സർക്കാരിനേം വേണ്ട പണവും വേണ്ട; കോടിക്കണക്കിന് ക്രിപ്റ്റോ കറൻസികൾ വാങ്ങിക്കൂട്ടി പാക്കിസ്ഥാനികൾ: രാജ്യം നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി, പാക് രൂപയുടെ മൂല്യം ചരിത്രത്തിലില്ലാത്ത വിധം കൂപ്പുകുത്തി
പാക്കിസ്ഥാന്റെ സാമ്പത്തിക രംഗം തകർന്നതോടെ പൗരൻമാർ ക്രിപ്റ്റോ കറൻസി വാങ്ങിക്കൂട്ടുന്നു. പാക് രൂപയുടെ മൂല്യം ചരിത്രത്തിലില്ലാത്ത വിധം കൂപ്പുകുത്തിയ അവസ്ഥയിലാണ്. നിലവിൽ ഡോളറിന് 175 രൂപ എന്ന നിലയിലേക്കാണ് മൂല്യം ഇടിഞ്ഞത്. ഇനി അടുത്ത കാലത്തെങ്ങും മൂല്യം തിരിച്ചുകയറുന്ന ലക്ഷണവുമില്ല. ഇത് മുതലാക്കിയാണ് ബിസിനസുകാരും യുവാക്കളും പ്രവാസികളുമായ ആളുകൾ ക്രിപ്റ്റോ കറൻസിയിലേക്ക് മാറിയത്. ഇതോടെ പാക്കിസ്ഥാന്റെ സാമ്പത്തികാവസ്ഥ കൂടുതൽ പരിതാപകരമായ അവസ്ഥയിലേക്കും മാറിയിട്ടുണ്ട്. ഏതാനും ചില സ്വകാര്യ ബാങ്കുകളും വിദേശ പണമിടപാട് സ്ഥാപനങ്ങളുമാണ് യുവാക്കളെയും ബിസിനസുകാരെയും ക്രിപ്റ്റോ കറൻസിയിലേക്ക് കൂടുതൽ ആകർഷിക്കുന്നത്.
വിവിധ സ്വകാര്യ ബാങ്കുകളുടേയും വിദേശപണമിടപാട് സ്ഥാപനങ്ങളുടേയും നേതൃത്വത്തിൽ 1064 പേർ സജീവമാണെന്നാണ് നിലവിൽ കണ്ടെത്തിയിരിക്കുന്നത്. 2923 തവണ ഇവർ ഇടപാട് നടത്തിക്കഴിഞ്ഞു. ആറ് മാസത്തിനിടെ അഞ്ച് കോടി അമേരിക്കൻ ഡോളറിന് തുല്യമായ പണമിടപാടാണ് നടത്തിയത്. ഇത് കോടിക്കണക്കിന് രൂപയുടെ നികുതിവെട്ടിപ്പിന് ഇടയാക്കിയിട്ടുണ്ടെന്നും കരുതുന്നു. ക്രിപ്റ്റോ കറൻസി വാങ്ങിക്കൂട്ടുന്ന നടപടികൾ ശ്രദ്ധയിൽപ്പെട്ടതോടെ ആയിരത്തിലധികം പേരുടെ ബാങ്ക് അക്കൗണ്ടുകൾ പാക് സർക്കാർ ഇടപെട്ട് മരവിപ്പിച്ചിട്ടുണ്ട്. ഇവരെക്കുറിച്ച് കൂടുതൽ അന്വേഷണവും ആരംഭിച്ചു.
2018 ഏപ്രിലിൽ പാക്കിസ്ഥാൻ സ്റ്റേറ്റ് ബാങ്ക് ക്രിപ്റ്റോ കറൻസി ഇടപാടുകൾ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ ബിസിനസുകാരിൽ പലരും തങ്ങളുടെ ആസ്തികൾ വിദേശത്തേക്ക് മാറ്റുന്നുണ്ട്. ഇതാണ് കൂടുതൽ കുഴപ്പത്തിലേക്ക് രാജ്യത്തെ എത്തിച്ചത്. ക്രിപ്റ്റോ കറൻസിയും ബിറ്റ് കോയിനും പാകിസ്താനിൽ വ്യാപകമാണെന്നും നിലവിൽ പ്രമുഖരും ബാങ്കുകളിൽ അക്കൗണ്ടുള്ളവരേയും മാത്രമാണ് കണ്ടെത്താനായിട്ടുള്ളതെന്നും പതിനായിരത്തോളം പേർ വ്യാപകമായി ഇത് ഉപയോഗിക്കുന്നതായും സൂചനയുണ്ട്.
ക്രിപ്‌റ്റോ കറൻസി...
ക്രിപ്‌റ്റോകറൻസികൾ ഡിജിറ്റൽ പണമാണ്. അവ കാണാനോ സ്പർശിക്കാനോ കഴിയില്ല. എന്നാൽ അവയ്ക്ക് മൂല്യമുണ്ട്. ബാങ്ക് പോലുള്ള കേന്ദ്രീകൃത അതോറിറ്റി ഇതിനില്ല. ക്രിപ്‌റ്റോ കറൻസിയുടെ കൃത്യമായ ഉപയോഗം ഇതുവരെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha