അരിവില മേല്‍പ്പോട്ട്, സര്‍ക്കാര്‍ ഉറക്കത്തില്‍

റേഷന്‍ അരി വിതരണം നിലച്ചതോടെ പൊതുവിപണിയിലെ അരി വില കുതിച്ചുയരുന്നു, ഇതോടെ നോട്ട് ക്ഷാമത്താല്‍ വലയുന്ന ജനത്തിന് ഇരട്ടിപ്രഹരമായി.
റേഷന്‍ വിതരണം പുന:സ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണപരാജയവുമായതോടെ അട്ടപ്പാടി പോലുള്ള പിന്നാക്കമേഖലകള്‍ കടുത്ത ദാരിദ്ര്യത്തിലും പട്ടിണിമരണഭീഷണിയിലും. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിലെ അപാകതകളെത്തുടര്‍ന്നു താറുമാറായ റേഷന്‍ വിതരണം അട്ടിക്കൂലിയെച്ചൊല്ലിയുള്ള സര്‍ക്കാര്‍ അനുകൂല യൂണിയനുകളുടെ സമരം കൂടിയായതോടെ പൂര്‍ണനിശ്ചലമായി.
റേഷന്‍ വിതരണം നിലച്ചതിനാല്‍ വിപണിയിലെ അരിയുടെ ആവശ്യം വര്‍ധിച്ചതോടെ വില അനുദിനം കുതിക്കുകയാണ്.
33 രൂപയാണ് അരിയുടെ കുറഞ്ഞവില. ഉയര്‍ന്ന നിലവാരമുള്ള അരിക്ക് 3850 രൂപയും. ബ്രാന്റഡ് കന്പനികളുടെ അരി പൂഴ്ത്തുന്നതിനാല്‍ വിപണിയില്‍ ദൗര്‍ലഭ്യമുണ്ടെന്നാണു മൊത്ത വിതരണ കേന്ദ്രങ്ങളില്‍നിന്നു ലഭിക്കുന്ന സൂചന. ഈ നില തുടര്‍ന്നാല്‍ വില ഇനിയും ഉയരും.
ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സംസ്ഥാനത്ത് പ്രസിദ്ധീകരിച്ച കരട് മുന്‍ഗണനാ പട്ടിക ആസ്പദമാക്കി റേഷന്‍ വിതരണം ആരംഭിച്ചതിനുപിന്നാലെയാണ് തൊഴിലാളികള്‍ അട്ടിക്കൂലി പ്രശ്‌നത്തില്‍ ഇടഞ്ഞത്. മുന്‍ഗണനാ പട്ടികയിലെ 1.54 കോടി ഗുണഭോക്താക്കള്‍ക്ക് അഞ്ചു കിലോഗ്രാം ധാന്യം സന്പൂര്‍ണ സൗജന്യ നിരക്കിലും 1.21 കോടി മുന്‍ഗണന ഇതര ഗുണഭോക്താക്കള്‍ക്കു രണ്ടുകിലോഗ്രാം അരി രണ്ടു രൂപ നിരക്കിലും ബാക്കി വരുന്ന 65 ലക്ഷം മുന്‍ഗണനാ ഇതര ഗുണഭോക്താക്കള്‍ക്ക് ഒരു കിലോഗ്രാം ആട്ടയും ശേഷിക്കുന്ന അരി ലഭ്യമായ അളവിലും വിതരണം ചെയ്യാനായിരുന്നു സര്‍ക്കാര്‍ തീരുമാനമെങ്കിലും തൊഴിലാളി സമരം തിരിച്ചടിയായി.
എഫ്.സി.ഐയിലേത് സര്‍ക്കാര്‍ അനുകൂല തൊഴിലാളി യൂണിയനുകളായിട്ടും വിഷയത്തില്‍ ഫലപ്രദമായി ഇടപെടാന്‍ സര്‍ക്കാരിനായില്ല. ഭക്ഷ്യമന്ത്രിയുംതൊഴില്‍ മന്ത്രിയും സംയുക്ത ചര്‍ച്ചനടത്തിയിട്ടും ഫലമുണ്ടായില്ല. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി റേഷന്‍ വിതരണം മുടങ്ങിയിട്ടും മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടാന്‍ തയാറായില്ല. പ്രതിപക്ഷം വിഷയം ഏറ്റെടുത്തതോടെയാണു മുഖ്യമന്ത്രി ചര്‍ച്ചക്ക് തയാറായത്.
എഫ്.സി.ഐ. ഗോഡൗണുകളില്‍നിന്ന് അരി നീക്കം പുന:രാരംഭിച്ചെങ്കിലും തൊഴിലാളികള്‍ മെല്ലപോക്കു സമരം തുടരുന്നതിനാല്‍ ഒട്ടുമിക്ക റേഷന്‍ കടകള്‍ വഴിയും നാമ മാത്രമായി പോലും അരി വിതരണം നടക്കുന്നില്ല.
മുന്നൊരുക്കങ്ങളില്ലാതെ ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കിയതാണ് റേഷന്‍വിതരണത്തിലെ പ്രതിസന്ധിക്കു കാരണം. നിയമം നടപ്പാക്കാന്‍ കേന്ദ്രം ആവശ്യത്തിന് സമയം നല്‍കിയിട്ടും യു.ഡി.എഫ്എല്‍.ഡി.എഫ്. സര്‍ക്കാരുകള്‍ക്ക് ഉദാസീനതയായിരുന്നു. താക്കീത് ഗൗരമായെടുക്കാത്തനിനെത്തുടര്‍ന്ന് റേഷന്‍ സബ്‌സിഡി കേന്ദ്രം വെട്ടിക്കുറുച്ചു. സംസ്ഥാനത്തിന്റെ സമ്മര്‍ദം മൂലം ഇവ പിന്നീടു പുന:സ്ഥാപിച്ചെങ്കിലും പിടിപ്പുകേടിനെത്തുടര്‍ന്ന് റേഷന്‍ മുടങ്ങി. കൈകാര്യ ചെലവിനത്തില്‍ കേന്ദ്രത്തില്‍നിന്നു ലഭിക്കുമായിരുന്ന 231 കോടി രൂപയും സാന്പത്തിക പ്രതിസന്ധിയ്ക്കിടയിലും സംസ്ഥാനം നഷ്ടപ്പെടുത്തി. സംഭരണശാലകള്‍ സ്ഥാപിക്കാനുള്ള കോടികളും നഷ്ടപ്പെടുത്തി. മൊത്തവ്യാപാരികളെ വിതരണശ്യംഖലയില്‍ നിന്ന് ഒഴിവാക്കിയാണ് ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കേണ്ടത്.
https://www.facebook.com/Malayalivartha


























