ആര്യൻ ഖാനുമായി നടി അനന്യ പാണ്ഡെ നടത്തിയ വാട്സാപ്പ് ചാറ്റുകൾ കണ്ട് എൻ.സി.ബി. സംഘം ഞെട്ടി; ഇത്ര പരസ്യമായി മയക്കുമരുന്ന് കച്ചവടം നടക്കുമോ? അനന്യക്കെതിരെ അതിശക്തമായ തെളിവുകൾ എൻസിബിയുടെ പക്കലുള്ളതെന്ന് സൂചന
ലഹരിമരുന്ന് കേസിൽ പ്രതിയായ ആര്യൻ ഖാനുമായി നടി അനന്യ പാണ്ഡെ നടത്തിയ വാട്സാപ്പ് ചാറ്റുകൾ കണ്ട് എൻ.സി.ബി. സംഘം ഞെട്ടി. ഇത്ര പരസ്യമായി മയക്കുമരുന്ന് കച്ചവടം നടക്കുമോ എന്നാണ് എൻസിബി ചോദിച്ചത്. നിരവധി ചാറ്റുകൾ എൻ സി ബി കണ്ടെടുത്തങ്കിലും അതിൽ ചിലത് മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്. ഒരിക്കൽ മാത്രം കഞ്ചാവേ ചോദിച്ച കഥയാണ് എൻ സി ബി പറയുന്നത്. എന്നാൽ ഇവർ തമ്മിൽ നിരന്തരം മയക്കുമരുന്നിനെ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നാണ് എൻ സി ബി പറയുന്നത്.
അനന്യക്കെതിരെ അതിശക്തമായ തെളിവുകളാണ് എൻ സി ബി യുടെ പക്കലുള്ളതെന്നാണ് റിപ്പോർട്ട്. അനന്യയെ ചോദ്യംചെയ്യാനായി വിളിപ്പിച്ചത്. കഴിഞ്ഞയാഴ്ച രണ്ട് ദിവസങ്ങളായി അനന്യയെ ചോദ്യംചെയ്തിരുന്നു. തുടർന്നാണ് തിങ്കളാഴ്ച വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടത്.
ആഡംബര കപ്പലിൽനിന്ന് ലഹരിമരുന്ന് പിടികൂടിയ കേസുമായി ബന്ധപ്പെട്ട് നടി അനന്യ പാണ്ഡെ തിങ്കളാഴ്ച ചോദ്യംചെയ്യലിന് ഹാജരായില്ല. വ്യക്തിപരമായ കാരണങ്ങളാൽ ഹാജരാകാൻ കഴിയില്ലെന്ന് അനന്യ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി) ഉദ്യോഗസ്ഥരെ അറിയിച്ചു. ചോദ്യംചെയ്യൽ മറ്റൊരുദിവസത്തേക്ക് മാറ്റിവെയ്ക്കണമെന്നും അഭ്യർഥിച്ചു. നടിയുടെ ആവശ്യം എൻ.സി.ബി. അംഗീകരിച്ചതായാണ് റിപ്പോർട്ട്. മറ്റൊരു ദിവസം നടിയെ ചോദ്യംചെയ്യാൻ വിളിപ്പിക്കുമെന്നും വൈകാതെ ഇത് സംബന്ധിച്ച് നോട്ടീസ് നൽകുമെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
അനന്യക്ക് കുരുക്ക് മുറുകുമെന്ന് തന്നെയാണ് പറയുന്നത്. കഞ്ചാവ് കിട്ടാൻ വഴിയുണ്ടോ എന്നാണ് ആര്യൻ അനന്യയോട് ചാറ്റിൽ ചോദിച്ചിരുന്നത്. താൻ സംഘടിപ്പിച്ച് നൽകാമെന്നായിരുന്നു നടിയുടെ മറുപടി സന്ദേശം. എന്നാൽ ഇതേക്കുറിച്ച് എൻ.സി.ബി. ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ വെറും തമാശയ്ക്ക് പറഞ്ഞതാണെന്നായിരുന്നു അനന്യ മറുപടി നൽകിയത്. ആര്യന് ലഹരിമരുന്ന് നൽകിയിട്ടില്ലെന്നും നടി മൊഴി നൽകിയിരുന്നു. ആര്യനൊപ്പം ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിൽ പഠിച്ചിട്ടുണ്ട്. ആര്യന്റെ സഹോദരി സുഹാനയുടെ അടുത്ത സുഹൃത്താണ്. ഇരുവരും തന്റെ കുടുംബസുഹൃത്തുക്കളാണെന്നും അതിൽ കവിഞ്ഞ് മറ്റു ബന്ധങ്ങളില്ലെന്നും അനന്യ ചോദ്യംചെയ്യലിൽ മറുപടി നൽകിയിരുന്നു.
