സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.

അജയ്യനായി വി.ഡി. സതീശൻ. സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു. ഇത്രയും കാലം ഒറ്റയ്ക്ക് നിന്ന് പോരാടിയ സതീശൻ ഇനിയും ഒറ്റയ്ക്ക് തന്നെ എന്ന് പ്രഖ്യാപിച്ച് മുന്നോട്ടുപോകുന്നതിനിടയിലാണ് വിവാദങ്ങൾ അദ്ദേഹത്തെ വിടാതെപിടികൂടിയത്. എന്നാൽ വിട്ടു വീഴ്ച ചെയ്യാൻ സതീശൻ തയ്യാറാകാതിരുന്നതോടെ ആർക്കും ചോദ്യം ചെയ്യാനാവാത്ത നിലയിലേക്ക് സതീശൻ വളർന്നു. സതീശനെതിരായ യുദ്ധത്തിന് പുതിയ ആയുധങ്ങൾ അന്വേഷിക്കുകയാണ് ശത്രുക്കൾ. എന്നാൽ ആയുധങ്ങൾക്കൊന്നും മൂർച്ച പോരെന്നാണ് ആരോപണം.
സതീശന്റെ നീക്കങ്ങൾക്ക് രാഹുൽ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും പിന്തുണയുണ്ടെന്നതാണ് കാരണം. കെ സി വേണു ഗോപാലിനെക്കാൾ ഇവർ വിശ്വസിക്കുന്നത് സതീശനെയാണ്. കേരളത്തിൽ നിന്നും ലഭിക്കുന്ന അപ് ഡേറ്റുകളാണ് ദേശീയ നേതാക്കളെ ഇതിനായി പ്രേരിപ്പിക്കുന്നത്. താൻ ചെയ്യുന്ന കാര്യങ്ങൾ കൃത്യമായി സതീശൻ രാഹുൽ ഗാന്ധിയെ ബോധ്യപ്പെടുത്തുന്നുണ്ട്. കേന്ദ്രനേതാക്കളുടെ പിന്തുണ കൂടി നേടിയാണ് സതീശൻ മുന്നോട്ടു പോകുന്നത്. എന്നാൽ ഇക്കാര്യം അദ്ദേഹം ആരെയും ബോധ്യപ്പെടുത്തുന്നില്ല. അതാണ് സംസ്ഥാനത്ത് നിലവിലുള്ള കൺഫ്യൂഷൻ. ചെന്നിത്തലയും വേണുഗോപാലും തത്കാലം ആശയകുഴപ്പത്തിലാണ്.കേന്ദ്രത്തിൽ ഭരണമില്ലാത്തതിനാൽ മുഖ്യമന്ത്രിയെ പിണക്കാതെ മുന്നോട്ടു കൊണ്ടുപോകാനാണ് ഹൈക്കമാന്റ് ശ്രമം. സംസ്ഥാനത്ത് നടക്കുന്ന നിയമനങ്ങളുടെ പൂർണവിവരം മുഖ്യമന്ത്രി കേന്ദ്രസർക്കാരിന് നൽകുന്നുണ്ട്.
വി ഡി. സതീശൻ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. താൻ നടത്തുന്ന പ്രവർത്തനങ്ങൾക്ക് കൃത്യമായ അക്കൗണ്ടബിലിറ്റിയുണ്ടെന്ന് സതീശൻ കരുതുന്നു. സുധീരൻ ഉയർത്തിയ തർക്കങ്ങൾ സതീശൻ വകവയ്ക്കാത്തത് ഈ സാഹചര്യത്തിലാണ്. സുധീരനല്ല ആരുപറഞ്ഞാലും തത്കാലം തന്റെ നിലപാടിൽ മാറ്റംവരുത്താൻ സതീശൻ തയ്യാറല്ല.
ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങൾക്കിടെ കെ.എസ്.യു. സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ മുഖ്യമന്ത്രി വി.ഡി. സതീശനുമായി സെക്രട്ടേറിയറ്റിൽ കൂടിക്കാഴ്ച നടത്തിയതാണ് ഒടുവിലത്തെ അപ്ഡേറ്റ്. നിയമനവുമായി ബന്ധപ്പെട്ട് കെ.എസ്.യു.വിനുള്ള മുഴുവൻ ആശങ്കകളും മുഖ്യമന്ത്രിയെ അറിയിച്ചതായി കൂടിക്കാഴ്ചയ്ക്കുശേഷം അലോഷ്യസ് വ്യക്തമാക്കി. യഥാർത്ഥത്തിൽ അലോഷ്യസിനെ ഒതുക്കിവിടുകയാണ് സതീശൻ ചെയ്തത്.
ഗവൺമെന്റ് പ്ലീഡറായി നിയമിക്കപ്പെട്ട ജിയോണ ജെയിംസിനെ മാറ്റണമെന്നതാണ് കെ.എസ്.യു. നിലപാട്. ലോ കോളേജിൽ എസ്.എഫ്.ഐ. പ്രവർത്തകയായിരുന്ന ജിയോണ ഇപ്പോഴും ഇടതുപക്ഷ അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്ന് കെ.എസ്.യു. ആരോപിക്കുന്നു. ഈ പശ്ചാത്തലം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും കെ.എസ്.യു.വിന്റെ വികാരം ഉൾക്കൊണ്ട് സർക്കാർ വളരെ പോസിറ്റീവായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അലോഷ്യസ് പറഞ്ഞു.
കെ.എസ്.യു. സർക്കാരിനെതിരാണെന്ന തരത്തിലുള്ള പ്രചാരണങ്ങളെ അലോഷ്യസ് തള്ളി. മുഖ്യമന്ത്രിയും മറ്റു മിക്ക മന്ത്രിമാരും കെ.എസ്.യു.വിലൂടെ വളർന്നുവന്നവരാണ്. അതിനാൽ കെ.എസ്.യു.ക്കാരുടെ വൈകാരികത അവർക്ക് മനസ്സിലാകും. തങ്ങൾ സർക്കാരിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നു എന്ന തരത്തിലുള്ള സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്. ഇത് തങ്ങളുടെകൂടി സർക്കാരാണെന്ന ബോധ്യം സംഘടനയ്ക്കുണ്ടെന്നും അലോഷ്യസ് വ്യക്തമാക്കി.
പ്ലീഡർ നിയമന വിഷയത്തിൽ കോൺഗ്രസിനുള്ളിലെ ഭിന്നതകളും കെ.എസ്.യു.വിന്റെ പ്രതിഷേധവും ശക്തമായ സാഹചര്യത്തിൽ കെ.പി.സി.സി. കൂടി ഇടപെട്ടതിനെത്തുടർന്നാണ് അലോഷ്യസുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി തയ്യാറായത്.
മുഖ്യമന്ത്രിയുടെ അവഗണനയിൽ കെ.എസ്.യു. സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ പ്രതികരിച്ചത് വാർത്തയായിരുന്നു. കേരളത്തിന്റെ മുഖ്യമന്ത്രിയെ കാണുമ്പോൾ ചിരിക്കുകയെന്നത് താൻ പഠിച്ച രാഷ്ട്രീയമാണെന്നും അദ്ദേഹം തന്നെ കണ്ടിട്ടുണ്ടോ ഇല്ലയോ എന്നറിയില്ലെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.
ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. 10 വർഷക്കാലം കേരളത്തിലെ ക്യാമ്പസുകളിലും തെരുവോരങ്ങളിലും സംഘർഷഭരിതമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ പോരടിച്ച് ഇടതുപക്ഷ സർക്കാരിനെതിരെ വലിയ പോരാട്ടം നടത്തിയാണ് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയത്. സാധാരണക്കാരായ കെ.എസ്.യു. പ്രവർത്തകരുടെ ചോരയും നീരും വിയർപ്പുമാണ് ഈ യുഡിഎഫ് സർക്കാർ. എന്നാൽ ഗവൺമെന്റ് പ്ലീഡർ നിയമനത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ചെറിയ വീഴ്ച ഉണ്ടായി. കെ.എസ്.യു. പ്രവർത്തകരെ കായികമായി അക്രമിച്ച ഒരു കൂട്ടത്തിന്റെ പ്രിതിനിധി പ്ലീഡർ സ്ഥാനത്തേക്ക് എത്തിയപ്പോൾ അത് തിരുത്തണമെന്ന് ചൂണ്ടിക്കാട്ടുകയാണ് കെ.എസ്.യു. ചെയ്തത്. സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ തന്റെ പ്രവർത്തകരുടെ വികാരത്തെ ഉൾക്കൊള്ളുകയെന്നതാണ് താൻ പഠിച്ച രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു.
തേവര കോളേജ് തന്റെ രാഷ്ട്രീയ ജീവിതത്തെയും വ്യക്തിത്വത്തെയും രൂപപ്പെടുത്തിയ ആത്മവിദ്യാലയമാണെന്ന് അലോഷ്യസ് വികാരാധീനനായി ഓർമ്മിച്ചു. ഇടുക്കിയിലെ മലയോര ജില്ലയിൽ നിന്നും പഠനത്തിനായി എത്തിയ തനിക്ക് ഒരു വ്യക്തി എന്ന നിലയിലും രാഷ്ട്രീയക്കാരൻ എന്ന നിലയിലും ഐഡന്റിറ്റി നൽകിയത് ഈ കലാലയമാണ്. 2012 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും എംഫിലും പൂർത്തിയാക്കിയത് ഇതേ ക്യാമ്പസിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തേവര കോളേജിലെ പൂർവ്വ വിദ്യാർഥികളായ മുഖ്യമന്ത്രി വി.ഡി. സതീശൻ, ചീഫ് വിപ്പ് അപു ജോൺ ജോസഫ് തുടങ്ങിയവർക്ക് നൽകിയ സ്വീകരണത്തിൽ കോളേജ് മാനേജ്‌മെന്റിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ഈ പരിപാടിയിൽ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ലോ കോളജിൽ എസ്എഫ്ഐ പശ്ചാത്തലമുള്ള, ഇടതുപക്ഷ അനുഭാവം പുലർത്തുന്ന ജിയോണ ജെയിംസിന്‍റെ നിയമനം പിൻവലിക്കണമെന്ന കെഎസ്‌യുവിന്‍റെ ആശയം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും തങ്ങളുടെ വികാരം മാനിച്ചുകൊണ്ട് പോസിറ്റീവായ തീരുമാനം സർക്കാർ കൈക്കൊള്ളുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സർക്കാർ പ്ലീഡർ നിയമനത്തിൽ മുഖ്യമന്ത്രി പിന്നോട്ടില്ലെന്നാണ് വിവരം. പട്ടികയിൽ ഇനി മാറ്റമില്ലെന്നും ജിയോണ ജെയിംസ് പ്ലീഡറായി തുടരുമെന്നും മുഖ്യമന്ത്രി കെഎസ്‌യു നേതാക്കളെ അറിയിച്ചു.
യുഡിഎഫ് സർക്കാർ അടുത്തിടെ നടത്തിയ സർക്കാർ പ്ലീഡർമാരുടെ നിയമന ലിസ്റ്റിൽ എസ്എഫ്ഐ - ആർഎസ്എസ് പശ്ചാത്തലമുള്ളവരും ഉൾപ്പെട്ടതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് എസ്എഫ്ഐ പ്രവർത്തകരായിരുന്നവരും, ആർഎസ്എസ് ബന്ധമുള്ള അഭിഭാഷകരും പ്ലീഡർമാരായി നിയമിക്കപ്പെട്ടതിനെതിരെ തിരുവനന്തപുരം ലോ കോളജ് കെഎസ്‌യു യൂണിറ്റ് കമ്മിറ്റിയാണ് ആദ്യം രംഗത്തുവന്നത്. കഴിഞ്ഞ പത്ത് വർഷമായി തെരുവുകളിൽ യുഡിഎഫിനായി പോരാടിയ പ്രവർത്തകരുടെ വികാരം മാനിക്കാതെയാണ് ഇത്തരം നിയമനങ്ങൾ നടത്തിയത് എന്നായിരുന്നു കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന്റെ പ്രധാന വിമർശനം.
