മോദി പറഞ്ഞാൽ പറഞ്ഞതാ... ഇന്ത്യയില്‍ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍! രണ്ടു ഡോസുകള്‍ക്ക് 1000 രൂപ; പ്രായമായവരില്‍ ഓക്‌സ്ഫഡ് വാക്‌സിന്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തൽ; കുട്ടികളില്‍ ഇതു പ്രതികൂലമാവില്ലെന്ന ഉറപ്പ് ലഭിച്ചാല്‍ മാത്രമേ കുത്തിവെപ്പ് നടത്തുകയുള്ളൂ... കൂടുതൽ വിവരങ്ങൾ ഇങ്ങനെ...

ഏപ്രില്‍ തൊട്ട് ഒരു വര്‍ഷത്തിനകം ഓക്‌സ്ഫഡ് കോവിഡ് വാക്‌സിന്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ലഭ്യമാക്കാന്‍ സാധിക്കുമെന്ന് പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി. അടുത്ത ഫെബ്രുവരിയോടെ മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍ ലഭ്യമാകും. വാക്‌സിന്‍ എടുക്കാനുള്ള ജനങ്ങളുടെ താത്പര്യം, അതിനുള്ള ബജറ്റ് തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് 2024- നു മുന്‍പ് ഇന്ത്യയില്‍ പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി
അദാര്‍ പുനാവാല പറഞ്ഞു.
പ്രതിരോധ കുത്തിവെപ്പിന് ആവശ്യമായ രണ്ടു ഡോസുകള്‍ക്ക് പരമാവധി 1000 രൂപ വിലവരും. ഒരു ഡോസിന് 5 - 6 യു.എസ്. ഡോളര്‍ വില വരും. അതു പ്രകാരം ഒരാള്‍ക്ക് ആവശ്യമായ രണ്ടു ഡോസിന് 1000 രൂപയോളം ചെലവാകും. കുട്ടികളില്‍ ഇതു പ്രതികൂലമാവില്ലെന്ന ഉറപ്പ് ലഭിച്ചാല്‍ മാത്രമേ കുത്തിവെപ്പ് നടത്തുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പ്രായമായവരില്‍ ഓക്‌സ്ഫഡ് വാക്‌സിന്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതുവരെ നടന്ന പരീക്ഷണങ്ങളില്‍ പ്രതികൂല ഘടകങ്ങളോ മറ്റു വലിയ പരാതികളോ ഉണ്ടായിട്ടില്ല.
അതേസമയം കോവിഡ് (COVID-19) മഹാമാരി ബാധിച്ച രാജ്യങ്ങളുടെ ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു. വ്യാഴാഴ്‌ച റിപ്പോർട്ട് ചെയ്ത കേസുകൾ 45,882. കേന്ദ്ര ആരോഗ്യ വകുപ്പ് നൽകുന്ന വിവരം അനുസരിച്ച് ഇതുവരെ രോഗബാധയുണ്ടായത് 90,04,365 പേർക്കാണ്. കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 584 മരണങ്ങൾ. കോവിഡ് മൂലം ഇന്ത്യയിൽ മരണമടഞ്ഞവരുടെ എണ്ണം 132,162 ആയി. അമേരിക്കയ്ക്കും ബ്രസീലിനും ശേഷം ഒരു ലക്ഷം മരണം റിപ്പോർട്ട് ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. ഇപ്പോൾ ചികിത്സയിലുള്ളവർ 4,43,794, രോഗമുക്തി നേടിയവർ 84,28,409.
നവംബർ 19 വരെ ഇന്ത്യയിൽ ടെസ്റ്റ് ചെയ്തത് 12,95,91,786 സാംപിളുകളാണ് എന്ന് ഐസിഎംആർ (ICMR) അറിയിച്ചു. വ്യാഴാഴ്‌ച മാത്രം 10,83,397 സാംപിളുകൾ പരിശോധിച്ചു. ഓഗസ്റ്റ് ഏഴിനാണ് ഇന്ത്യയിലെ കോവിഡ് കണക്ക് 20 ലക്ഷം കടന്നത്, ഓഗസ്റ്റ് 23-ന് ഇത് 30 ലക്ഷമായി, സെപ്റ്റംബർ അഞ്ചിന് നാല്പത് ലക്ഷവും. പത്ത് ദിവസം കഴിഞ്ഞ് സെപ്റ്റംബർ 16 ആയപ്പോൾ കണക്ക് 50 ലക്ഷം മറികടന്നു, 28-ന് 60 ലക്ഷവും. ഒക്ടോബർ 11 ആയപ്പോഴാണ് കോവിഡ് രോഗികളുടെ എണ്ണം 70 ലക്ഷമായത്, 28-ന് 80 ലക്ഷവുമായി. കോവിഡ് മഹാമാരി തീവ്രമായി ബാധിച്ച് രാജ്യങ്ങളുടെ ലിസ്റ്റിൽ മൂന്നാമതായിരുന്ന ഇന്ത്യ ബ്രസീലിനെ മറികടന്നു രണ്ടാം സ്ഥാനത്ത് എത്തിയത് കഴിഞ്ഞ മാസമാണ്. ഏറ്റവും വേഗത്തിൽ രോഗം പകരുന്ന രാജ്യവും ഇന്ത്യ തന്നെ.
