അതിശൈത്യത്തിലൂടെ കടന്നുപോകുന്ന ഡൽഹിയിൽ കൊറോണ വ്യാപനം കൂടുന്നു; നേരിടാൻ തയ്യാറായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, ചില പ്രധാന ഹോട്ടൽ ഹാളുകൾ കൊറോണ കെയർ സെന്ററു കളാക്കി മാറ്റി!
അതിശൈത്യത്തിലൂടെ കടന്നുപോകുന്ന ഡൽഹിയിൽ കൊറോണ വ്യാപനം വർധിക്കുന്ന ആശങ്കയിലാണ് ഏവരും. ഇതിനെ നേരിടാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. പ്രത്യേക കൊറോണ ചികിത്സാ കേന്ദ്രങ്ങളാണ് തുറന്നത്. ചില പ്രധാന ഹോട്ടൽ ഹാളുകൾ കൊറോണ കെയർ സെന്ററു കളാക്കി മാറ്റിയും സ്വകാര്യമേഖലയും തയ്യാറെടുപ്പുകൾ നടക്കുന്നുണ്ട്. ഡൽഹിയിലെ എൽഎൻജെപി ആശുപത്രിയും എതിർവശത്തുള്ള ഷെൻഹായ് ബാൻക്വറ്റ് ഹാളുമാണ് ഓക്‌സിജനടക്കമുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്.
അതോടൊപ്പം തന്നെ എല്ലാ ദിവസവും വിവിധ സംസ്ഥാനങ്ങൾക്കൊപ്പം ഡൽഹിയിലും കൊറോണ ബാധിതരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. അമൃത്സറിലേക്ക് ഇറ്റലിയിൽ നിന്നുമെത്തിയ വിമാനത്തിലെ 125 യാത്രക്കാർക്ക് ഒറ്റയടിക്ക് കൊറോണ ബാധിച്ചെന്നതും ഡൽഹിയും ഏറെ ജാഗ്രതയോടെയാണ് കാണുന്നത്. അടിയന്തിര ക്വാറന്റൈൻ സെന്ററുകളിൽ 100 കിടക്കകളാണ് ഓക്‌സിജൻ കോൺസൻട്രേറ്ററടക്കം സജ്ജമാക്കിയിട്ടുള്ളത്.
ഡൽഹി മേഖലയിൽ ഓക്‌സിജൻ പ്ലാന്റില്ലാത്തതിനാൽ തന്നെ നേരിയ ലക്ഷണമുള്ളവരെ മാത്രമാണ് സ്വകാര്യ മേഖലയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ പാർപ്പിക്കുന്നത്. കൂടുതൽ പ്രശ്‌നമുള്ളവർ ആശുപത്രികളിൽ തന്നെ പോകണമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനകത്ത് 15,097 പേർക്കാണ് പുതുതായി കൊറോണ സ്ഥിരീക രിച്ചത്. പോസിറ്റിവിറ്റി നിരക്ക് 15.34ലേക്ക് ഉയർന്നിരിക്കുകയാണ്. ആകെ കൊറോണ ബാധിച്ചവർ ഡൽഹിയിൽ മാത്രം നിലവിൽ 31,498 പേരാണ് ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6 പേരാണ് കൊറോണ മൂലം മരണമടഞ്ഞത്. ഇതിനോടകം തന്നെ വാക്‌സിനേഷൻ വർദ്ധിപ്പിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 1,41,498 പേർക്ക് ഇന്നലെ ഒറ്റ ദിവസം വാക്‌സിൻ നൽകിയെന്നും ഡൽഹി ഭരണകൂടം അറിയിക്കുകയുണ്ടായി. 15 വയസ്സുകാരുടെ വാക്‌സിനേഷൻ ഇന്നലെ 36,559 ആണെന്നും ആരോഗ്യവകുപ്പ് വിശദീകരിച്ചു.
https://www.facebook.com/Malayalivartha