13,615 കേസുകള്‍ വിവരാവകാശ കമ്മിഷന്‍ ആസ്ഥാനത്തു കെട്ടിക്കിടക്കുന്നു

ആര്‍ടിഐ നിയമത്തിന് ഇന്ന് 12 വയസ് പൂര്‍ത്തിയാകുമ്പോള്‍ വിവരാവകാശ കമ്മിഷന്‍ ആസ്ഥാനത്തു കെട്ടിക്കിടക്കുന്നത് 13,615 കേസുകളാണ്. അഞ്ചു കമ്മിഷണര്‍മാരുടെ ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുന്നു. കെട്ടികിടക്കുന്ന കേസുകളില്‍ 9,665 അപ്പീല്‍ പെറ്റിഷനുകളും 3,950 കംപ്ലെയിന്റ് പെറ്റിഷനുകളുമാണുള്ളത്.
തീര്‍പ്പാക്കുന്ന കേസുകളുടെ എണ്ണം 2012-ന് ശേഷം കുറഞ്ഞുവരികയാണെന്നു രേഖകള്‍ വ്യക്തമാക്കുന്നു. 2006-ല്‍ 226 അപ്പീല്‍ പെറ്റിഷന്‍ ലഭിച്ചതില്‍ എല്ലാ പരാതികളും തീര്‍പ്പാക്കി. 2007-ല്‍ 763 പരാതിയും 2008-ല്‍ 1,394 പരാതിയും 2009-ല്‍ 1,474 പരാതിയും ലഭിച്ചു. 2010-ല്‍ 1,424 പരാതിയും 2011-ല്‍ 2,100 പരാതിയുമാണ് ലഭിച്ചത്. ഇവയെല്ലാം കമ്മിഷന്‍ തീര്‍പ്പാക്കി. ഇതിനുപുറമേ ലഭിച്ച കംപ്ലെയിന്റ് പെറ്റീഷനുകളിലെല്ലാം പരിഹാരമുണ്ടാക്കാന്‍ കമ്മിഷനു കഴിഞ്ഞു.
എന്നാല്‍, 2012-ന് ശേഷം ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ വീഴ്ചയുണ്ടായി. 2016-ല്‍ 2,810 അപ്പീല്‍ പെറ്റീഷനുകള്‍ ലഭിച്ചതില്‍ 575 എണ്ണത്തിലാണ് തീര്‍പ്പുണ്ടായത്. ഈവര്‍ഷം ഇതുവരെ 1,486 പരാതികള്‍ ലഭിച്ചതില്‍ തീര്‍പ്പാക്കിയത് 56 എണ്ണം മാത്രം.
അംഗങ്ങളെ നിയമിക്കുന്നതില്‍ കാലതാമസം ഉണ്ടായതിനെത്തുടര്‍ന്നാണ് ഫയലുകള്‍ കെട്ടിക്കിടക്കുന്നത്. അഞ്ച് കമ്മിഷണര്‍ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. വിവരാവകാശ കമ്മിഷന്‍ അപേക്ഷയില്‍ മറുപടി നല്‍കാത്തതിന്റെ പേരില്‍ 569 കേസുകളിലായി 620 ഉദ്യോഗസ്ഥരില്‍നിന്ന് 42 ലക്ഷം രൂപ പിഴയീടാക്കാന്‍ വിധിച്ചിരുന്നു. ഇതില്‍ 26.60 ലക്ഷം രൂപ മാത്രമാണ് സര്‍ക്കാര്‍ അടച്ചിട്ടുള്ളത്. 4.90 ലക്ഷം രൂപയുടെ പിഴ ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടുണ്ടെന്നു വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
ആര്‍ടിഐ നിയമത്തിന്റെ പിറവിക്കുശേഷം ഇന്ത്യയില്‍ പുറത്തുവന്ന അഴിമതികളില്‍ 70 ശതമാനവും ഈ നിയമത്തിലൂടെയായിരുന്നു. ഈ നിയമത്തെ സംരക്ഷിക്കാനുള്ള ബാധ്യത പൊതുസമൂഹത്തിനുണ്ട്'–അഡ്വ. ഡി.ബി. ബിനു പറയുന്നു.
രാജ്യത്ത് വിവരാവകാശ നിയമം പ്രാബല്യത്തില്‍ വന്നത് 2005 ഒക്ടോബര്‍ 12-നാണ്. 66 ആര്‍ടിഐ ആക്റ്റിവിസ്റ്റുകളാണ് രാജ്യത്ത് ഇതുവരെ കൊല്ലപ്പെട്ടത്. 159 പേര്‍ക്കെതിരെ ആക്രമണവും ഉണ്ടായി.
https://www.facebook.com/Malayalivartha


























