മൊഴികളില്‍ വൈരുധ്യമേറെ; ഗുര്‍ദാസ്പൂര്‍ എസ്പി എന്‍ഐഎയുടെ നിരീക്ഷണത്തില്‍

ഭീകരര്‍ തട്ടിക്കൊണ്ടുപോയശേഷം വഴിയില്‍ ഉപേക്ഷിച്ചുവെന്നു പറയപ്പെടുന്ന ഗുര്‍ദാസ്പൂര്‍ എസ്പി സല്‍വീന്ദര്‍ സിങ്ങിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സൂക്ഷ്മ നിരീക്ഷണത്തിലാക്കി. സല്‍വീന്ദര്‍ സിങ് പറയുന്നതില്‍ ഒട്ടേറെ വൈരുധ്യങ്ങളുള്ളതായി എന്‍ഐഎ സംഘം കണ്ടെത്തിയിട്ടുണ്ട്. പത്താന്‍കോട്ടുനിന്ന് 40 കിലോമീറ്റര്‍ അകലെ ഗ്രാമ പ്രദേശമായ ഗുല്‍പ്പൂര്‍ഇംലി എന്ന സ്ഥലത്ത് ഔദ്യോഗികവാഹനത്തില്‍ പോകുമ്പോഴാണ് എസ്പിയെയും സുഹൃത്തായ ജ്വല്ലറി ഉടമ രാജേഷ് വര്‍മയെയും പാചകക്കാരന്‍ മദന്‍ ഗോപാലിനെയും തീവ്രവാദികള്‍ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോയതായി പറയപ്പെടുന്നത്.
എസ്പി സഞ്ചരിച്ചിരുന്ന നീല ബീക്കണ്‍ ഘടിപ്പിച്ച മഹീന്ദ്ര എക്‌സ്‌യു വാഹനത്തിലാണ് ഭീകരര്‍ വ്യോമസേനാ താവളത്തിലെത്തിയത്. വാഹനം അവര്‍ തട്ടിയെടുത്തതാണെന്നാണ് എസ് പിയുടെ മൊഴി. എസ്പിയുടെ മൂന്നു മൊബൈല്‍ ഫോണുകളില്‍ രണ്ടെണ്ണം തീവ്രവാദികള്‍ കൈക്കലാക്കി. രക്ഷപ്പെട്ടശേഷം മൂന്നാമത്തെ മെബൈലില്‍നിന്നാണ് എസ്പി ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചത്. പതിവായി പോകാറുള്ള ആരാധനാലയത്തില്‍ പോകുന്നതിനാലും രാത്രിയായതിനാലും റിവോള്‍വര്‍ എടുക്കുകയോ സുരക്ഷാഗാര്‍ഡിനെ കൂടെകൂട്ടുകയോ ചെയ്തില്ല എന്നും സല്‍വീന്ദര്‍ മൊഴിനല്‍കിയിരുന്നു.
എന്നാല്‍, ഡിസംബര്‍ 31-നു മുന്‍പ് ഒരിക്കലും സല്‍വീന്ദര്‍ സിങ് ഇവിടെ വന്നിട്ടില്ലെന്ന് ആരാധനാലയം അധികൃതര്‍ പറയുന്നു. പതിവായി അദ്ദേഹം ഇവിടെ വരാറുണ്ട് എന്നു പറയുന്നതു ശരിയല്ല. ഡിസംബര്‍ 31-നു രാവിലെ സല്‍വീന്ദര്‍ സിങ് ഈ ആരാധനാലയത്തില്‍ ചെന്നിരുന്നതായും അവര്‍ പറയുന്നു, ആ സമയം മൂന്നുപേര്‍ ഒപ്പമുണ്ടായിരുന്നു. ഇവര്‍ ആരൊക്കെയാണെന്ന് എന്‍ഐഎ തിരക്കുകയാണ്. ഭീകരര്‍ ഉറുദുവാണ് സംസാരിച്ചിരുന്നതെന്നും അത് തനിക്കു മനസ്സിലായിരുന്നില്ല എന്നും സല്‍വീന്ദര്‍ പറയുന്നതും സംശയകരമാണ്. കാരണം ഇവിടെയുള്ള സിഖുകാര്‍ക്കു പൊതുവേ ഉറുദു പരിചിതമായ ഭാഷയാണ്. ഭീകരര്‍ കശ്മീരി സംസാരിച്ചിരുന്നതായും എസ്പിയുടെ മൊഴിയിലുണ്ട്.
എന്നാല്‍ കശ്മീരി ഭാഷ കേള്‍പ്പിച്ചപ്പോള്‍ അത് ഏതു ഭാഷയാണെന്ന് എസ്പിക്ക് തിരിച്ചറിയാനുമായില്ല. പഞ്ചാബിലെ ഈ ഭാഗം ലഹരികടത്തു മേഖലയാണ്. പാക്കിസ്ഥാനില്‍ നിന്ന് സ്ഥിരമായി ലഹരികടത്തുന്ന സംഘങ്ങളുണ്ട്. ഇത്തരം സംഘങ്ങളുമായി സല്‍വീന്ദര്‍ സിങ്ങിന് അടുപ്പമുണ്ടായിരുന്നോ എന്നും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്. സല്‍വീന്ദര്‍ സിങ് മോശമായി പെരുമാറിയെന്നാണ് അഞ്ചു വനിതാകോണ്‍സ്റ്റബിള്‍മാരുടെ പരാതിയിലുള്ളത്.
അതിരുവിട്ടതായിരുന്നു എസ്പിയുടെ സംഭാഷണം എന്നും പരാതിയില്‍ പറയുന്നു. തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോകുന്നതിനു രണ്ടുദിവസം മുന്‍പ് സല്‍വീന്ദറിനെ ജലന്ധറില്‍ ആംഡ് പൊലീസ് അസിസ്റ്റന്റ് കമന്‍ഡാന്റായി സ്ഥലംമാറ്റിയിരുന്നു. വനിതാ പൊലീസുകാരുടെ പരാതി അന്വേഷിക്കാന്‍ ഡിജിപി ചുമതലപ്പെടുത്തിയ എജി ഗുരുപ്രീത് കൗറിനു മുന്‍പാകെയും വനിതാ പൊലീസുകാര്‍ ആരോപണം ആവര്‍ത്തിക്കുകയാണു ചെയ്തത്. താന്‍ നിരപരാധിയാണെന്നും ചില തല്‍പരകക്ഷികള്‍ കുടുക്കാന്‍ ശ്രമിക്കുകയാണ് എന്നുമാണ് സല്‍വീന്ദര്‍സിങ് പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















