പണമെടുക്കാൻ ആളില്ലാത്തതിനെത്തുടർന്ന് എടിഎമ്മുകൾ അടയ്ക്കുന്നു

രാജ്യത്തെ എടിഎമ്മുകള്‍ അടച്ചുപൂട്ടുന്നു. പണമെടുക്കാൻ ആളില്ലാത്തതിനെത്തുടർന്നാണ് എടിഎമ്മുകൾ പൂട്ടുന്നത്. കേന്ദ്രസർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ എന്ന പദ്ധതി ഇന്ത്യാക്കാർ ഏറ്റെടുത്തതോടെ ബാങ്കുകൾ എടിഎമ്മുകൾ പലതും പൂട്ടിയിരുന്നു.
പ്രധാനമായും നഗരങ്ങളിലെ ജനങ്ങളാണ് ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഉപഭോക്താക്കളായി മാറിയത്. ജനങ്ങൾ പണമിടപാട് മുഴുവൻ ഡിജിറ്റൽ സംവിധാനം വഴി നടത്താൻ തുടങ്ങി. അതോടെ ജൂണിനും ഓഗസ്റ്റിനുമിടയ്ക്ക് പൂട്ടിയത് 358 എടിഎമ്മുകളാണ്. നാലുവര്‍ഷം മുന്‍പ് വരെ എടിഎമ്മുകളുടെ എണ്ണം പ്രതിവര്‍ഷം 16.4 ശതമാനം വര്‍ധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം അത് 3.6 ശതമാനമായി കുറഞ്ഞു.
നോട്ട് നിരോധനത്തിന് ശേഷം എടിഎം ഉപയോഗത്തില്‍ കുറവുണ്ടായതും അടച്ചുപൂട്ടാൻ ഒരു കാരണമായിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ എടിഎം ഉളള എസ്.ബി.ഐ എടിഎമ്മുകളുടെ എണ്ണം ജൂൺ ആയപ്പോഴേക്കും 59291ൽ നിന്ന് 59,200 ആയി കുറച്ചിരുന്നു. അതുപോലെതന്നെ എച്ച് ഡി എഫ്‌സി 12,230 നിന്ന് 12,225 ആയും പഞ്ചാബ് നാഷണല്‍ ബാങ്ക് 10,502 ല്‍ നിന്ന് 10,083 ആയി കുറച്ചു.
മുംബയിലെ വിമാനത്താവളങ്ങൾ പോലുള്ള പ്രധാന കേന്ദ്രങ്ങളിൽ 35 ചതുരശ്ര അടിയിലുള്ള എടിഎമ്മുകൾക്ക് പ്രതിമാസം 40,000 രൂപയാണ് പ്രവർത്തന ചെലവ്. മെട്രോ നഗരങ്ങളായ ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽ 8000 മുതൽ 15,000 വരെയാണ് ചെലവ്.
ഇത് കൂടാതെ സെക്യൂരിറ്റി ജീവനക്കാരുടെ ശമ്പളം, അറ്റക്കുറ്റപ്പണി, വൈദ്യുതി എന്നിവയെല്ലാം കൂടിയാകുമ്പോൾ ചെലവ് 30,000 രൂപയിൽ എത്തും. എല്ലാദിവസവും 15-18 സെന്റിഗ്രേഡ് ചൂടിലാണ് കിയോസ്കുകൾ സൂക്ഷിക്കുന്നത്. ഇതിന് കൂടുതൽ വൈദ്യുതി ആവശ്യമാണ്.
https://www.facebook.com/Malayalivartha


