ജൂലൈ 15ന് നടന്ന വാർത്താസമ്മേളനത്തിൽ കെഎസ്‌യുവിന്റെ എതിർപ്പിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി വി.ഡി സതീശൻ നൽകിയ മറുപടിയാണ് തർക്കം രൂക്ഷമാക്കിയത്. 'തിരുവനന്തപുരം ലോ കോളജിലെ കെഎസ്‌യു യൂണിറ്റ് കമ്മിറ്റിയാണോ ഇവിടെ സർക്കാർ പ്ലീഡറെ തീരുമാനിക്കുന്നത്? ഈ നിയമനത്തിൽ കെഎസ്‌യുവിന് യാതൊരു കാര്യവുമില്ല, യോഗ്യതയുടെയും എജിയുടെ നിലപാടിന്റെയും അടിസ്ഥാനത്തിലാണ് നിയമനം,' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
മുഖ്യമന്ത്രിയുടെ ഈ പരാമർശം കെഎസ്‌യു പ്രവർത്തകർക്കിടയിൽ വലിയ അമർഷത്തിന് കാരണമായി. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്ക് ശക്തമായ മറുപടിയുമായി അലോഷ്യസ് സേവ്യർ രംഗത്തെത്തി. സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ചൂണ്ടിക്കാണിക്കുക മാത്രമാണ് കെഎസ്‌യു ചെയ്തതെന്നും, തെറ്റ് ചൂണ്ടിക്കാണിക്കുന്നത് 'തെറ്റായി' സർക്കാർ കരുതുന്നുവെങ്കിൽ ആ തെറ്റ് ആവർത്തിക്കാൻ തന്നെയാണ് തങ്ങളുടെ തീരുമാനമെന്നും അലോഷ്യസ് തുറന്നടിച്ചു. യുഡിഎഫ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനല്ല, മറിച്ച് പ്രവർത്തകരുടെ ആശങ്ക മുഖ്യമന്ത്രിയെ അറിയിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം
മുഖ്യമന്ത്രിയും താനും തമ്മിലോ സർക്കാരും കെഎസ്‌യുവും തമ്മിലോ ഒരു പ്രശ്നവുമില്ലെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. നടത്തിയ വിമർശനങ്ങളിൽ ഒരിടത്തും വി.ഡി. സതീശൻ എന്ന പേര് പറഞ്ഞിട്ടില്ല. തിരുത്തലുകൾ ആവശ്യമാണെന്നാണ് പറഞ്ഞത്. ഇതുവരെയുള്ള ഒരു പ്രസ്താവനകളിലും മുഖ്യമന്ത്രിയുടെ പേര് മോശമാക്കിയിട്ടില്ല. പിള്ളേരുടെ ആശങ്ക പരിഹരിക്കണമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. അവർക്ക് വേണ്ടി സംസാരിക്കേണ്ടത് ഞങ്ങളല്ലേ. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്ക് കെഎസ്‌യു പിള്ളേർക്ക് വേണ്ടി സംസാരിക്കാൻ പറ്റില്ലല്ലോ. ഇത് ഒരിക്കലും ഒരു ഗ്രൂപ്പ് വിഷയമല്ല. സംഘടന വിഷയം മാത്രമാണ്. സർക്കാരും കെഎസ്‌യുവും തമ്മിൽ ശീതയുദ്ധമില്ലെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.
കെപിസിസിയിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ വി.എം. സുധീരൻ അലോഷ്യസിനെ ചേർത്തുനിർത്തി സംസാരിച്ചു. അതിന് അലോഷ്യസ് നൽകിയ വിശദീകരണം ഇതാണ്:
വി.എം. സുധീരൻ കെഎസ്‌യു പ്രസിഡന്റായിരുന്നപ്പോൾ അന്നത്തെ കോൺഗ്രസ് സർക്കാരിനെതിരെ സമരം ചെയ്തിട്ടുണ്ട്. കെഎസ്‌യു ആയിരുന്നവർക്കെല്ലാം കെഎസ്‌യു എന്നത് ഒരു വികാരമാണ്. സർക്കാർ ഏതായാലും കെഎസ്‌യു തിരുത്തൽ ശക്തിയായാണു നിന്നിട്ടുള്ളത്. അതിനെ ഉൾക്കൊള്ളേണ്ട മര്യാദ, നേതൃത്വം എപ്പോഴും കാണിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അങ്ങനെ കാണിക്കുന്നില്ല എന്നല്ല ഞാൻ പറയുന്നതിന് അർഥം. ഏതെങ്കിലും ബോർഡ് – കോർപറേഷനുകളിൽ എനിക്ക് സ്ഥാനം വേണമെന്നല്ല ഞാൻ ആവശ്യപ്പെടുന്നത്. എസ്എഫ്ഐക്കാരിയായ ഒരാൾക്ക് കോൺഗ്രസ് സർക്കാർ നൽകിയ പദവി ലോ കോളജിലെ അന്നത്തെ കെഎസ്‌യുക്കാർക്ക് വലിയ പ്രയാസമുണ്ടാക്കിയിട്ടുണ്ട്. അവർ ആ ചോദ്യം ഉന്നയിക്കുമ്പോൾ, അത് കേൾക്കാം എന്നതിനു പകരം അവർ ആരാണ് എന്താണ് എന്നൊക്കെ ചോദിക്കുമ്പോൾ അവർക്കു വേദനയുണ്ടാകും. അത് എല്ലാ കെഎസ്‌യുക്കാർക്കും ഉണ്ടായിട്ടുണ്ട്.
ഡീൻ കുര്യാക്കോസ് നൂറു ശതമാനം പാർട്ടിക്കാരനാണ്. 2022 മുതൽ ജിയോണ ലോയേഴ്സ് കോൺഗ്രസിന്റെ പ്രവർത്തക ആയിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ലോയേഴ്സ് കോൺഗ്രസിന് ആയിരക്കണക്കിന് പ്രവർത്തകരുണ്ട്. അപ്പോൾ അതിൽ എന്തുക്കൊണ്ട് ജിയോണ എന്നൊരു പ്രശ്നമുണ്ട്. എന്താണ് പാർട്ടിയ്ക്ക് അവർ നൽകിയ സംഭാവന എന്ന് അലോഷ്യസ് ചോദിക്കുന്നു.
ഫൈനൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. സർക്കാരിന് എന്തു തീരുമാനവും എടുക്കാം. അതിനെ ചോദ്യം ചെയ്യില്ല. പക്ഷേ ഞങ്ങളെ കേൾക്കണം. കെഎസ്‌യു വേഴ്സസ് സർക്കാർ എന്നൊരു ചിന്താഗതി ഞങ്ങൾക്കില്ല. ഈ സർക്കാർ നമ്മുടെ സർക്കാരാണെന്നും സതീശൻ ഞങ്ങളുടെ മുഖ്യമന്ത്രി ആണെന്നും കൃത്യമായ ബോധ്യം ഞങ്ങൾക്കുണ്ട്.
