ബിജെപിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി, റൂബര്‍ട്ട് മര്‍ടോക്കിന്റെ ലളിത് മോഡിയോടുള്ള പ്രതികാരത്തില്‍ വീണത് ബിജെപി

ഈ മാസം അവസാനം തുടങ്ങാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനം വിവാദങ്ങളില്‍ കലുഷിതമാകും. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് ലളിത് മോഡി വിഷയം രാജ്യത്തൊട്ടാകെ ചര്‍ച്ചചെയ്യാന്‍ തയ്യാറെടുത്തിരിക്കുകയാണ്. അതിനിടെ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്തര രാജയ്ക്കും ലളിത് മോഡിയെ സഹായിക്കുന്നതില്‍ പങ്കുണ്ടെന്ന രേഖകള്‍ കൂടി പുറത്ത് വന്നതോടെ ബിജെപി കൂടുതല്‍ പ്രതിരോധത്തിലായി.
വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി മുന്‍ ഐ.പി.എല്‍ ചെയര്‍മാന്‍ ലളിത് മോഡി രംഗത്തെത്തി. വസുന്ധര രാജി സിന്ധ്യയുടെ മകന്റെ കമ്പനിയില്‍ 12 കോടിയോളം രൂപയുടെ കള്ളപ്പണം മോഡി നിക്ഷേപിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി.
തനിക്കെതിരെ കളിക്കുന്നത് മാധ്യമ ഭീമനായ റൂപ്പര്‍ട്ട് മര്‍ഡോക്കാണെന്നാണ് മോഡിയുടെ നിലപാട്. തന്റെ ഇമെയിലുകള്‍ ചോര്‍ത്തിയത് മര്‍ഡോക്കാണെന്നും ലളിത് മോഡി പറയുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ സംപ്രേഷണാവകാശം മര്‍ഡോക്കിന്റെ സ്റ്റാര്‍ ഗ്രൂപ്പിനായിരുന്നു. എന്നാല്‍ ഐപിഎല്ലിന്റെ സംപ്രേഷണം മോഡി നല്‍കിയത് സോണി ചാനലിനാണ്. ഇതിന്റെ പ്രതികാരം മര്‍ഡോക്ക് തീര്‍ക്കുന്നു എന്ന തരത്തിലെ പരാമര്‍ശമാണ് മോഡി നടത്തിയിട്ടുള്ളത്.
ബിജെപി എംപിയും വസുന്തര രാജയുടെ മകനുമായ ദുഷ്യയന്ത് സിംഗിന്റെ കമ്പനിയില്‍ 11.63 കോടി രൂപയാണ് മോഡി നിക്ഷേപിച്ചത്. 2008ലായിരുന്നു ഇത്. മൗറീഷ്യസിലെ വ്യാജ കമ്പനിയില്‍ നിന്ന് ലഭിച്ച കള്ളപ്പണമായിരുന്നു ഇങ്ങനെ ദുഷ്യന്തിന്റെ കമ്പനിയിലേക്ക് വകമാറ്റിയത്. ആദ്യം വായ്പയായും പിന്നീട് ഓഹരിയായും തുക മുഖ്യമന്ത്രിയുടെ മകന്റെ കമ്പനിയിലെത്തി. എന്നാല്‍ ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് ദുഷ്യന്തിന്റെ വാദം. ലോണെടുത്തുവെന്നും രണ്ട് വര്‍ഷത്തിന് ശേഷം അത് ഓഹരിയായി മാറ്റിയെന്നുമാണ് വിശദീകരണം. എന്നാല്‍ മോദി വിവാദം കത്തിനില്‍ക്കുന്നതിനിടെ പുറത്തുവന്ന ഈ സംഭവം ബിജെപിയെ വെട്ടിലാക്കി. രാജസ്ഥാന്‍ മുഖ്യമന്ത്രിയെ ന്യായീകരിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ബിജെപി. അതിനിടെ വസുന്ധര രാജി വയ്ക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസും പ്രതിപക്ഷവും സജീവമായി.
ഇതോടൊപ്പമാണ് 2011ല്‍ ബ്രിട്ടനിലേക്കു കുടിയേറാനുള്ള ലളിത് മോദിയുടെ അപേക്ഷയില്‍ സാക്ഷിയായതു വസുന്ധര രാജയാണെന്നു തെളിയിക്കുന്ന രേഖകള്‍ മോദിയുടെ സഹായികള്‍ പരസ്യമാക്കിയത്. തന്റെ ഇടപെടല്‍ അതീവരഹസ്യമായി സൂക്ഷിക്കണമെന്ന വ്യവസ്ഥയിലായിരുന്നു അന്ന് രാജസ്ഥാന്‍ നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന വസുന്ധരയുടെ പിന്തുണ. എന്നാല്‍, വിവാദരേഖകളില്‍ വസുന്ധരയുടെ ഒപ്പില്ലെന്നാണ് അടുത്ത അനുയായികള്‍ നല്‍കുന്ന വിശദീകരണം. പുതിയ വിവാദത്തെക്കുറിച്ചു വസുന്ധര രാജ ഇതുവരെ പ്രതികരിച്ചിട്ടില്ല. രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ മേധാവിയായിരുന്ന മോദിയുമായി വസുന്ധര രാജയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നെന്നാണു സൂചന.
വസുന്ധര മുഖ്യമന്ത്രിയായശേഷം, മോദിയുടെ ഭാര്യയുടെ ചികില്‍സ നടത്തിയ പോര്‍ചുഗലിലെ ആശുപത്രിക്കു രാജസ്ഥാനില്‍ ഭൂമി അനുവദിക്കാന്‍ ധാരണാപത്രം ഒപ്പിട്ടിരുന്നെന്നും വെളിപ്പെട്ടിട്ടുണ്ട്. ലിസ്ബണിലെ ആശുപത്രിക്കു 35000 ചതുരശ്രയടി ഭൂമി അനുവദിക്കാനുള്ള ഈ ധാരണാപത്രം 2014 ഒക്ടോബര്‍ രണ്ടിനാണ് ഒപ്പുവച്ചത്. മോദിയുടെ ഭാര്യ ചികില്‍സയ്ക്കു വിധേയയായി രണ്ടുമാസം കഴിഞ്ഞായിരുന്നു ഇത്. പഠനകാലത്ത് തന്നെ മോദിയും വസുന്ധരയുമായി ബന്ധമുണ്ടായിരുന്നു. കുടുംബ സുഹൃത്തുക്കളുമായിരുന്നു.
അതിനിടെ സുഷമാ സ്വരാജും വസുന്ധരയും തന്നെ സഹായിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ മോഡി കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ലയും എന്‍.സി.പി. നേതാക്കളായ ശരദ് പവാറും പ്രഫുല്‍ പട്ടേലും തന്നെ യാത്രാ രേഖകള്‍ നേടുന്നതിന് സഹായിച്ചിട്ടുണ്ടെന്ന് മോദി വെളിപ്പെടുത്തി. മോണ്ടിനഗ്രോയില്‍ ഇന്ത്യാ ടുഡേയോട് സംസാരിക്കുകയായിരുന്നു മോദി. സുഷമാ സ്വരാജിന്റെ കുടുംബവുമായി തനിക്ക് 20 വര്‍ഷമായി അടുപ്പമുണ്ട്. സുഷമയുടെ ഭര്‍ത്താവ് അഡ്വ. സ്വരാജ് കൗശല്‍ തന്റെ അഭിഭാഷകനായി പ്രവര്‍ത്തിച്ചിരുന്നു. വസുന്ധര രാജെ തന്നെ പിന്തുണച്ച് കത്തെഴുതിയിരുന്നു. തന്റെ ഭാര്യയുടെ ചികിത്സാ സമയത്ത് വസുന്ധര ഒപ്പമുണ്ടായിരുന്നുവെന്നും മോഡി പറഞ്ഞു. അതേസമയം, തനിക്കെതിരായ കുറ്റങ്ങള്‍ തെളിയിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റിന് കഴിയുമോ എന്നും മോഡി വെല്ലുവിളിച്ചു.
മോഡി വിഷയം കേന്ദ്ര സര്‍ക്കാരിനെതിരെ ആയുധമാക്കിയ കോണ്‍ഗ്രസിന് മോദിയുടെ വെളിപ്പെടുത്തല്‍ തിരിച്ചടിയായിരിക്കുകയാണ്. മുന്‍ യു.പി.എ സര്‍ക്കാരില്‍ മന്ത്രിമാരായിരുന്നു പവാറും പ്രഫുല്‍ പട്ടേലും രാജീവ് ശുക്ലയും. ഐപിഎല്‍ അഴിമതിക്കേസില്‍ പ്രതിയായ ലളിത് മോദിയുടെ പാസ്‌പോര്‍ട്ട് ഇന്ത്യന്‍ അധികൃതര്‍ തടഞ്ഞുവച്ചിട്ടും യാത്രാരേഖകള്‍ സംഘടിപ്പിക്കാന്‍ വിദേശകാര്യമന്തി സുഷമ സ്വരാജ് വഴിവിട്ടു സഹായിച്ചെന്ന മാദ്ധ്യമവാര്‍ത്തകളാണു വിവാദത്തിനു തുടക്കമിട്ടത്. ഐപിഎല്ലില്‍ സുനന്ദ പുഷ്‌കറിനുണ്ടായിരുന്ന ഓഹരിയെക്കുറിച്ചു വെളിപ്പെടുത്തലുകള്‍ നടത്തിയതോടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ മോഡിയെ നോട്ടപ്പുള്ളിയാക്കുകയായിരുന്നെന്ന ആരോപണവുമായി മോഡിയുടെ അഭിഭാഷകന്‍ മെഹമൂദ് അബ്ദി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
ലളിത് മോദി വിവാദമുണ്ടാക്കാവുന്ന രാഷ്ട്രീയകോളിളക്കം മുന്‍കൂട്ടിക്കണ്ട് സുഷമാ സ്വരാജ് ഒരാഴ്ച മുന്‍പേ രാജിക്കൊരുങ്ങിയെന്നും എന്നാല്‍ ആര്‍എസ്എസ് ഇടപെട്ട് രാജി ഒഴിവാക്കിയെന്നും റിപ്പോര്‍ട്ട്. സുഷമ തെറ്റൊന്നും ചെയ്തിട്ടില്ലെന്നു പറഞ്ഞ് ആര്‍എസ്എസ് രാജിനീക്കം ചെറുക്കുകയായിരുന്നു. തുടര്‍ന്ന്, സുഷമയെ സംരക്ഷിക്കുന്നതിനുവേണ്ട നീക്കങ്ങള്‍ക്കു രൂപം നല്‍കി. ഇതനുസരിച്ചാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ എന്നിവര്‍ ഞായറാഴ്ച സുഷമയ്ക്കു പിന്തുണയുമായി രംഗത്തെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























