2000 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന വ്യോമസേനാ താവളത്തിനകത്തു ഭീകരര്‍ എങ്ങനെ കയറിപ്പറ്റി: മനോഹര്‍ പരീക്കര്‍

24 കിലോമീറ്റര്‍ ചുറ്റളവില്‍ 2000 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന വ്യോമസേനാ താവളത്തിനകത്തു ഭീകരര്‍ എങ്ങനെ കയറിപ്പറ്റി എന്നതു തന്നെ അലട്ടുന്നുവെന്ന് പത്താന്‍കോട്ടെ സേനാ താവളം സന്ദര്‍ശിച്ചശേഷം പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. 40-45 കിലോഗ്രാം വെടിയുണ്ടകളും ഒട്ടേറെ സ്‌ഫോടകവസ്തുക്കളുമാണു ഭീകരര്‍ കൊണ്ടുവന്നത്. ഗ്രനേഡ് ലോഞ്ചറുകളും ഉപയോഗിച്ചു. ചില പഴുതുകളുണ്ടായിരുന്നതായി കാണുന്നു. എന്നാല്‍, സുരക്ഷയുടെ കാര്യത്തില്‍ ഒരുതരത്തിലുള്ള ഒത്തുതീര്‍പ്പുമില്ലെന്നും മന്ത്രി വ്യക്തമാക്കി. അതിര്‍ത്തിയിലെ ഏതു ഭാഗത്തുകൂടി ഭീകരര്‍ നുഴഞ്ഞുകയറി എന്നതു സംബന്ധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ബിഎസ്എഫിനോടു നിര്‍ദേശിച്ചിട്ടുണ്ട്. പാക്ക് ബന്ധം വ്യക്തമായതോടെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചു. സൈനികരുടെ ജീവഹാനിയില്‍ ദുഃഖം പ്രകടിപ്പിച്ച ഷരീഫ്, ഭീകരര്‍ക്കെതിരെ ശക്തവും വ്യക്തവുമായ നടപടി ഉണ്ടാകുമെന്നു മോദിക്ക് ഉറപ്പു നല്‍കി. ശ്രീലങ്കയില്‍ പര്യടനത്തിലായിരുന്ന ഷരീഫ് ഇന്നലെ ഉച്ചകഴിഞ്ഞാണു മോദിയെ വിളിച്ചത്. ഇരുരാജ്യങ്ങള്‍ക്കിടയിലെ സമാധാനശ്രമങ്ങള്‍ അട്ടിമറിക്കാന്‍ ഭീകരര്‍ എപ്പോഴും ശ്രമിക്കുമെന്നും ഇന്ത്യ നല്‍കുന്ന തെളിവുകള്‍ പിന്തുടര്‍ന്ന് അന്വേഷിക്കാനും ഇന്ത്യയോടു പൂര്‍ണമായി സഹകരിക്കാനും പാക്കിസ്ഥാന്‍ സന്നദ്ധമാണെന്നും ഷരീഫ് അറിയിച്ചു.
വ്യോമസേനാ താവളത്തിലെ തന്ത്രപ്രധാനമായ കെട്ടിടങ്ങളും വസ്തുവകകളും കുടുംബങ്ങളും സുരക്ഷിതമാണെന്നും പാരിക്കര്‍ പറഞ്ഞു. വ്യോമസേനാ താവളത്തില്‍ മൂവായിരം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഏതാനും രാജ്യങ്ങളില്‍നിന്നു പരിശീലനത്തിന് എത്തിയവരുമുണ്ട്. ഇവരെയും വസ്തുവകകളെയും സംരക്ഷിക്കുകയായിരുന്നു സുരക്ഷാസേനയുടെ മുഖ്യദൗത്യം. ജീവത്യാഗം ചെയ്ത ഏഴു സൈനികരെയും രക്തസാക്ഷികളായി ആദരിക്കും. യുദ്ധസമാന സാഹചര്യങ്ങളില്‍ പോരാടി ജീവന്‍ വെടിയുന്നവര്‍ക്കു ലഭ്യമാക്കുന്ന എല്ലാ അംഗീകാരങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും അവര്‍ക്ക് അര്‍ഹതയുണ്ടാകുമെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി. ഭീകരാക്രമണത്തെ ജപ്പാനും ഫ്രാന്‍സും അപലപിച്ചു. യുഎസ്, ചൈന, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാഷ്ട്രങ്ങള്‍ നേരത്തേ അപലപിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