അനന്യയും ആര്യനും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് എൻസിബി സംശയിക്കുന്നത്. മയക്കുമരുന്ന് ലഭ്യമല്ലെങ്കിൽ നടിക്ക് ആര്യൻ സന്ദേശം അയക്കില്ല. സ്കൂൾ സഹപാഠി മാത്രമാണ് തങ്ങളെന്ന അനന്യയുടെ വാദവും പോലീസ് മുഖവിലക്ക് എടുക്കുന്നില്ല. അവർ തമ്മിൽ അടുത്ത ബന്ധമുണ്ട്. എല്ലാ കാര്യങ്ങളും തുറന്നു പറയുന്ന ബന്ധമാണ് ഇരുവരും തമ്മിലുള്ളത്.
അതിനിടെ, എൻ.സി.ബി. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ആര്യൻ ഖാൻ ആവശ്യപ്പെട്ടപ്രകാരമാണ് താൻ മൊബൈൽ ഫോൺ നൽകിയതെന്ന് സ്വകാര്യ ഡിറ്റക്ടീവും കേസിലെ സാക്ഷിയുമായ കെ.പി. ഗോസാവി വെളിപ്പെടുത്തി. തനിക്ക് സമീർ വാംഖഡെയെ നേരത്തെ അറിയില്ലെന്നും ടി.വിയിൽ മാത്രമാണ് അദ്ദേഹത്തെ കണ്ടിട്ടുള്ളതെന്നും ഉള്ളടക്കം വായിച്ചതിന് ശേഷമാണ് സാക്ഷിമൊഴിയിൽ ഒപ്പിട്ടതെന്നും ഗോസാവി പറഞ്ഞു.
ആ സമയത്ത് ആര്യന്റെ കൈയിൽ മൊബൈൽ ഫോൺ ഇല്ലായിരുന്നു. മാനേജറുമായി സംസാരിക്കണമെന്ന് പറഞ്ഞ് ആര്യനാണ് അടുത്തേക്ക് വിളിച്ചത്. തുടർന്ന് മാതാപിതാക്കളെയും മാനേജറെയും ഫോണിൽ വിളിച്ചുതരാനും ആവശ്യപ്പെട്ടു. ഒക്ടോബർ ആറാം തീയതി വരെ ഞാൻ മുംബൈയിലുണ്ടായിരുന്നു. നിരവധി ഭീഷണി സന്ദേശങ്ങൾ വന്നതോടെയാണ് എന്റെ ഫോൺ സ്വിച്ച് ഓഫ് ആക്കിയത്.
ലഹരിമരുന്ന് കേസിൽ കെ.പി. ഗോസാവിയും സമീർ വാംഖഡെയും തമ്മിൽ പണമിടപാട് നടന്നതായി കേസിലെ സാക്ഷികളിലൊരാളായ പ്രഭാകർ സെയിൽ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ആര്യനെതിരായ കേസ് ഒതുക്കിതീർക്കാൻ ഗോസാവിയും സാം ഡിസൂസ എന്നയാളും തമ്മിൽ 25 കോടിയുടെ ഇടപാട് നടന്നതായും ഇതിൽ എട്ട് കോടി സമീർ വാംഖഡെയ്ക്കാണെന്നും പ്രഭാകർ വെളിപ്പെടുത്തിയിരുന്നു.
ആര്യൻ ഖാൻ പ്രതിയായ ലഹരിമരുന്ന് കേസിൽ സാക്ഷിപ്പട്ടികയിലുള്ള രണ്ടുപേരാണ് കെ.പി. ഗോസാവിയും പ്രഭാകർ സെയിലും. കപ്പലിൽ റെയ്ഡ് നടക്കുമ്പോൾ സ്വകാര്യ ഡിറ്റക്ടീവായ ഗോസാവിയുടെ സാന്നിധ്യം നേരത്തെ ചോദ്യംചെയ്യപ്പെട്ടിരുന്നു. കസ്റ്റഡിയിലെടുത്ത ആര്യൻ ഖാനൊപ്പമുള്ള ഗോസാവിയുടെ സെൽഫി ചിത്രങ്ങളും വിവാദത്തിന് ആക്കംകൂട്ടി.
ഗോസാവിയുടെ ബോഡിഗാർഡായിരുന്നു പ്രഭാകർ സെയിൽ. എന്നാൽ കപ്പലിൽനിന്ന് ലഹരിമരുന്ന് പിടികൂടിയത് സംബന്ധിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു പ്രഭാകറിന്റെ വെളിപ്പെടുത്തൽ. വെള്ളപേപ്പറിലാണ് താൻ ഒപ്പിട്ട് നൽകിയതെന്നും കസ്റ്റഡിയിലെടുത്ത ആര്യന് സംസാരിക്കാനായി ഗോസാവി ഫോൺ നൽകിയിരുന്നതായും പ്രഭാകർ പറഞ്ഞിരുന്നു. ഗോസാവിയുടെ ഫോണിൽ ആര്യൻ സംസാരിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. അനന്യയും ആര്യനും എൻ സി ബി യുടെ കണ്ണിലെ കരടാണ്.
https://www.facebook.com/Malayalivartha