താജ്മഹല്‍ പരിസരത്ത് ശിവചാലിസ മന്ത്രം ചൊല്ലുകയും കാവിക്കൊടി വീശുകയും ചെയ്ത നാല് ഹിന്ദുത്വവാദികളെ അറസ്റ്റ് ചെയ്തു
താജ്മഹല്‍ പരിസരത്ത് ശിവചാലിസ മന്ത്രം ചൊല്ലുകയും കാവിക്കൊടി വീശുകയും ചെയ്ത നാല് ഹിന്ദുത്വവാദികളെ അറസ്റ്റ് ചെയ്തു. ഹിന്ദു ജാഗ്രണ്‍ മഞ്ച് എന്ന യുവജനസംഘടനയിലെ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.താജ്മഹലിന് സമീപം യുവാക്കള്‍ കാവിക്കൊടി വീശുകയും മന്ത്രോച്ചാരണം നടത്തുകയും ചെയ്യുന്ന വീഡിയോകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.ഹിന്ദു ജാഗ്രണ്‍ മഞ്ചിന്റെ ജില്ലാ പ്രസിഡന്റ് ഗൗരവ് തല്‍വാര്‍ പ്രവര്‍ത്തകരായ റിഷി ലവാനിയ, സോനു ബാഗല്‍, വിശേഷ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് നടപടി. താജ്മഹല്‍ പരിസരത്ത് യാതൊരു വിധത്തിലുള്ള മതപരിപാടികളോ മതപ്രചാരണമോ നടത്താന്‍ പാടില്ല എന്ന നിബന്ധന ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി.യൂട്യൂബില്‍ ഫോളോവേഴ്‌സിനെ കൂട്ടാനാണ് സംഘടനയില്‍ ഉള്‍പ്പെട്ട യുവാക്കള്‍ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.നാല് പേര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് തജ്ഗഞ്ച് പൊലീസ് ഇന്‍സ്‌പെക്ടര്‍ ഉമേഷ് ചന്ദ്ര പറഞ്ഞു.2017 ഒക്ടോബറിലും സമാനമായ രീതിയില്‍ ഹിന്ദു ജാഗ്രണ്‍ മഞ്ചിലെ അംഗങ്ങള്‍ താജ്മഹലില്‍ കാവി കൊടി ഉയര്‍ത്തിയിരുന്നു. ഇത് വാര്‍ത്തയാകുകയും ചെയ്തിരുന്നു.
ലോകാത്ഭുതങ്ങളിൽ ഒന്നായ താജ് മഹൽ ശിവക്ഷേത്രമായിരുന്നു എന്ന അവകാശവാദവുമായി തീവ്ര വലതുപക്ഷ സംഘടനയായ ഹിന്ദു ജാഗരൺ മഞ്ച്. ഇതിനാൽ താജ്മഹൽ ഹിന്ദുക്കൾക്ക് കൈമാറണമെന്നും ജാഗരൺ മഞ്ച് ആവശ്യപ്പെട്ടു. കാവിക്കൊടിയുമായി താജ് മഹലിനുള്ളിൽ പ്രവേശിച്ചാണ് ഹിന്ദു ജാഗരൺ മഞ്ച് പ്രതിഷേധമുയർത്തിയത്.ഹിന്ദു ജാഗരൺ മഞ്ചിന്റെ ആഗ്ര യൂണിറ്റ് പ്രസിഡന്റ് ഗൗരവ് ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് താജ്മഹലിനുള്ളിൽ പ്രവേശിച്ച് ശിവ സ്തുതികൾ പാടുകയും കാവിക്കൊടി വീശുകയും ചെയ്തത്. താജ്മഹൽ തേജോമഹാലയ എന്ന ശിവക്ഷേത്രമായിരുന്നുവെന്നും ഇത് ഹിന്ദുക്കൾക്ക് കൈമാറണമെന്നും ഠാക്കൂർ പറഞ്ഞു. അത് വരെ സമരം തുടരുമെന്നും ഠാക്കൂർ കൂട്ടിച്ചേർത്തു.താജ് മഹൽ പണികഴിപ്പിച്ചത് മുസ്ലീങ്ങൾ അല്ലെന്നും. താജ് മഹൽ എന്ന് വിളിക്കപ്പെടുന്ന പാലസ് ജയസിംഹ രാജാവിൽ നിന്ന് താൻ വാങ്ങിയതാണെന്ന് ഷാജഹാൻ ആത്മകഥയിൽ എഴുതിയിട്ടുണ്ടെന്നും നേരത്തെ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ അനന്ത് കുമാർ ഹെഗ്‌ഡെ പറഞ്ഞിരുന്നു. ഹിന്ദുക്കൾ ഉറക്കം നടിച്ചാൽ ഭൂരിഭാഗം വീടുകളും മസ്ജിദുകളായി നാമകരണം ചെയ്യപ്പെടുമെന്നും അനന്ത് കുമാർ ഹെഗ്‌ഡെ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























