ഹസീന സർക്കാർ രാജിവച്ചതിനു പിന്നാലെയുണ്ടായ, അക്രമങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടത് 232 പേരെന്ന് റിപ്പോർട്ട്... 23 ദിവസത്തിനിടെ ബംഗ്ലദേശ് കലാപത്തിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 560 ആയി...

ബംഗ്ലദേശിൽ കലാപം തുടർന്ന് കൊണ്ടേ ഇരിക്കുകയാണ് . ഇന്ത്യയും അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ബംഗ്ലദേശിൽ ഷെയ്ഖ് ഹസീന സർക്കാർ രാജിവച്ചതിനു പിന്നാലെയുണ്ടായ അക്രമങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടത് 232 പേരെന്ന് റിപ്പോർട്ട്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി രാജ്യത്തെ വിവിധ ഭാഗങ്ങളിൽ കൊല്ലപ്പെട്ടവരുടെ കണക്കാണിതെന്ന് ബംഗ്ലദേശ് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. ജൂലൈ 16 മുതൽ ഓഗസ്റ്റ് 4 വരെ നടന്ന സംവരണ വിരുദ്ധ വിദ്യാർഥി പ്രക്ഷോഭത്തിൽ മരിച്ചത് 328 പേരാണ്. ഇതോടെ കഴിഞ്ഞ 23 ദിവസത്തിനിടെ ബംഗ്ലദേശ് കലാപത്തിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 560 ആയി. ചൊവ്വാഴ്ച കാഷിംപുർ അതിസുരക്ഷാ ജയിലിൽനിന്നു തടവുകാർ രക്ഷപ്പെടുന്നതിനിടെയുണ്ടായ സംഘർഷത്തിൽ ആറു പേർ കൊല്ലപ്പെട്ടിരുന്നു.
അതിനിടെ, ഷെയ്ഖ് ഹസീനയുടെ പലായനത്തിനുശേഷം ബംഗ്ലദേശിൽ ഹിന്ദുക്കൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾക്കുനേരെ ആക്രമണം തുടരുകയാണ്. ഹിന്ദുക്കൾക്കുനേരെ നടക്കുന്ന അതിക്രമത്തിൽ പ്രതിഷേധിച്ച് ബംഗ്ലദേശ് ഹിന്ദു ജാഗരൺ മാഞ്ചയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച പ്രതിഷേധറാലി നടത്തി. അക്രമങ്ങൾ തുടരുന്ന ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കാൻ അതിർത്തിയിൽ ആയിരത്തിലധികം പേർ കാത്തുനിൽക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ബംഗ്ലാദേശിലെ ഹിന്ദു വിഭാഗത്തിലുള്ളവരാണ് ഇന്ത്യയിലേക്ക് കടക്കാൻ കാത്തുനിൽക്കുന്നത്. ബിഎസ്എഫ് ഇവരെ തിരിച്ചയക്കാൻ ശ്രമിക്കുകയാണ്. അതേസമയം, ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് വീണ്ടും ഇന്ത്യ അറിയിച്ചു.ബംഗ്ലാദേശിൽ നിന്ന് കൂട്ടത്തോടെ ജനങ്ങൾ ഇന്ത്യൻ അതിർത്തികളിലേക്ക് എത്തുന്നത് തുടരുകയാണ്. പശ്ചിമ ബംഗാളിലെ കൂച്ബിഹാറിലെ അതിർത്തി വഴിയാണ് ആളുകള്‍ അതിർത്തി കടക്കാൻ ശ്രമിക്കുന്നത്.
അതേസമയം, ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അതിർത്തിയിലെ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ ഉന്നതതല സമിതിക്ക് രൂപം നൽകി. ബിഎസ്എഫ് ഈസ്റ്റേൺ കമാൻഡ് എഡിജിയാണ് സമിതിയെ നയിക്കുക. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെയും ഇന്ത്യാക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ബംഗ്ലാദേശ് സർക്കാറുമായി സമിതി ആശയവിനിമയം നടത്തുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ അറിയിച്ചു. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തി ആർഎസ്എസ്. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ബുദ്ധ മതസ്ഥർക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാർ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ആർഎസ്എസ് ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം. ന്യൂനപക്ഷങ്ങളെ തെരഞ്ഞെടുപിടിച്ച് കൊല്ലുന്നതിനെയും കൊള്ള, തീവയ്പ്പും നടത്തുന്നതിനെയും ശക്തമായി അപലപിക്കുന്നുവെന്നും സർകാര്യവാഹക് ദത്താത്രേയ ഹൊസബലേ പറഞ്ഞു.
https://www.facebook.com/Malayalivartha

























