റോവറിലെ പേലോഡുകളുടെ പ്രവർത്തനവും നിലച്ചു, ചന്ദ്രനിലെ പകൽ കഴിഞ്ഞ് സൂര്യപ്രകാശം നഷ്ടമായതിനാൽ വിക്രം ലാന്‍ഡറില്‍ നിന്ന് പുറത്തിറങ്ങിയ പ്രഗ്യാന്‍ റോവർ സ്ലീപ്പ് മോഡിൽ, അടുത്ത സൂര്യോദയം വരെ സ്ലീപ്പ് മോഡിൽ തുടരും

ചന്ദ്രയാന്‍-3 രാജ്യത്തിന് അഭിമാനമായി സോഫ്റ്റ് ലാന്‍ഡ് ചെയ്തത് ഈ മാസം 23നായിരുന്നു. പേടകത്തിലെ വിക്രം ലാന്‍ഡറില്‍ നിന്ന് പുറത്തിറങ്ങിയ പ്രഗ്യാന്‍ റോവറിൽ നിന്ന് ഇതിനോകം നിർണായക വിവരങ്ങളാണ് ലഭിച്ചിട്ടുളളത്. എന്നാൽ ചന്ദ്രനിലെ പകൽ കഴിഞ്ഞ് സൂര്യപ്രകാശം നഷ്ടമായതിനാൽ പ്രഗ്യാന്‍ റോവർ സ്ലീപ്പ് മോഡിൽ പ്രവേശിച്ചു. റോവറിലെ പേലോഡുകളുടെ പ്രവർത്തനവും നിലച്ചു. റോവർ ശേഖരിച്ച വിവരങ്ങൾ ലാൻഡർ സ്വീകരിച്ച് ഭൂമിയിലേയ്ക്ക് അയച്ചതായി ഐ എസ് ആർ ഒ അറിയിച്ചിരിക്കുകയാണ്.
സൂര്യപ്രകാശത്തിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന റോവർ അടുത്ത സൂര്യോദയം വരെ സ്ലീപ്പ് മോഡിൽ തുടരും. സെപ്റ്റംബർ 22ന് അടുത്ത പകലിന്റെ ആരംഭമാകും. അതുവരെയുള്ള കനത്ത ശൈത്യത്തെ അതിജീവിച്ചാൽ റോവർ വീണ്ടും പ്രവർത്തനസജ്ജമായേക്കും. ദക്ഷിണ ധ്രുവത്തിൽ കഴിഞ്ഞ രണ്ടാഴ്ച പകലായിരുന്നെങ്കിൽ ഇനിയുള്ള രണ്ടാഴ്ച രാത്രിയാണ്. ഐഎസ്ആർഒ മൂൻകൂട്ടി നിശ്ചയിച്ച അത്രയും ദിവസം പ്രഗ്യാൻ റോവർ ചാന്ദ്രോപരിതലത്തിൽ ചെലവിട്ട് കഴിഞ്ഞു. ഇതിനോടകം തന്നെ 100 മീറ്ററാണ് റോവർ സഞ്ചരിച്ചത്.
അടുത്ത സൂര്യോദയത്തിൽ ഉണരാൻ തക്കവണ്ണമാണ് റോവറിന്റെ സോളാർ പാനൽ ക്രമീകരിച്ചിരിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ നേരത്തെ നിശ്ചയിച്ചിരുന്ന 14 ദിവസത്തെ പ്രവർത്തന ചക്രത്തിന് ഉപരിയായി അധികവിവരങ്ങൾ റോവർ ഐ എസ് ആർ ഒയ്ക്ക് കൈമാറും. സൂര്യപ്രകാശം നഷ്ടമായതിനാൽ ലാൻഡറിലെ രംഭ, ചേസ്റ്റ്, ഇൽസ എന്നീ ഉപകരണങ്ങളും റോവറിലെ രണ്ട് സ്പെക്ട്രോ സ്കോപ്പുകളും പ്രവർത്തനരഹിതമാകും.
