ജസ്റ്റിസ് ലോയയുടെ മരണത്തില്‍ സംശയം ഉന്നയിച്ചവര്‍ ജുഡീഷ്യറിയെ സംശയത്തിന്റെ നിഴലിലാക്കാന്‍ ശ്രമിച്ചെന്ന് സുപ്രീംകോടതി; ഹര്‍ജികള്‍ ബാലിശവും അപവാദകരവും

സി.ബി.ഐ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ലോയയുടെ മരണത്തില്‍ അസ്വഭാവികതയില്ലെന്നും അതിനാല്‍ പ്രത്യേക അന്വേഷണം വേണ്ടെന്നും സുപ്രീംകോടതി. പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹര്‍ജിക്കാര്‍ ജുഡീഷ്യറിയെ സംശയത്തിന്റെ നിഴലിലാക്കാന്‍ ശ്രമിച്ചെന്നും വിമര്‍ശനം. ലോയയ്ക്ക് ഒപ്പമുണ്ടായിരുന്ന ജഡ്ജിമാരെ അവിശ്വസിക്കാനാകില്ല. ഹര്‍ജികള്‍ ബാലിശവും അപവാദകരവുമാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
ഇതോടെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് ആശ്വാസമായി. അമിത് ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കവെയാണ് 2014 ഡിസംബര്‍ ഒന്നിന് ജസ്റ്റിസ് ലോയ മരിച്ചത്. അമിത് ഷാ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ലോയ ഉത്തരവിട്ടിരുന്നു. ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സഹോദരി ആരോപിച്ചെങ്കിലും മകന്‍ അനൂജ് അത് തള്ളിക്കളഞ്ഞിരുന്നു.
ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസുകളെല്ലാം സുപ്രീം കോടതിയിലേക്ക് മാറ്റാന്‍ ഈ വര്‍ഷം ആദ്യമാണ് തീരുമാനിച്ചത്. ഇത് പ്രകാരം ബോംബെ ഹൈക്കോടതിയിലുള്ള രണ്ടു ഹര്‍ജികളും സുപ്രീം കോടതിയിലേക്കു മാറ്റുകയായിരുന്നു. ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എന്നിവരാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിലെ മറ്റ് ജഡ്ജിമാര്‍. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചാണ് നേരത്തെ ലോയ കേസ് പരിഗണിച്ചിരുന്നത്. പിന്നീട് പുതിയ ബെഞ്ചിലേക്കു മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.
പൊതുപ്രവര്‍ത്തകനായ തെഹ്‌സീന്‍ പൂനാവാല, മാധ്യമപ്രവര്‍ത്തകന്‍ ബി.എസ്.ലോണി എന്നിവരാണ് ഹര്‍ജി നല്‍കിയത്. മരണം ഉന്നതതലസംഘം അന്വേഷിക്കണമെന്നും സത്യം പുറത്തു കൊണ്ടുവരണമെന്നുമായിരുന്നു ഹര്‍ജികളിലെ ആവശ്യം.
https://www.facebook.com/Malayalivartha

























