കേന്ദ്രസർക്കാരിനെതിരെ പഞ്ചാബിലെ കായിക താരങ്ങൾ ;കര്‍ഷക ദ്രോഹ നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ തങ്ങള്‍ക്കു ലഭിച്ച പുരസ്‌കാരങ്ങള്‍ നൽകും

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ തങ്ങള്‍ക്കു ലഭിച്ച പുരസ്‌കാരങ്ങള്‍ തിരികെനല്‍കുമെന്ന മുന്നറിയിപ്പുമായി പഞ്ചാബിലെ കായിക പുരസ്‌കാര ജേതാക്കള്‍. രാജ്യത്തെ കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ തങ്ങള്‍ക്കു ലഭിച്ച പുരസ്‌കാരങ്ങള്‍ മടക്കി നല്‍കി പ്രതിഷേധിക്കുമെന്ന് സംസ്ഥാനത്തെ പ്രമുഖ കായിക താരങ്ങളും പരിശീലകരും പത്രസമ്മേളനത്തില്‍ മുന്നറിയിപ്പു നല്‍കി.ഗുസ്തി താരവും പത്മശ്രീ ജേതാവുമായ കര്‍താര്‍ സിങ്, ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവും അര്‍ജുന ജേതാവുമായ ഹോക്കി താരം ഗുര്‍മൈല്‍ സിങ്, ഒളിംപിക് ഹോക്കി താരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ സജ്ജന്‍ ചീമ, മുന്‍ ഇന്ത്യന്‍ ഹോക്കി കാപ്റ്റന്‍ രാജ്ബിര്‍ കൗര്‍ എന്നിവരടക്കമുള്ള കായിക താരങ്ങളാണ് കര്‍ഷകര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയത്.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ പഞ്ചാബിലെ കായികതാരങ്ങള്‍ക്ക് ലഭിച്ച എല്ലാ മെഡലുകളും തിരികെ നല്‍കുമെന്ന് പത്രസമ്മേളനത്തില്‍ കായികതാരങ്ങള്‍ പറഞ്ഞു. 150ല്‍ അധികം പുരസ്‌കാരങ്ങള്‍ ഇത്തരത്തില്‍ മടക്കിനല്‍കുമെന്ന് അവര്‍ മുന്നറിയിപ്പു നല്‍കി.കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബില്‍നിന്നുള്ള കലാകാരന്‍മാരും രംഗത്തെത്തിയിരുന്നു. ദില്‍ജിത് ദോസഞ്ജ്, ഹര്‍ഭജന്‍, മന്‍ തുടങ്ങിയവര്‍ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി ട്വീറ്റ് ചെയ്തിരുന്നു.അതെ സമയം കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ തങ്ങളുടെ പ്രക്ഷോഭം തുടരുമെന്ന് കര്‍ഷക പ്രതിനിധി സംഘത്തിലെ അംഗമായ ചന്ദ സിംഗ്. കേന്ദ്രസര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.”ഞങ്ങളുടെ പ്രതിഷേധം തുടരും. ഞങ്ങള്‍ സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും വാങ്ങിക്കൊണ്ടുമാത്രമേ മടങ്ങൂ, അത് വെടിയുണ്ടയോ, സമാധനപരമായ പരിഹാരമോ ആകട്ടേ. അവരുമായി കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ഞങ്ങള്‍ വീണ്ടും വരും.”സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കഴിഞ്ഞ ആറുദിവസമായി ദല്‍ഹിയിലെ അതിര്‍ത്തികളില്‍ കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്. അതേസമയം കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല.
ഡിസംബര്‍ മൂന്നിന് കര്‍ഷകരുമായി വീണ്ടും ചര്‍ച്ച നടത്തും.വിജ്ഞാന്‍ ഭവനില്‍ നടന്ന ചര്‍ച്ചയില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി കര്‍ഷക സംഘടനകളിലെ വിദഗ്ധരും സര്‍ക്കാര്‍ പ്രതിനിധികളും ചേര്‍ന്ന് പാനല്‍ രൂപീകരിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശവും കര്‍ഷകര്‍ തള്ളി.കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമം തങ്ങളുടെ കൃഷിനിലത്തെ കോര്‍പറേറ്റുകള്‍ ഏറ്റെടുക്കുന്നത് സുഗമമാക്കുന്നതാണെന്ന് കര്‍ഷകര്‍ പറഞ്ഞു. പാനല്‍ രൂപീകരിക്കാനുളള അനുയോജ്യമായ സമയം ഇതല്ലെന്നും അവര്‍ വ്യക്തമാക്കി.പൊലീസിനെ ഉപയോഗിച്ച് കര്‍ഷക പ്രതിഷേധം തടയാന്‍ കേന്ദ്രം ശ്രമം നടത്തുന്നുണ്ടെങ്കിലും കര്‍ഷക സമരങ്ങളെ പിന്തുണച്ച് ദല്‍ഹിയിലേക്ക് നിരവധിപേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.ഗുരുനാനാക് ജയന്തിക്ക് പിന്നാലെ കൂടുതല്‍ കര്‍ഷകര്‍ദല്‍ഹി അതിര്‍ത്തിയിലേക്ക് എത്തുമെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചിരുന്നു. ജയ്പൂര്‍, റോത്തക്ക്, സോനിപത്, ഗാസിയാബാദ് എന്നിവിടങ്ങളില്‍ നിന്നും ദല്‍ഹിയിലേക്കുള്ള പാതകള്‍ ഉപരോധിക്കാനും തീരുമാനിച്ചിരുന്നു. കര്‍ഷക പ്രതിഷേധത്തിന് ഹരിയാനയിലെ ഖാപ് പഞ്ചായത്ത് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha






















