ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ടിനെ പിന്തുണച്ച് യുവജനത; കേരളത്തിലെ വിദ്യാർത്ഥി യുവജനസംഘടനകളുടെ ഏകോപിതമായ പ്രവർത്തനത്തിലൂടെ ഓപ്പറേഷൻ തൂഫാന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തവും വ്യാപകവുമാക്കുമെന്ന് രമേശ് ചെന്നിത്തല

ലഹരിമരുന്ന് മാഫിയക്കെതിരെയുള്ള ആഭ്യന്തര വകുപ്പിന്റെ കുരിശുയുദ്ധമായ ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ടിന് പൂർണ്ണപിന്തുണയും ഐക്യദാര്‌ഡ്യവും പ്രഖ്യാപിച്ച് കേരളത്തിലെ യുവജനത. ഓപ്പറേഷൻ തൂഫാന് കരുത്തുപകരുന്നതിന്റെ ഭാഗമായി ബുധനാഴ്‌ച സെക്രട്ടറിയേറ്റിലെ സൗത്ത് കോൺഫ്രൻസ് ഹാളിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ കേരളത്തിലെ മുഴുൻ യുവജനസംഘടനകളുടെയും യോഗം വിളിച്ചിരുന്നു.
ഈ യോഗത്തിൽ കേരളത്തിലെ ഇരുപത്തഞ്ചോളം യുവജനസംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. കേരളത്തിലെ വിദ്യാർത്ഥികളെയും യുവജനങ്ങളെയും ലക്ഷ്യമിടുന്ന ലഹരിമാഫിയയുടെ അടിവേരറുക്കാൻ ആഭ്യന്തര വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ടിന് എല്ലാവരും ഒരേ സ്വരത്തിൽ പിന്തുണ പ്രഖ്യാപിച്ചത് ചരിത്രസംഭവമായി മാറി.
ഇരുപത്തഞ്ച് യുവജനസംഘടനകളിൽ നിന്നായി നാൽപ്പത്തിയേഴ് നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്. ഓപ്പറേഷൻ തൂഫാൻ കേരളത്തിന്റെ ഭാവിയെ തന്നെ മാറ്റിയെഴുതുമെന്നും എല്ലാ രാഷ്ട്രീയവ്യത്യാസങ്ങളും മറന്ന് കൊണ്ട് ഉജ്വലപോരാട്ടത്തിന് തങ്ങൾ സമ്പൂർണ്ണമായ ഐക്യദാർഡ്യവും പിന്തുണയും പ്രഖ്യാപിക്കുന്നതായും യോഗത്തിൽ പങ്കെടുത്ത ഓരോ നേതാവും ഉറപ്പിച്ചു പറഞ്ഞു. കേരളത്തിനെ ആഭ്യന്തരവകുപ്പ് ലോകത്തിന് തന്നെ മാതൃകയായിരിക്കുകയാണെന്നും നേതാക്കൾ വ്യക്തമാക്കി.
ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട് ഒരു തുടക്കം മാത്രമാണെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. കേരളത്തിലെ വിദ്യാർത്ഥി യുവജനസംഘടനകളുടെ ഏകോപിതമായ പ്രവർത്തനത്തിലൂടെ ഓപ്പറേഷൻ തൂഫാന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തവും വ്യാപകവുമാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha


