അമേരിക്കയാണ് ഇപ്പോഴും ലിസ്റ്റിൽ ഒന്നാമത്. ഒരു കോടിയിലേറെ ആളുകളാണ് ഇവിടെ രോഗബാധിതരായത്, മരിച്ചത് 2.4 ലക്ഷം പേരും. ഡിസംബറിൽ ചൈനയിലെ വുഹാനിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് മൂലം പകർന്ന ഈ മഹാമാരി ലോകമാകെ 5.4 കോടിയോളം ജനങ്ങളെയാണ് ബാധിച്ചത്. 13 ലക്ഷത്തോളം പേർ മരിക്കുകയും ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ കേസ് കേരളത്തിലാണ് റിപ്പോർട്ട് ചെയ്തത്.
എന്നാൽ കേരളത്തിൽ കോവിഡ് 19 പ്രതിരോധത്തില്‍ ലോകത്ത് തന്നെ ഏറ്റവും മികച്ച വിജയഗാഥകളില്‍ ഒന്നാണ് കേരളത്തില്‍ നടക്കുന്നതെന്ന് പറഞ്ഞുകൊണ്ട് യു.എന്‍. ദുരന്തലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി രംഗത്തെത്തിയിരുന്നു. സംഭവിക്കുമായിരുന്ന പതിനായിരത്തിലേറെ മരണങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തിനായി.നിലവില്‍ ലോകത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 5.66 കോടി ആണ്. മരിച്ചവരുടെ എണ്ണം 13.56 ലക്ഷവും. അതായത് മരണനിരക്ക് 2.3 ശതമാനം. ഈ നിരക്കിലാണ് മരണം സംഭവിച്ചിരുന്നതെങ്കില്‍, കേരളത്തില്‍ കുറഞ്ഞത് 12,929 പേര്‍ കോവിഡ് ബാധിച്ച് ഇതിനകം മരിക്കുമായിരുന്നു. എന്നാല്‍, കേരളത്തില്‍ മരണം 1943 മാത്രം. മരണനിരക്ക് 0.36 ശതമാനം!
കോവിഡിന്റെ കാര്യത്തില്‍ കേരളം വന്‍ദുരന്തമാണ് ഒഴിവാക്കിയതെന്ന് കണക്കുകള്‍ നിരത്തി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മുരളി തുമ്മാരുകുടി പറയുന്നു. ആരോഗ്യം, പോലീസ്, റെവന്യൂ, ആരോഗ്യം, തൊഴില്‍, സിവില്‍ സപ്പ്ളൈസ് തുടങ്ങിയ എല്ലാ വകുപ്പുകളും, ത്രിതല പഞ്ചായത്ത് സംവിധാനത്തിലെ എല്ലാ തലങ്ങളും ഒരുമിച്ച് ഒരേ ലക്ഷ്യത്തോടെ ദീര്‍ഘകാലം പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ആയിരക്കണക്കിന് മരണങ്ങള്‍ ഒഴിവാക്കാന്‍ നമുക്ക് സാധിച്ചതെന്ന് അദ്ദേഹം പറയുന്നു.
