ദുബൈ വമ്പൻ മാറ്റങ്ങൾക്കൊരുങ്ങുന്നു...! പ്രവാസികൾക്ക് കൂടുതൽ സാധ്യത ഒരുക്കി സ്വകാര്യമേഖലയിൽ അഴിച്ചുപണി, പദ്ധതികള്‍ ചർച്ച ചെയ്ത് ഭരണാധികാരികള്‍....

ദുബൈയിലെ പ്രവാസികളിൽ ഭൂരിഭാഗവും സ്വകാര്യ മേഖയിൽ ജോലി ചെയ്യുന്നവരാണ്. സ്വകാര്യമേഖലക്ക് കൂടുതല്‍ സാധ്യതയുണ്ടാകുമെന്ന് പ്രതീക്ഷ അർപ്പിക്കാവുന്ന വമ്പൻ മാറ്റങ്ങൾക്കൊരുങ്ങുകയാണ്.ദുബൈ സര്‍ക്കാര്‍ വകുപ്പുകള്‍ പുനഃക്രമീകരിക്കുന്നതതുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഭരണാധികാരികള്‍ ചർച്ച ചെയ്തു.
ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമും യു.എ.ഇ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും ദുബൈ ഉപഭരണാധികാരിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ആല്‍ മക്തൂമുമാണ് ദുബൈ മുനിസിപ്പാലിറ്റിയും ലാന്‍ഡ് വകുപ്പും പുനഃക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികള്‍ ചർച്ച ചെയ്തത്.
സര്‍ക്കാറിന്‍റെ സുപ്രധാന വകുപ്പുകളുടെ പുനഃക്രമീകരണ പദ്ധതികളെക്കുറിച്ച് ദുബൈ കൗണ്‍സില്‍ അംഗം മാത്വാര്‍ അല്‍തായര്‍ വിശദീകരിച്ചു.സര്‍ക്കാര്‍ വകുപ്പുകളുടെ പുനഃക്രമീകരണത്തിലൂടെ ദുബൈയില്‍ സ്വകാര്യമേഖലക്ക് കൂടുതല്‍ സാധ്യതയുണ്ടാകുമെന്ന് പ്രതീക്ഷ.
ആഗോള നിലവാരത്തില്‍ സേവനങ്ങള്‍ ലഭ്യമാകുന്ന ഒരു സ്ഥാപനമായി മുനിസിപ്പാലിറ്റിയെ മാറ്റാനാണ് പ്രധാനമായും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്വകാര്യ മേഖലയുമായി ഉല്‍പാദന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും പ്രതിവര്‍ഷം 10 ബില്യണ്‍ ദിര്‍ഹം മൂല്യമുള്ള പുതിയ ബിസിനസ് അവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിലൂടെ സ്വകാര്യ മേഖലക്ക് നിക്ഷേപത്തിന് സാധ്യതയേറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വകാര്യ മേഖലയിടെ വളർച്ചയ്ക്ക് ഇത് സഹായിക്കുമെന്ന് മാത്രമല്ല, തൊഴിലവസരങ്ങൾ വർദ്ധിക്കുകയും ചെയ്യുന്നു.രണ്ട് സ്ഥാപനങ്ങളുടെയും സമീപകാലത്തെ പ്രകടനവും പദ്ധതികളും ഇരു ഭരണാധികാരികളും കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ അവലോകനം ചെയ്യുകയും കൂടുതല്‍ മികവ് പുലര്‍ത്തുന്നതിനാവശ്യമായ പദ്ധതികള്‍ വികസിപ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
ദുബൈ എക്സിക്യൂട്ടിവ് കൗണ്‍സിലിന്‍റെ കഴിഞ്ഞ യോഗത്തിലാണ് ദുബൈ മുനിസിപ്പാലിറ്റിയും ലാന്‍ഡ് ഡിപ്പാര്‍ട്മെന്‍റും പുനഃക്രമീകരിക്കുന്നതിന് തീരുമാനമെടുത്തത്.രാജ്യത്തിന്‍റെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും മത്സരശേഷി വര്‍ധിപ്പിക്കാനുമാണ് ശ്രമിക്കുന്നതെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു.
പരിസ്ഥിതി സുസ്ഥിരത, ഭക്ഷ്യ സുരക്ഷ, ആരോഗ്യ സംരക്ഷണം, റിയല്‍ എസ്റ്റേറ്റ് നിക്ഷേപം എന്നിവയുള്‍പ്പെടെ വിവിധ ആഗോള സൂചകങ്ങളില്‍ നഗരത്തിന്‍റെ റാങ്കിങ് ഉയര്‍ത്താനും ഇതിലൂടെ ആഗ്രഹിക്കുന്നുവെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുനിസിപ്പാലിറ്റിയുടെയും ലാന്‍ഡ് ഡിപ്പാര്‍ട്മെന്‍റിന്‍റെയും സമഗ്രമായ പുനഃക്രമീകരണം ദുബൈ ലോകത്തെ ഏറ്റവും മികച്ച നഗരമായി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
https://www.facebook.com/Malayalivartha


























