രണ്ടാമത്തെ ഉപകരണവും സൾഫറിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചു, നിർണായക വിവരങ്ങൾ പുറത്തുവിട്ട് ചന്ദ്രയാൻ-3, റോവര്‍ കറങ്ങുന്ന വീഡിയോ പകർത്തി ലാന്‍ഡര്‍ ഇമേജര്‍ ക്യാമറ, ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ...!!

ചന്ദ്രയാന്‍-3 രാജ്യത്തിന് അഭിമാനമായി സോഫ്റ്റ് ലാന്‍ഡ് ചെയ്തത് ഈ മാസം 23നായിരുന്നു. പേടകത്തിലെ വിക്രം ലാന്‍ഡറില്‍നിന്ന് പുറത്തിറങ്ങിയ പ്രഗ്യാന്‍ റോവറിന്റെ പ്രയാണം തുടരുകയാണ്. കഴിഞ്ഞ ദിവസം ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍-3 ദൗത്യം ചന്ദ്രനില്‍ സള്ഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ച റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ പ്രഗ്യാന്‍ റോവറിലെ രണ്ടാമത്തെ ഉപകരണവും സൾഫറിൻ്റെ അംശങ്ങൾ കണ്ടെത്തി സാന്നിധ്യം ഉറപ്പിച്ചിരിക്കുകയാണ്.
ആല്‍ഫാ പാര്‍ട്ടിക്കിള്‍ എക്സ് റേ സ്പെക്ട്രോസ്കോപ്പ്, ചന്ദ്രനില്‍ സള്ഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. നേരത്തെ റോവറിലുള്ള ലേസര്‍-ഇന്‍ഡസ്ഡ് ബ്രേക്ക്ഡൗണ്‍ സ്പെക്ട്രോസ്കോപ്പ് ചന്ദ്രോപരിതലത്തിന്റെ ദക്ഷിണ ധ്രുവത്തില്‍ സള്‍ഫറിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മറ്റ് ചില ചെറിയ മൂലകങ്ങളും എപിഎക്സ്എസ് കണ്ടെത്തിയതായി ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു.
ചന്ദ്രയാന്‍ മൂന്നിന്‍റെ കണ്ടെത്തല്‍ പ്രദേശത്തെ സള്‍ഫറിന്‍റെ ഉറവിടത്തെ കുറിച്ച് പുതിയ കാര്യങ്ങൾ കണ്ടെത്താന്‍ സഹായിക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഭാവിയില്‍ ചന്ദ്രനില്‍ മനുഷ്യര്‍ എത്തപ്പെടുമ്പോള്‍ അവര്‍ക്ക് നടത്താനാകുന്ന പരീക്ഷണങ്ങളുടെ സാധ്യതകള്‍കൂടി ചന്ദ്രയാന്‍- മൂന്നില്‍ നിന്നുള്ള നിര്‍ണായക വിവരങ്ങള്‍ വഴികാട്ടിയാകും.
തീവ്രമായ ലേസർ പൾസുകൾക്ക് വിധേയമാക്കി വസ്തുക്കളുടെ ഘടന വിശകലനം ചെയ്യുന്ന ഒരു ശാസ്ത്രീയ സാങ്കേതികതയാണ് ലേസർ-ഇൻഡ്യൂസ്ഡ് ബ്രേക്ക്ഡൗൺ സ്പെക്ട്രോസ്കോപ്പ്. ഉയർന്ന ഊർജ്ജമുള്ള ലേസർ പൾസ് പാറ അല്ലെങ്കിൽ മണ്ണ് പോലെയുള്ള ഒരു വസ്തുവിന്റെ ഉപരിതലത്തിൽ കേന്ദ്രീകരിച്ചിരിക്കുന്നു. ലേസർ പൾസ് വളരെ ചൂടുള്ള പ്ലാസ്മ സൃഷ്ടിക്കുന്നുയെന്നും ഇസ്രോ പറഞ്ഞു.
റോവറിലെ ഉപകരണങ്ങളുടെ പ്രവര്‍ത്തന വീഡിയോയും സുരക്ഷിതമായ സഞ്ചാരപാത കണ്ടെത്താന്‍ റോവര്‍ കറങ്ങുന്ന വീഡിയോയും ഐഎസ്ആര്‍ഒ പങ്കുവെച്ചിട്ടുണ്ട്. ലാന്‍ഡര്‍ ഇമേജര്‍ ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഐഎസ്ആർഒ പങ്കുവെച്ചത്. 'അമ്പിളി അമ്മാവൻ്റെ മുറ്റത്ത് ഓടിക്കളിക്കുന്ന കുട്ടിയെ പോലെ' എന്ന തലക്കെട്ടോടെയാണ് ഐഎസ്ആർഒ ദൃശ്യങ്ങൾ പങ്കുവെച്ചത്.
ചന്ദ്രനിൽ മാംഗനീഷ്യം, സിലിക്കൺ, ഓക്സിജൻ, അലുമിനിയം, സൾഫർ, കാൽസ്യം, ഇരുമ്പ്, ക്രോമിയം, ടൈറ്റാനിയം എന്നിവയുടെ സാന്നിധ്യമുണ്ടെന്ന് റോവർ സ്ഥിരീകരിച്ചിരുന്നു. ഹൈഡ്രജന്റെ സാന്നിധ്യമുണ്ടോ എന്ന് റോവർ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് നേരത്തെ ഐഎസ്ആർഒ അറിയിച്ചിരുന്നു.
നേരത്തെ വിക്രം ലാന്‍ഡറില്‍ നിന്ന് പുറത്തിറങ്ങിയ പ്രഗ്യാന്‍ റോവറിന്റെ സഞ്ചാരപാതയില്‍ വലിയ ഗര്‍ത്തം കണ്ടെത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും ഐ.എസ്.ആര്‍.ഒ. എക്‌സില്‍ പങ്കുവെച്ചിരുന്നു. റോവറിലെ നാവിഗേഷന്‍ ക്യാമറ വഴിയാണ് ചിത്രങ്ങള്‍ ലഭിച്ചത്. മുന്നില്‍ ഗര്‍ത്തം കണ്ടെത്തിയതിനാല്‍ റോവറിന്റെ ചന്ദ്രനിലൂടെയുള്ള സഞ്ചാരപാതയില്‍ മാറ്റം വരുത്തി.
ഞായറാഴ്ചയുണ്ടായ സംഭവമാണ് ഐ.എസ്.ആര്‍.ഒ. എക്‌സില്‍ പങ്കുവെച്ചത്. റോവര്‍ നിന്നിരുന്ന സ്ഥലത്തുനിന്ന് മൂന്നു മീറ്റര്‍ അകലെയാണ് ഗര്‍ത്തം കണ്ടെത്തിയത്. നാലുമീറ്റര്‍ വ്യാസമുള്ള ഗര്‍ത്തമാണിതെന്ന് ഐ.എസ്.ആര്‍.ഒ. അറിയിച്ചു. തുടര്‍ന്ന് വഴിതിരിച്ചുപോകാന്‍ റോവറിന് നിര്‍ദേശം നല്‍കുകയായിരുന്നു. പുതിയ പാതയിലേക്ക് റോവര്‍ സുരക്ഷിതമായി നീങ്ങുന്നതായും ഐ.എസ്.ആര്‍.ഒ. അറിയിച്ചു.
https://www.facebook.com/Malayalivartha


