'2020 ജനുവരി മുപ്പതാം തിയതിയാണ് കേരളത്തില്‍ ആദ്യത്തെ കൊറോണ കേസ് എത്തുന്നത്. രണ്ടു മാസം കഴിഞ്ഞ് മാര്‍ച്ച് 31 ന് കേസുകളുടെ എണ്ണം 240 ല്‍ നിന്നു രണ്ടുപേര്‍ മാത്രമാണ് അതുവരെ മരിച്ചത്. കേരളത്തില്‍ ആദ്യത്തെ കൊറോണ വന്ന സമയത്ത് കൊറോണ എത്തിയ മറ്റു പല നാടുകളിലും ഏപ്രില്‍ മാസം ആയപ്പോഴേക്കും കേസുകളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞിരുന്നു. അക്കാലത്ത് ലോകത്തെ ശരാശരി മരണനിരക്ക് മൂന്ന് ശതമാനമാണ് (ചില രാജ്യങ്ങളില്‍ പത്തു ശതമാനം വരെയായി). അങ്ങനെ വന്നിരുന്നെങ്കില്‍ കേരളത്തില്‍ മരണങ്ങളുടെ എണ്ണം മൂവായിരം തൊട്ട് പതിനായിരം വരെ ആകുമായിരുന്നു. പക്ഷെ ശരിയായ നടപടികള്‍ ഉണ്ടായി, കേസുകളുടെ എണ്ണം അതിവേഗത്തില്‍ കൂടിയില്ല, മരണങ്ങള്‍ സംഭവിച്ചില്ല-മുരളി തുമ്മാരുകുടി എഴുതുന്നു.
ശരിയായ നയങ്ങളും ഇടപെടലുകളും ആരോഗ്യ സംവിധാനവും ഇതുവരെ രക്ഷിച്ചത് പതിനായിരത്തിന് മുകളില്‍ ജീവനുകളാണെന്നും അദ്ദേഹം പറയുന്നു. 'ഈ രക്ഷിക്കപ്പെട്ടത് ആരുടെ ജീവനാണ് എന്ന് ആര്‍ക്കും അറിയില്ല, ഇനിയൊട്ട് അറിയാനും പോകുന്നില്ല. ഇത് നിങ്ങളോ ഞാനോ ആകാം. പക്ഷെ അത് അറിയാത്തിടത്തോളം കാലം നമുക്കതില്‍ വലിയ അഭിമാനമോ അതിശയമോ ഇല്ല. ഇതൊക്കെ എന്ത്' എന്ന് ചിന്തിച്ചിരിക്കുന്നതിനാല്‍ നമുക്ക് ആര്‍ക്കും നന്ദി പറയാനുമില്ല'.
ആരോഗ്യ വിദഗ്ദ്ധര്‍ ആരോഗ്യകാര്യങ്ങളെ പറ്റി മാത്രം ചിന്തിക്കുമ്പോള്‍ ഒരു ഭരണാധികാരിക്ക് മറ്റുള്ള എല്ലാ വിഷയങ്ങളെയും പറ്റി ചിന്തിക്കേണ്ടതായി വരും. പരീക്ഷകള്‍ നടത്തിയാല്‍ രോഗവ്യാപനം കൂടാന്‍ സാധ്യതയുള്ളതുകൊണ്ട് അത് ഒഴിവാക്കുക എന്നതാകും ആരോഗ്യ വിദഗ്ദ്ധരുടെ ഉപദേശം. എന്നാല്‍ അവസാന വര്‍ഷ പരീക്ഷകളും എന്‍ട്രന്‍സ് പരീക്ഷകളും നടത്തിയില്ലെങ്കില്‍ കുട്ടികളുടെ ഒരു വര്‍ഷം നഷ്ടപ്പെടുമെന്ന് മാത്രമല്ല കുട്ടികളുടെയും മാതാപിതാക്കളുടെയും മാനസിക ആരോഗ്യത്തെ അത് മോശമായി ബാധിക്കുകയും ചെയ്യും. അപ്പോള്‍ ഇവ രണ്ടും കണക്കിലെടുത്തേ ഒരു ഭരണാധികാരിക്ക് തീരുമാനമെടുക്കാന്‍ സാധിക്കൂ. ആ തീരുമാനം എളുപ്പമല്ല, അല്പം റിസ്‌ക് ഉണ്ട്.
അത്തരം അവസരങ്ങളില്‍ കാര്യങ്ങളെ മനസ്സിലാക്കി വേണ്ടത്ര റിസ്‌ക് എടുക്കുക എന്നതാണ് നല്ല ഭരണാധികാരികള്‍ ചെയ്യേണ്ടത്. കേരളത്തില്‍ അക്കാര്യങ്ങള്‍ വേണ്ടപ്പോള്‍ ചെയ്യുകയും ചെയ്തു, തിരിഞ്ഞു നോക്കുമ്പോള്‍ അന്ന് എതിര്‍ത്തവര്‍ക്ക് പോലും ആ തീരുമാനങ്ങള്‍ ശരിയാണെന്ന് തോന്നി. ഈ കൊറോണക്കാലത്ത് കേരളത്തില്‍ തീര്‍ച്ചയായും നാം കണ്ടത് 'whole of Government' രീതിയുടെ ഉത്തമ മാതൃകയാണ്.
https://www.facebook.com/Malayalivartha

























