പ്രതിരോധ നടപടികൾ കടുപ്പിച്ച് യു.എ.ഇ, കുരങ്ങുപനി കണ്ടെത്തുന്നതിനും വ്യാപനം പരിമിതപ്പെടുത്തുന്നതിനുമായി എല്ലാ ശ്രമങ്ങളും തുടങ്ങി, രോഗം സംശയിക്കപ്പെട്ടാല്‍ എത്രയും വേഗം പ്രാദേശിക ആരോഗ്യ വിഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദ്ദേശം

കൊവിഡിന് പിന്നാലെ യൂറോപ്പില്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ കുരങ്ങുപനി അഥവാ മങ്കിപോക്‌സ് പടരുന്നതായി സാഹചര്യത്തിൽ ഇനി ജാഗ്രതയുടെ നാളുകളാണ് വരാൻ പോകുന്നത്. ഗൾഫ് രാഷ്ട്രങ്ങളെല്ലാം ഇതിനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു. കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പ്രതിരോധ നടപടികൾ കടുപ്പിക്കുകയാണ് യു.എ.ഇ.
അബുദാബി പൊതുജനാരോഗ്യവകുപ്പിന്റെ നേതൃത്വത്തിലാണ് പ്രതിരോധ നടപടികൾ ആരംഭിച്ചിരിക്കുന്നത്. പ്രതിരോധ നടപടികൾ സംബന്ധിച്ച സർക്കുലർ ദുബായ് ഹെൽത്ത് അതോറിറ്റി എല്ലാ ആരോഗ്യപരിപാലന കേന്ദ്രങ്ങൾക്കും വിതരണം ചെയ്തിട്ടുണ്ട്.
യുഎഇയിൽ രോഗം കണ്ടെത്തുന്നതിനും വ്യാപനം പരിമിതപ്പെടുത്തുന്നതിനുമായി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിക്കാനും ആരോഗ്യവിദഗ്ധരോട് സർക്കുലറിൽ ആവശ്യപ്പെടുന്നുണ്ട്.യൂറോപ്യൻ രാജ്യങ്ങളിൽ കുരങ്ങുപനി സ്ഥിരീകരിച്ചതോടെ ലോകാരോഗ്യ സംഘടന അടിയന്തര യോഗം ചേർന്നിരുന്നു.
ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരമാണ് അബുദാബിയിലെ എല്ലാ ആരോഗ്യ പരിപാലന കേന്ദ്രങ്ങളോടും കുരങ്ങുപനിക്കെതിരെ ജാഗ്രത പുലർത്താൻ ആവശ്യപ്പെട്ടിട്ടുള്ളത്. രക്തവുമായും ശരീരസ്രവങ്ങളുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നാണ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് കുരങ്ങുപനി വൈറസ് പകരുന്നതെന്ന് അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്റര്‍ വ്യക്തമാക്കി. രോഗം സംശയിക്കപ്പെട്ടാല്‍ എത്രയും വേഗം പ്രാദേശിക ആരോഗ്യ വിഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.
ദുബായ് ഹെല്‍ത്ത് അതോറിറ്റിയും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.രാജ്യത്ത് കുരങ്ങുപനി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുരങ്ങുപനി ലക്ഷണമുളള കേസുകൾ നിരീക്ഷിക്കാനും, പുതിയ എന്തെങ്കിലും കേസുകൾ ഉയർന്നുവന്നാൽ അണുബാധയ്‌ക്കെതിരെ പോരാടാനും രാജ്യത്തിന് കഴിവുണ്ടെന്ന് സൗദി ആരോഗ്യ സഹമന്ത്രി അബ്ദുല്ല അസിരി പറഞ്ഞു.
ഈ സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയവും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കാണ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുള്ളത്. കുരങ്ങുപനി സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നും എത്തുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കണമെന്നാണ് നിര്‍ദേശം നൽകിയിരിക്കുന്നത്.
രോഗബാധ കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്നെത്തുന്നവരില്‍ പനി കണ്ടാല്‍ നിരീക്ഷണത്തിലേക്ക് മാറ്റണം. രോഗബാധിതരെന്ന് സംശയം തോന്നുന്നവരുടെ സാംപിളുകള്‍ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്ക് അയക്കണം. വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരെയെല്ലാം കര്‍ശന തെര്‍മല്‍ സ്‌കാനിങ് പരിശോധനയ്ക്ക് വിധേയരാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിദേശത്തു നിന്നെത്തുന്നവര്‍ 21 ദിവസത്തിനുള്ളില്‍ കുരങ്ങുപനി സ്ഥിരീകരിച്ച രാജ്യങ്ങളില്‍ പോയിട്ടുണ്ടോ എന്നും ഉറപ്പു വരുത്തണം. കുരങ്ങുപനിയുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കാന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് എന്നിവയ്ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി.
ആഫ്രിക്കൻ ഭാഗങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന കുരങ്ങുപനി യൂറോപ്പ്, അമേരിക്ക തുടങ്ങിയ മേഖലകളിലേക്ക് വ്യാപിക്കുന്നതിൽ ലോകാരോഗ്യ സംഘടന ഉൾപ്പെടെയുള്ള ആരോഗ്യ ഏജൻസികൾ ആശങ്കയിലുമാണ്.1958-ലാണ് കുരങ്ങുകളിൽ ആദ്യമായി ഈ രോഗം സ്ഥിരീകരിക്കുന്നത്. 1970 ലാണ് ഇത് മനുഷ്യരിൽ ആദ്യമായി ഈ രോഗബാധ കണ്ടെത്തിയത്. 1970 മുതൽ 11 ആഫ്രിക്കൻ രാജ്യങ്ങളിലാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്.
വൈറസ് ബാധയുള്ള മൃഗങ്ങളിൽനിന്നോ മനുഷ്യരിൽനിന്നോ ആണ് രോഗം വ്യാപനമുണ്ടാവുന്നത്. പനി, പേശിവേദന, ക്ഷീണം, ലിംഫ് ഗ്രന്ഥികളിലെ വീക്കം എന്നിവയാണ് കുരങ്ങുപനിയുടെ പ്രാഥമിക ലക്ഷണങ്ങൾ. രോഗിയിൽ ചിക്കൻപോക്സിലുണ്ടാകുന്നതു പോലെയുള്ള കുമിളകൾ മുഖത്തും ശരീരത്തിലും പ്രത്യക്ഷപ്പെടും. എന്നാൽ രോഗംബാധിച്ചുള്ള മരണം കുറവാണെന്നത് ആശ്വാസം പകരുന്നുണ്ട്.
https://www.facebook.com/Malayalivartha


























