്റുന്നതിനായാണ്.
അതേസമയം നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ താന്‍ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞുവെന്ന് ആരാച്ചാരായ പവന്‍ ജല്ലാദ് ദിവസങ്ങള്‍ക്കു മുന്‍പേ പ്രസ്താവിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ഡമ്മി പരിശോധനയില്‍ ആരാച്ചാര്‍ പങ്കെടുത്തിരുന്നില്ല. ജയില്‍ ഉദ്യോഗസ്ഥരാണ് ഈ ബലപരീക്ഷ നടത്തിയത്.
https://www.facebook.com/Malayalivartha