യു.എ.ഇയുടെ കടുത്ത നടപടി...! കടുത്ത പിഴയും തടവും ശിക്ഷ, ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിൽ അധികൃതരുടെ മുന്നറിയിപ്പ്, കുറ്റകൃത്യത്തിന്‍റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് 10 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍

കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കടുത്ത ശിക്ഷാ നടപടികളാണ് യു.എ.ഇ സ്വീകരിച്ച് പോരുന്നത്. നിയമവിരുദ്ധമായ ഓണ്‍ലൈന്‍ ഉള്ളടക്കം സൂക്ഷിക്കുന്നതും പങ്കുവെക്കുന്നതും യു.എ.ഇ ഒരു കോടി ദിര്‍ഹം വരെ പിഴ ചുമത്താവുന്ന കുറ്റമാണെന്ന മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോഴിതാ ഇതിന് പിന്നാലെ ഓണ്‍ലൈനിലൂടെ ആരെയെങ്കിലും ഭീഷണിപ്പെടുത്തുകയോ ബ്ലാക്ക്‌മെയില്‍ ചെയ്യുകയോ ചെയ്താല്‍ കനത്ത ശിക്ഷ നല്‍കുമെന്ന് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചിരിക്കുന്നത്.
കടുത്ത പഴയും തടവുമാണ് ശിക്ഷ. കുറഞ്ഞ പിഴ 2,50,000 ദിര്‍ഹമും പരമാവധി 5,00,000 ദിര്‍ഹവും പിഴ ചുമത്തും. ഒപ്പം നിയമലംഘകര്‍ക്ക് പരമാവധി രണ്ടുവര്‍ഷം വരെ തടവും ലഭിക്കും.സമൂഹമാധ്യമങ്ങളിലൂടെ ആണ് മുന്നറിയിപ്പ് പുറത്തുവിട്ടത്.2021ലെ ഫെഡറല്‍ നിയമം നമ്പര്‍ 34ലെ ആര്‍ട്ടിക്കിള്‍ 42 അനുസരിച്ചാണ് നടപടി. ഇതില്‍ ഇലക്‌ട്രോണിക് കുറ്റകൃത്യങ്ങള്‍ക്കും കിംവദന്തികള്‍ക്കും എതിരെയാണ് പിഴകള്‍ ലക്ഷ്യമിടുന്നതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
മറ്റൊരാളെ ഭീഷണിപ്പെടുത്തുക, ബ്ലാക്ക്‌മെയില്‍ ചെയ്യുക, എതിര്‍ഭാഗത്തുള്ള ആള്‍ക്ക് ഇഷ്ടമില്ലാത്തത് പ്രവര്‍ത്തിക്കുക, ചെയ്യാന്‍ പ്രേരിപ്പിക്കുക, സമ്മര്‍ദത്തിലാക്കുക തുടങ്ങിയവ ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്. കുറ്റകൃത്യത്തിന്‍റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് 10 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.ഓണ്‍ലൈനില്‍ ഭീഷണിപ്പെടുത്തി പണം തട്ടുന്നവര്‍ക്കും കനത്ത ശിക്ഷ ചുമത്തുമെന്നും നേരത്തേ വ്യക്തമാക്കിയിരുന്നു.
ഇത്തരത്തിൽ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്.ഇത്തരം സംഭവങ്ങളില്‍ കുറഞ്ഞത് മൂന്ന് ലക്ഷമാണ് പിഴയെന്ന് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.പബ്ലിക് പ്രോസിക്യൂഷന്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് പിഴ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. ഫെഡറല്‍ നിയമത്തിലെ ആര്‍ടിക്കിള്‍ 53 അനുസരിച്ചാണ് അഭ്യൂഹങ്ങളും വ്യാജവാര്‍ത്തകളും മറ്റ് ഇ-ക്രൈമുകളും തടയുന്നതിന് കനത്ത പിഴ ഈടാക്കാന്‍ തീരുമാനം.നിയമവിരുദ്ധമായ ഉള്ളടക്കമുള്ള ഓണ്‍ലൈന്‍ അക്കൗണ്ടുകളോ ഉള്ളടക്കമോ ഉടമകള്‍ക്ക് ഒഴിവാക്കാം.
നിയമവിരുദ്ധ ഉള്ളടക്കം നീക്കം ചെയ്യാന്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ നിശ്ചിത കാലയളവിനുള്ളില്‍ അവ ഒഴിവാക്കണം. ഇതിന് വിസമ്മതിച്ചാലും പിഴ ചുമത്തപ്പെടും. തെറ്റായ വാര്‍ത്തകളും അഭ്യൂഹങ്ങളും പരത്തി സമൂഹത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും മയക്കുമരുന്ന് അടക്കമുള്ളവ വില്‍പന നടത്തുകയും ചെയ്യുന്നവരെ നിയന്ത്രിക്കാനാണ് കടുത്ത പിഴ ഈടാക്കാന്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha


