അലോഷ്യസ് സേവ്യർ സതീശന്റെ പിന്തുണയോടെയാണ് കെഎസ്‌യു പ്രസിഡന്റാകുന്നത്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പോടെ കെ.സി. വേണുഗോപാൽ പക്ഷത്തേക്കു കളം മാറിയെന്നാണ് വ്യാഖ്യാനം. എന്നാൽ ഒരിക്കലും അത് ശരിയല്ല എന്നാണ് അലോഷ്യസ് പറയുന്നത്. . കെഎസ്‌യു സംസ്ഥാന അധ്യക്ഷനായപ്പോൾ എന്നെ മുഴുവൻ നേതാക്കളും പിന്തുണച്ചിരുന്നു. അന്നത്തെ പ്രതിപക്ഷ നേതാവ് മാത്രം വിചാരിച്ചാൽ കെഎസ്‌യു അധ്യക്ഷനെ വയ്ക്കാൻ പറ്റില്ല. കെഎസ്‌യു അധ്യക്ഷനായ ശേഷം ഞാൻ ഒരു ഗ്രൂപ്പ് മീറ്റിങ്ങിലും പങ്കെടുത്തിട്ടില്ല. ഇതിനു മുന്നേയുള്ള അധ്യക്ഷന്മാർക്കെല്ലാം പ്രകടമായ ഗ്രൂപ്പ് ഉണ്ടായിരുന്നു.
വിവാദ പ്ലീഡര്‍ നിയമനത്തില്‍ കെ ബാബു വെളുപ്പെടുത്തിയ ആ എം പി ഡീൻ കുര്യക്കോസാണാണ്. ഡീന്‍ കുര്യാക്കോസ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എസ്എഫ്‌ഐ നേതാവായ വനിതാ പ്ലീഡര്‍ ജിയോണയുടെ നിയമനത്തിലാണ് ശുപാര്‍ശ നടന്നത്. എന്നാല്‍ നിയമനത്തില്‍ ശുപാര്‍ശ ചെയ്തതിന്റെ വിശദീകരണം ഡീന്‍ വ്യക്തമാക്കിയില്ല.
പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും നിയമനം നടത്തിയത് യുവ എം പി ശുപാര്‍ശ ചെയ്തത് കൊണ്ടാണെന്നുമായിരുന്നു കെ ബാബുവിൻ്റെ വെളിപ്പെടുത്തൽ. ഹൈബി ഈഡനോ, ഷാഫി പറമ്പിലോ അല്ല ശുപാര്‍ശ ചെയ്‌തെന്ന് ബാബു പറഞ്ഞിരുന്നു. നിയമനത്തില്‍ കെഎസ്‌യുവിന് അഭിപ്രായ സ്വതന്ത്ര്യമുണ്ടെന്നും പക്ഷെ അതില്‍ ഒരു നിയമനത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കില്ലെന്നും അദേഹം പറഞ്ഞു. ഇതില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നത് എന്തിനാണെന്നും അദേഹം ചോദിച്ചിരുന്നു.
എസ്എഫ്‌ഐയിൽ സജീവമായിരുന്ന വ്യക്തകള്‍ക്ക് നിയമനം നല്‍കിയതില്‍ കെഎസ്‌യു ശക്തമായി പ്രതിഷേധിക്കുകയും ചോദ്യമുയര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ കെഎസ്‌യുവിലെ ഒരു വിഭാഗം നിയമനത്തെ അനുകൂലിച്ചിരുന്നു. നിയമനം ലഭിച്ച വ്യക്തികള്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് സംഘടനയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അനുകൂലിച്ചത്. കോൺഗ്രസ് അനുകൂല സംഘടനയിൽ പ്രവർത്തിക്കുന്നവർക്ക് ശുപാർശ ചെയ്യുന്നതിൽ തെറ്റില്ലെന്നും ഇവർ വാദിച്ചിരുന്നു.
ഏതായാലും എടുക്കുന്ന ഓരോ തീരുമാനവും സതീശന്റേത് മാത്രമല്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. അതുകൊണ്ടു തന്നെ തീരുമാനങ്ങളുടെ ഉത്തരവാദിത്തം സതീശന് മാത്രമല്ല.
"
https://www.facebook.com/Malayalivartha
