ലാൻഡറിൽ ഉപയോഗിച്ച നാസയുടെ ലേസർ റിട്രോ റിഫ്ലക്ടർ അരേ എന്ന ഉപകരണം മാത്രമാകും പ്രവർത്തിക്കുക. ലാൻഡറിന്റെ സ്ഥാനം കണ്ടെത്താനാണ് ഇത് സഹായിക്കുക. വീണ്ടും പകൽ വരുമ്പോൾ, കഠിനമായ തണുപ്പിനെ അതിജീവിച്ച് ലാൻഡറും റോവറും വീണ്ടും പ്രവർത്തിക്കുമോ എന്ന് പരിശോധിക്കും. വീണ്ടും പ്രവർത്തിച്ചു തുടങ്ങിയാൽ കണക്ക് കൂട്ടിയതിലും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാവും.
പേലോഡുകളിൽ നിന്നും ഇതുവരെ ലഭിച്ച വിവരങ്ങൾ ശാസ്ത്രജ്ഞർ വിശകലനം ചെയ്യുകയാണ്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെപ്പറ്റിയുള്ള കണ്ടെത്തലുകൾ നിർണായകമാണെന്നാണ് വിലയിരുത്തൽ. സൾഫർ ഉൾപ്പെടെയുള്ള മൂലകങ്ങളുടെ സാന്നിധ്യം, ചന്ദ്രോപരിതലത്തിന്റെ രാസഘടന, ചന്ദ്രനിലെ പ്രകമ്പനങ്ങൾ എന്നിവയെക്കുറിച്ചുള്ള കണ്ടെത്തലുകൾ ഐഎസ്ആർഒ പുറത്തുവിട്ടിരുന്നു.
ചന്ദ്രനിൽ ചില പ്രകമ്പനങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് ചന്ദ്രയാൻ 3 കണ്ടെത്തിയതായി ഐഎസ്ആർഒ അറിയിച്ചിരുന്നു. ലാൻഡറിലെ ഇൽസ എന്ന ഉപകരണമാണ് പ്രകമ്പനം രേഖപ്പെടുത്തിയത്. പ്രകമ്പനത്തിന്റെ കാരണം വ്യക്തമല്ലെന്നും ഉറവിടം അന്വേഷിച്ചുവരികയാണെന്നും ഐഎസ്ആർഒ അറിയിച്ചു. ആഗസ്റ്റ് 26 നാണ് ചന്ദ്രയാൻ മൂന്നിലെ ഇൽസ എന്ന ഉപകരണം ചന്ദ്രനിലെ പ്രകമ്പനം രേഖപ്പെടുത്തിയത്.
വിക്രം ലാൻഡറിലുള്ള ഇൽസയിൽ ആറ് ഹൈ-സെൻസിറ്റിവിറ്റി ആക്‌സിലറോമീറ്ററുകളുടെ ഒരു ക്ലസ്റ്റർ ഉൾപ്പെടുന്നു. അത് സിലിക്കൺ മൈക്രോമാച്ചിംഗ് വഴി നിർമ്മിച്ചതാണ്. പ്രകൃതിദത്തമായ ഭൂകമ്പങ്ങൾ, ആഘാതങ്ങൾ, കൃത്രിമ സംഭവങ്ങൾ എന്നിവയാൽ ഉണ്ടാകുന്ന ഭൂചലനങ്ങൾ അളക്കുക എന്നതാണ് ഇൽസയുടെ പ്രാഥമിക ലക്ഷ്യം.
നേരത്തെ ചന്ദ്രയാൻ 3ന്റെ റോവറിലെ രണ്ടാമത്തെ പേ ലോഡായ ആൽഫ പാർട്ടിക്കിൾ എക്സ് റേ സ്പെക്ട്രോമീറ്റർ ചന്ദ്രോപരിതലത്തിലെ സൾഫർ സാന്നിധ്യം ഉറപ്പിച്ചിരുന്നു. റോവറിലുള്ള ലേസര്‍-ഇന്‍ഡസ്ഡ് ബ്രേക്ക്ഡൗണ്‍ സ്‌പെക്ട്രോസ്‌കോപ്പും ദക്ഷിണധ്രുവത്തില്‍ സള്‍ഫറിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha


























