രാജ്യത്ത് ഇപ്പോഴും തുടരുന്ന കര്‍ഷക സമരത്തിന് പിന്തുണയുമായി കേരളത്തിലെ കര്‍ഷകരും; ആയിരം പേര്‍ സമരത്തില്‍ പങ്കെടുക്കുവാൻ ഡൽഹിയിലേക്ക് ; കര്‍ഷകര്‍ കേന്ദ്രസര്‍ക്കാരുമായി നടത്തിയ ഏഴാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു

രാജ്യത്ത് ഇപ്പോഴും തുടരുന്ന കര്‍ഷക സമരത്തിന് പിന്തുണയുമായി കേരളത്തിലെ കര്‍ഷകരും. ഡല്‍ഹിയിലേയ്ക്ക് പോകാനായി ഒരുങ്ങുകയാണ് ഇവർ . ആയിരം പേര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് കേരള കര്‍ഷക സംഘം അറിയിക്കുകയുണ്ടായി . കര്‍ഷകര്‍ കേന്ദ്രസര്‍ക്കാരുമായി നടത്തിയ ഏഴാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടതിന് പിന്നാലെയാണ് കേരളത്തിലെ കര്‍ഷകരും ഡല്‍യിലെ സമരത്തില്‍ അണിചേരുമെന്ന് കേരള കര്‍ഷക സംഘം വാര്‍ത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കിയത്. എന്നാൽ മൂന്ന് കാര്‍ഷികനിയമവും പിന്‍വലിക്കണമെന്ന കര്‍ഷകസംഘടനകളുടെ ഒറ്റക്കെട്ടായ ആവശ്യം ഏഴാംവട്ട ചര്‍ച്ചയിലും കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാൻ തയ്യാറായില്ല . നിയമങ്ങള്‍ ഭേദഗതി ചെയ്യാമെന്ന സര്‍ക്കാര്‍നിര്‍ദ്ദേശം കര്‍ഷകസംഘടനകളും തള്ളി. എട്ടിന് വീണ്ടും ചര്‍ച്ച നടക്കും.
നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ ആവശ്യം നേടിയെടുക്കാതെ സമരം അവസാനിപ്പിക്കാനാവില്ലെന്ന് വിജ്ഞാന്‍ ഭവന്‍ ഹാളില്‍ നടന്ന ചര്‍ച്ചയില്‍ 40 നേതാക്കളും ഐകകണ്ഠ്യേന വ്യക്തമാക്കി . വ്യക്തിപരമായ നിലപാടല്ലെന്നും 450ല്‍പരം കര്‍ഷകസംഘടനകളുടെ യോജിച്ച ആവശ്യമാണ് ഇതെന്നും സര്‍ക്കാരിനെ അറിയിച്ചതായി അഖിലേന്ത്യ കിസാന്‍സഭ ജനറല്‍ സെക്രട്ടറി ഹനന്‍ മൊള്ള പറഞ്ഞു. നിയമങ്ങള്‍ വകുപ്പ് തിരിച്ച് ഇനി ചര്‍ച്ച ചെയ്തിട്ട് കാര്യമില്ല. നിയമങ്ങള്‍ ആദ്യം പിന്‍വലിച്ചാല്‍ മിനിമം താങ്ങുവിലയുടെ കാര്യത്തില്‍ ചര്‍ച്ചയാകാം. ഒറ്റദിവസത്തില്‍ നിയമങ്ങള്‍ പിന്‍വലിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.ഈ നിലപാടില്‍ എല്ലാ നേതാക്കളും ഉറച്ചുനിന്നുവെന്ന് ഹനന്‍ മൊള്ള മാധ്യമങ്ങളോട് പറഞ്ഞു. എട്ടിന് വീണ്ടും ചര്‍ച്ച നടക്കുമെന്നും പ്രശ്നത്തിന് ഉടന്‍ പരിഹാരം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നുവെന്നും കൃഷി മന്ത്രി നരേന്ദ്രസിങ് തോമര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























