ജീവനായി ചിതറിയോടി... കുംഭമേളയ്ക്കായി എത്തിയവരുടെ അനിയന്ത്രിത തിരക്കിനിടെ ന്യൂദില്ലി റെയില്‍വേ സ്റ്റേഷനില്‍ 18 മരണം

ഏറെ വേദനിപ്പിക്കുന്ന വാര്‍ത്തയാണ് ന്യൂദല്‍ഹിയില്‍ നിന്നും വരുന്നത്. ന്യൂ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കുംതിരക്കിലും പെട്ട് 18 മരണം. കുംഭമേളയ്ക്കായി എത്തിയവരുടെ അനിയന്ത്രിത തിരക്കിനിടെയാണ് അപകടം. അമ്പതിലതികം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നുണ്ട്.
സംഭവത്തില്‍ റെയില്‍വേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം അപകടത്തില്‍ റെയില്‍വേ മന്ത്രി രാജ്‌നാഥ് സിങ് അനുശോചനം അറിയിച്ചു. റെയില്‍വേ പ്ലാറ്റ്ഫോമിലെ തിക്കിലും തിരക്കിലും പെട്ട് ജീവന്‍ നഷ്ടപ്പെട്ടതില്‍ അങ്ങേയറ്റം വേദനിക്കുന്നു. ദുഃഖത്തിന്റെ ഈ മണിക്കൂറില്‍, എന്റെ ചിന്തകള്‍ ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണ്. പരിക്കേറ്റവര്‍ വേഗം വരാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും മന്ത്രി കുറിച്ചു. പ്ലാറ്റ്‌ഫോം മാറ്റി ട്രെയിന്‍ നിര്‍ത്തിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ചീഫ് സെക്രട്ടറിക്കും കമ്മീഷണര്‍ക്കും ലഫ്. ഗവര്‍ണര്‍ അടിയന്തരനടപടിക്ക് നിര്‍ദേശം നല്‍കി.
രാത്രി പത്തു മണിയോടെയാണ് സംഭവം. സ്റ്റേഷനിലെ 14, 15 പ്ലാറ്റ്‌ഫോമുകളിലാണ് അനിയന്ത്രിതമായ തിരക്ക് ഉണ്ടായത്. അപകടത്തില്‍ 15 ലേറെ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നായിരുന്നു ആദ്യ വിവരം. എന്നാല്‍ പിന്നീട് ആശുപത്രി അധികൃതര്‍ മരണം സ്ഥിരീകരിച്ചു.
പ്രയാഗ്രാജ് എക്സ്പ്രസില്‍ പോകാനായി ആയിരങ്ങളാണ് രാത്രി സ്റ്റേഷനിലെത്തിയത്. പ്ലാറ്റ്ഫോം 14ല്‍ നിന്നായിരുന്നു ഈ തീവണ്ടി പോകേണ്ടിയിരുന്നത്. അതേ സമയം 12, 13 പ്ലാറ്റ്‌ഫോമുകളില്‍ എത്തേണ്ടിയിരുന്ന സ്വതന്ത്ര സേനാനി, ഭുവനേശ്വര്‍ രാജഥാനി എക്സ്പ്രസുകള്‍ വൈകിയതോടെ മൂന്നു പ്ലാറ്റ്ഫോമുകളിലും വലിയ ജനക്കൂട്ടം ഉണ്ടായി. തുടര്‍ന്നാണ് തിക്കും തിരക്കും ഉണ്ടായത്.
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവു അറിയിച്ചു. കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ സ്റ്റേഷനില്‍ വിന്യസിച്ചിട്ടുണ്ട്. സ്റ്റേഷനില്‍ തീര്‍ഥാടകരുടെ തിരക്ക് കുറയ്ക്കാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. സംഭവത്തില്‍ റെയില്‍വേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. അടിയന്തര നടപടി കൈക്കൊള്ളാന്‍ ചീഫ് സെക്രട്ടറിക്കും കമ്മിഷണര്‍ക്കും ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ.സക്സേന നിര്‍ദേശം നല്‍കി. ലഫ്റ്റനന്റ് ഗവര്‍ണര്‍ എല്‍എന്‍ജിപി ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദര്‍ശിച്ചു.
ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടുക്കം രേഖപ്പെടുത്തി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്കൊപ്പമെന്ന് പറഞ്ഞ പ്രധാനമന്ത്രി, അധികൃതര്‍ സഹായങ്ങളെല്ലാം ഉറപ്പാക്കുന്നുണ്ടെന്നും പറഞ്ഞു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അനുശോചനം അറിയിച്ചു. റെയില്‍വേ മന്ത്രിയുമായി സംസാരിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.
അതേസമയം ലോകത്തിലെ തന്നെ ഏറ്റവും വലിയ തീര്‍ഥാടക സംഗമമെന്ന് വിശേഷിപ്പിക്കുന്ന മഹാകുംഭമേള കുറച്ച് ദിവസത്തേക്ക് കൂടി നീട്ടണമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കുംഭമേളയില്‍ പങ്കെടുക്കുന്നതിനുള്ള അവസരം കാത്ത് നിരവധി ആളുകളും പലയിടങ്ങളിലായി കാത്തിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ 75 ദിവസമാണ് കുംഭമേള നടന്നിരുന്നതെന്നും അഖിലേഷ് യാദവ് ഓര്‍മപ്പെടുത്തി.
കുംഭമേളയില്‍ പങ്കെടുക്കുന്നതിനായി പോകുന്ന ആളുകളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ നിറയുന്നുണ്ട്. കുംഭമേളയില്‍ പങ്കെടുക്കാനെത്തിയ ആളുകളുടെ തിരക്കുമൂലം പ്രയാഗ്രാജിലേക്കുള്ള റോഡില്‍ കിലോമീറ്ററുകളോളം ദൂരത്തില്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. യാത്രക്കാരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതിനെ തുടര്‍ന്ന് പ്രയാഗ്രാജ് സംഘം റെയില്‍വേ സ്റ്റേഷന്‍ താത്കാലികമായി അടച്ചിടുന്നതായി ഉദ്യോഗസ്ഥര്‍ അറിയിക്കുകയും ചെയ്തിരുന്നു.
കുംഭമേളയിലെ തിക്കിലും തിരക്കിലുംപെട്ട് കഴിഞ്ഞ മാസം എത്രപേര്‍ മരിച്ചുവെന്നത് സംബന്ധിച്ച കണക്ക് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തുകയും ചെയ്തു. മുന്‍ വര്‍ഷങ്ങളില്‍ 75 ദിവസമാണ് കുംഭമേള നടന്നിരുന്നതെങ്കില്‍ ഈ വര്‍ഷം ഇത് 45 ദിവസമായി കുറച്ചിരുന്നു. ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെയാണ് ഇത്തവണത്തെ കുംഭമേള നടക്കുന്നത്. മഹാശിവരാത്രി ദിവസമാണ് കുംഭമേള അവസാനിക്കുന്നത്.
വെള്ളിയാഴ്ച വൈകുന്നേരം വരെയുള്ള കണക്ക് അനുസരിച്ച് 50 കോടിയില്‍ അധികം ആളുകള്‍ മഹാകുംഭമേളയില്‍ വിശുദ്ധ സ്നാനം അനുഷ്ടിച്ചെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കുന്ന വിവരം. മഹാകുംഭമേള എന്നപേരില്‍ പുതിയ ജില്ലയുള്‍പ്പെടെ രൂപവത്കരിച്ചാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഒരുക്കങ്ങള്‍. ഏകദേശം 4000 ഹെക്ടര്‍ സ്ഥലത്ത് അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്നാനഘട്ടുകളുടെ നീളം എട്ടു കിലോമീറ്ററില്‍നിന്ന് 12 കിലോമീറ്ററായി വര്‍ധിപ്പിച്ചു. 1850 ഹെക്ടറിലാണ് പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുള്ളത്.
"
https://www.facebook.com/Malayalivartha

























