പ്രവാസികളും പെട്ടു...! ഗൾഫ് രാഷ്‌ട്രങ്ങളിൽ കാലാവസ്ഥ വ്യതിയാനം രൂക്ഷം, അതിശക്തമായ പൊടിക്കാറ്റിൽ കുവൈത്ത് വിമാനത്താവളം അടച്ചു, ദൃശ്യപരിധി കുറവായതിനാൽ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി അധികൃതര്‍, മസ്കത്തിലും...ഖത്തറിലും അന്തരീക്ഷ താപനില ഉയരുന്നു, ദുരിതത്തിലായി പ്രവാസികളടക്കമുള്ള തൊഴിലാളികൾ...!!!

ഗൾഫ് രാഷ്‌ട്രങ്ങളിൽ കാലാവസ്ഥ വ്യതിയാനം രൂക്ഷമാകുകയാണ്. ശക്തമായ പൊടിക്കാറ്റ് വീശിയത് വിമാനസർവ്വീസുകളേയും ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. നിലവില്‍ 50 കിലോമീറ്ററിലധികം വേഗതയിലാണ് പൊടിക്കാറ്റ് വീശുന്നത്. ഈ സാഹചര്യത്തില്‍ ദൂരക്കാഴ്ച വളരെ കുറവാണ്.വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.
നിലവിലെ കാലാവസ്ഥ വിമാന സർവീസുകളെ ബാധിച്ചതായി സിവില്‍ എവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ എയര്‍ നാവിഗേഷന്‍ സര്‍വീസസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇമാദ് അല്‍ ജലാവി പറഞ്ഞു. ഫ്‌ളൈറ്റുകളുടെ ഷെഡ്യൂള്‍ അവലോകനം ചെയ്യുമെന്നും ദൃശ്യപരത മെച്ചപ്പെട്ടാല്‍ വ്യോമയാനം പുനരാരംഭിക്കുമെന്നും അല്‍ ജലവി വ്യക്തമാക്കി.
മാത്രമല്ല, കുവൈത്തില്‍ അസ്ഥിര കാലാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ ചൊവ്വാഴ്ച സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രാലയം. സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകള്‍ക്ക് അവധിയായിരിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അറിയിപ്പ്.
അതേസമയം, കഴിഞ്ഞ കുറച്ച് ദിവസമായി കനത്ത ചൂടില്‍ വെന്തുരുകുകയാണ് മസ്കത്തടക്കമുള്ള വിവിധ ഗവര്‍ണറേറ്റുകള്‍. പലയിടത്തും 40-50 ഡിഗ്രിസെല്‍ഷ്യസിന് ഇടയിലാണ് താപനില. വരും ദിവസങ്ങളില്‍ ചില ഗവര്‍ണറേറ്റുകളില്‍ താപനില ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
രാജ്യത്ത് പൊള്ളുന്ന ചൂട് തുടങ്ങിയത് പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ ദുരിതത്തിലാക്കുകയാണ്. കോവിഡിന്‍റെ പിടിയിലമര്‍ന്നതിനാല്‍ കഴിഞ്ഞ രണ്ടുവര്‍ഷവും വേണ്ടത്ര പണി ലഭിക്കാത്തത് മൂലം തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കടങ്ങള്‍ കുമിഞ്ഞ് കൂടി. ഇത് വീട്ടണമെങ്കില്‍ കനത്ത വെയിലിലും ജോലിയെടുത്താലേ സാധിക്കുകയൊള്ളുവെന്നാണ് പുറത്ത് ജോലിചെയുന്ന തൊഴിലാളികളില്‍ പലരും പറയുന്നത്.തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ച് തൊഴില്‍ മന്ത്രാലയം ജൂണ്‍ ഒന്ന് മുതല്‍ ആഗ്സ്റ്റ് 31വരെ മധ്യാഹ്ന വിശ്രമം നല്‍കാറുണ്ട്.
ഇതുമൂലം 12.30 -3.30 നും ഇടയില്‍ ജോലികള്‍ നിര്‍ത്തിവെക്കുന്നത് നിര്‍മാണ മേഖലയിലടക്കം പണിയെടുക്കുന്നവര്‍ക്ക് വലിയൊരു ആശ്വാസമാണ്. മധ്യാഹ്ന അവധിക്ക് ഇനി രണ്ടാഴ്ച കൂടി ശേഷികുന്നുണ്ട്. അതിനാല്‍, കനത്ത ചൂട് കണക്കിലെടുത്ത് മധ്യാഹ്ന ഇടവേള നേരത്തെ നല്‍കണമെന്നാണ് പല തൊഴിലാളികളും പറയുന്നത്.
ഇത്തരം ഇടവേളകള്‍ രാജ്യത്തെ മിക്കകമ്പനികളും അനുവദിച്ച് നല്‍കാറുണ്ടെങ്കിലും ചില കമ്പനികള്‍ ഇത്തരം നിയമങ്ങള്‍ പാലിക്കാന്‍ പലപ്പോഴും തയ്യാറാകാറില്ല. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കനത്ത പിഴ ചുമത്തുന്നതടക്കമുള്ള നടപടികളുമായി അധികൃതര്‍ രംഗത്തെത്താറുണ്ട്.
ഖത്തറിലും അന്തരീക്ഷ താപനില ഉയരുകയാണ്. ഈ സാഹചര്യം മുന്നിൽക്കണ്ട് തൊഴിലിടങ്ങളില്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഖത്തര്‍ നിര്‍ദ്ദേശം നല്‍കി. രാജ്യത്തെ എല്ലാ തൊഴിലുടമകളും തൊഴിലിടങ്ങളില്‍ പ്രത്യേകിച്ചും നിര്‍മ്മാണ മേഖലയില്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ പാലിക്കണമെന്ന് ഖത്തർ തൊഴില്‍ മന്ത്രാലയം നിര്‍ദ്ദേശിച്ചു.
വേനല്‍ കടുക്കുന്ന ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 15 വരെ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിനായി ഉച്ചവിശ്രമ നിയമവും നടപ്പാക്കുന്നുണ്ട്. രാവിലെ 11.00 മുതല്‍ ഉച്ചയ്ക്ക് 3.30 വരെ പുറം തൊഴിലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതാണ് ഉച്ചവിശ്രമ നിയമം. കഴിഞ്ഞ വര്‍ഷം മുതല്‍ ഉച്ചവിശ്രമ സമയത്തിന്റെ ദൈര്‍ഘ്യവും നീട്ടിയിട്ടുണ്ട്.
കൂടാതെ കാറ്റിന്റെ വേഗം അളക്കാനുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കാനും കനത്ത കാറ്റുള്ളപ്പോള്‍ ക്രെയ്നുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനും മന്ത്രാലയം കമ്പനികളോട് ആവശ്യപ്പെട്ടു. കമ്പനികള്‍ തൊഴിലിടങ്ങളില്‍ എന്നിവിടങ്ങളിൽ സുരക്ഷ നടപടികള്‍ പാലിക്കുന്നുണ്ടോയെന്ന് അറിയാന്‍ കര്‍ശന പരിശോധന നടത്താനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























