എസ്.പി. പറയുന്നത് പൂര്‍ണമായി വിശ്വസിക്കാന്‍ വയ്യ... പഞ്ചാബ് അതിര്‍ത്തിയില്‍ എസ്.പി. എന്തിനു പോയെന്നതിനെച്ചൊല്ലി തര്‍ക്കം

പത്താന്‍കോട്ട് വ്യോമസേന താവളം ആക്രമിച്ച സംഭവത്തില്‍ ഗുര്‍ദാസ്പൂര്‍ എസ്പി സല്‍വീന്ദര്‍ സിങ്ങിനുനേരെയും സംശയത്തിന്റെ കരിനിഴല്‍. ആക്രമണത്തിന്റെ നിര്‍ണായക വിവരങ്ങള്‍ നല്‍കിയിരുന്ന ആളാണ് ഈ എസ്പി. തന്റെ ഔദ്യോഗിക വാഹനം ഭീകരര്‍ തട്ടിയെടുത്തുവെന്ന് കാട്ടി സല്‍വീന്ദര്‍ സിങ് നല്‍കിയ മൊഴിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ചില പൊരുത്തക്കേടുകളാണ് സംശയത്തിന് ഇട നല്‍കുന്നത്. ഔദ്യോഗിക വാഹനത്തില്‍ യൂണിഫോം ധരിക്കാതെ, സുരക്ഷാ സൈനികരുടെ അകമ്പടിയില്ലാതെ വ്യാഴാഴ്ച രാത്രി വൈകി ഇന്ത്യ, പാക്കിസ്ഥാന്‍ അതിര്‍ത്തിയിലൂടെ എസ്പി എന്തിനു പോയി എന്നതാണ് ദേശീയ അന്വേഷണ ഏജന്‍സിയില്‍ സംശയം ജനിപ്പിക്കുന്നത്.
എന്നാല്‍, പത്താന്‍കോട്ടുള്ള ഒരു ക്ഷേത്രം സന്ദര്‍ശിച്ചതിനു ശേഷം ഗുര്‍ദാസ്പൂരിലേക്ക് വരവെയാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നാണ് എസ്പിയുടെ വാദം. ജ്വല്ലറി നടത്തുന്ന സുഹൃത്തും പാചകക്കാരനുമായിരുന്നു എസ്പിക്കൊപ്പമുണ്ടായിരുന്നത്. സല്‍വീന്ദര്‍ സിങ്ങ്, അദ്ദേഹത്തിന്റെ പാചകക്കാരന്‍ മദന്‍ ഗോപാല്‍ എന്നിവരില്‍ നിന്നു ഭീകരര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള സഹായം ലഭിച്ചിരുന്നോ എന്നാണ് എന്‍ഐഎ അന്വേഷിക്കുന്നത്. എസ്പിയില്‍ നിന്ന് തട്ടിയെടുത്ത വാഹനത്തിലാണ് ഭീകരര്‍ വ്യോമസേനാ താവളത്തിലെത്തിയതും ആക്രമണം നടത്തിയതും.
പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ തലേരാത്രി തന്നെ ആക്രമിച്ച് കാര്‍ തട്ടിയെടുത്തത് നാലോ അഞ്ചോ പേരടങ്ങിയ സംഘമെന്ന് സല്‍വീന്ദര്‍ സിങ് മാധ്യമങ്ങളോടു പറഞ്ഞു. നിരായുധനായ തന്നെ എകെ 47 തോക്കുകളുമായാണ് അവര്‍ നേരിട്ടത്. പൊലീസ് ഉദ്യോഗസ്ഥനാണെന്ന് അവര്‍ ആദ്യം അറിഞ്ഞിരുന്നില്ല. ആക്രമണമുണ്ടായി മൂന്നുദിവസങ്ങള്‍ കഴിഞ്ഞാണ് എസ്പിയുടെ പ്രതികരണം.
പത്താന്‍കോട്ടില്‍ ആക്രമണം നടത്താനെത്തിയ ഭീകരര്‍ വ്യാഴം രാത്രി തങ്ങളെ തട്ടിക്കൊണ്ടുപോയി വനത്തില്‍ ഉപേക്ഷിച്ച ശേഷം വാഹനവുമായി കടന്നുകളയുകയുമായിരുന്നുവെന്നാണ് സല്‍വീന്ദര്‍ സിങ് അവകാശപ്പെടുന്നത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ നീല ബീക്കണ്‍ ലൈറ്റ് വച്ച ഈ എസ്‌യുവി വാഹനത്തിലാണു ഭീകരര്‍ പിന്നീട് പത്താന്‍കോട്ട് വ്യോമതാവളത്തിനടുത്തെത്തിയത്. വ്യോമതാവളത്തിന് ഒന്നര കിലോമീറ്റര്‍ അകലെ ഇത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു.
ആദ്യം തട്ടിയെടുത്ത കാറിന്റെ െ്രെഡവറെ കൊന്നശേഷമാണ് ഭീകരര്‍ വണ്ടിയുമായി പോയത്. എന്നാല്‍ രണ്ടാമത്തെ ഉദ്യമത്തില്‍ പൊലീസുകാരനായിട്ടും സല്‍വീന്ദറിനെ വെറുതെവിട്ടതു സംശയത്തിനിടയാക്കിയിരുന്നു. യൂണിഫോമിലായിരുന്നില്ലെന്നും സാധാരണക്കാരനാണെന്നു വിശ്വസിപ്പിച്ചാണു രക്ഷപെട്ടതെന്നുമാണ് സിങ്ങിന്റെ വാദം. എത്രപേര്‍ ചേര്‍ന്നാണു തട്ടിക്കൊണ്ടുപോയതെന്ന ചോദ്യത്തിന് ഇയാള്‍ പലപ്പോഴും പല സംഖ്യയാണു മറുപടി നല്‍കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പഠാന്‍കോട്ടില്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രിയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്നു നിര്‍ദേശിച്ച് പഞ്ചാബ് പൊലീസ് നല്‍കിയ രഹസ്യവിവരം സല്‍വീന്ദറിനും അറിവുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















