ആര്‍ക്കൊപ്പവും എവിടെയും ജീവിക്കാന്‍ സ്വാതന്ത്ര്യം; പ്രായപൂര്‍ത്തിയായ സ്ത്രീക്ക് അവര്‍ ആഗ്രഹിക്കുന്നവർക്കൊപ്പം ജീവിക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി

പ്രായപൂര്‍ത്തിയായ സ്ത്രീക്ക് അവര്‍ ആഗ്രഹിക്കുന്ന ആര്‍ക്കൊപ്പവും എവിടെയും ജീവിക്കാന്‍ സ്വതന്ത്ര്യമുണ്ടെന്നു ഡല്‍ഹി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഇരുപതുകാരിയെ വീണ്ടും ഭര്‍ത്താവിനൊപ്പം ചേര്‍ത്തുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ഉള്‍പ്പെടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ലവ് ജിഹാദിനെതിരെ കര്‍ശന നിയമങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വലിയ വിവാദം ഉയർന്നിരുന്നു. ഇതിനിടെയാണ് ജസ്റ്റിസുമാരായ വിപിന്‍ സാങ്‌വി, രജനീഷ് ഭട്‌നാഗര്‍ എന്നിവരുടെ സുപ്രധാന ഉത്തരവ് പുറത്തേക്ക് വരുന്നത്.
സുലേഖ എന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബബ്‌ലു എന്ന യുവാവ് തട്ടിക്കൊണ്ടു പോയി വിവാഹം കഴിച്ചുവെന്ന സുലേഖയുടെ കുടുംബത്തിന്റെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കുമ്പോഴാണു കോടതി നിര്‍ണായക പരാമര്‍ശം നടത്തിയത്. കുടുംബത്തിന്റെ പരാതി തള്ളിയെന്ന് മാത്രമല്ല കോടതി സുലേഖയെ ബബ്‌ലുവിനൊപ്പം താമസിക്കാന്‍ അനുവദിക്കുകയും ചെയ്തു. കോവിഡ് നിയന്ത്രണങ്ങൾ മുൻനിർത്തി സുലേഖയുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കോടതി വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്.
അതോടൊപ്പം തന്നെ വീടുവിട്ട സമയത്ത് സുലേഖയ്ക്കു പ്രായപൂര്‍ത്തിയായിരുന്നുവെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അവരെ പൊലീസ് സുരക്ഷയില്‍ ബബ്‌ലുവിന്റെ വീട്ടിലെത്തിക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. നിയമം കയ്യിലെടുക്കാനോ ദമ്പതിമാരെ ഭീഷണിപ്പെടുത്താനോ സുലേഖയുടെ കുടുംബത്തെ അനുവദിക്കരുതെന്നു പൊലീസിനു പ്രത്യേക നിര്‍ദേശം നല്‍കി. സുലേഖ പ്രായപൂര്‍ത്തിയായ സ്ത്രീയാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ബബ്‌ലുവിനൊപ്പം താമസിക്കുന്നതെന്നും കോടതി പറഞ്ഞു.
https://www.facebook.com/Malayalivartha






















