കോണ്‍ഗ്രസുകാരനായതിന്റെ പേരില്‍ മാത്രം വന്നുചേരാത്ത ഒന്നിനെയും നഷ്ടങ്ങളായി കാണാത്ത ധൈര്യത്തിന്റെ കൂടി പേരായിരുന്നു സലിം കുമാർ; അനുശോചനം രേഖപ്പെടുത്തി കെ.സി വേണുഗോപാല്‍ എം.പി

സലിം കുമാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. കോണ്‍ഗ്രസുകാരനായതിന്റെ പേരില്‍ മാത്രം വന്നുചേരാത്ത ഒന്നിനെയും നഷ്ടങ്ങളായി കാണാത്ത ധൈര്യത്തിന്റെ കൂടി പേരായിരുന്നു സലിം കുമാറെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ലീഡറുടെ ശേഷിപ്പുകള്‍ ഉള്ളില്‍പ്പേറിയ കോണ്‍ഗ്രസുകാരനാണ് സലിം കുമാറെന്നും അദ്ദേഹം പറഞ്ഞു.
'സ്‌കൂളില്‍ പഠിക്കുന്ന കാലത്ത്, ഒരാള്‍ക്ക് കഴുത്തില്‍ മാലയിടാനുണ്ടെന്ന് പറഞ്ഞ് തന്നെ അച്ഛന്‍ കൂട്ടിക്കൊണ്ടുപോയ കഥ സലിം എന്നും ഓര്‍ത്തുപറയാറുണ്ട്. മാലയിടുമ്പോള്‍, തന്റെ കവിളില്‍ തലോടിയ കൈകള്‍ സാക്ഷാല്‍ കെ കരുണാകരന്റേതായിരുന്നുവെന്ന് പില്‍ക്കാലം ബോധ്യപ്പെടുത്തിയപ്പോള്‍, അടിമുടി കോണ്‍ഗ്രസുകാരനായ സലിം കുമാര്‍ കൂടി ജനിക്കുകയായിരുന്നു', കെ സി വേണുഗോപാല്‍ പറഞ്ഞു.
വ്യക്തിപരമായി ഹൃദയബന്ധമുണ്ടായിരുന്ന മനുഷ്യനാണ് സലിം കുമാറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബ വിശേഷവും സിനിമാ വിശേഷവും രാഷ്ട്രീയവും ഒരേ നിലയില്‍ ചര്‍ച്ച ചെയ്യുന്ന സൗഹൃദമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും ഓടിനടന്ന് കോണ്‍ഗ്രസിനായി പ്രചാരണം നടത്തിയ സലിം തങ്ങളുടെയൊക്കെ ഹൃദയത്തില്‍ തന്നെ എക്കാലവും ജീവിക്കുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























