പ്രവാസി സ്വര്‍ണക്കടത്ത് കരിയറായി നാട്ടിലെത്തി, ഒരു സംഘം തട്ടിക്കൊണ്ട് പോയി ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കി, ആശുപത്രിയിലെത്തിച്ച് കടന്ന മുഖ്യപ്രതി പിടിയില്‍, അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും, നേരത്തെ പിടിയിലായവരിൽ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും

പെരിന്തല്‍മണ്ണയില്‍ നാട്ടിലെത്തിയ പ്രവാസിയെ മര്‍ദിച്ചു കൊന്ന കേസിലെ മുഖ്യപ്രതിയായ യഹിയ പിടിയില്‍. കേസിലെ മുഖ്യപ്രതിയായ മലപ്പുറം സ്വദേശി യഹിയായാണ് പിടിയിലായത്. കേസിലെ മുഖ്യപ്രതി യഹിയ ഒളിവിലായിരുന്നു. ജലീലിനെ ആശുപത്രിയിലെത്തിച്ച ശേഷം യഹിയ ഒളിവില്‍ പോകുകയായിരുന്നു.
പെരിന്തല്‍മണ്ണ ആക്കപ്പറമ്പി നിന്ന് ആണ് ഇയാളെ പിടികൂടിയത്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും. ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് ഇരയായാണ് പാലക്കാട് അഗളി സ്വദേശിയായ പ്രവാസി അബ്ദുല്‍ ജലീല്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ജലീല്‍ ജിദ്ദയില്‍ നിന്ന് സ്വര്‍ണക്കടത്ത് കരിയറായി നാട്ടിലെത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍ .
ഇതുമായി ബന്ധപ്പെട്ടാണ് ജലീലിനെ ഒരു സംഘം തട്ടിക്കൊണ്ട് പോയതെന്നും പൊലീസ് പറയുന്നു .ജലീലിനെ ആശുപത്രിയില്‍ എത്തിച്ച വാഹനം ഉപേക്ഷിച്ച നിലയില്‍ പെരിന്തല്‍മണ്ണ കീഴാറ്റൂരില്‍ നിന്ന് പൊലിസ് കണ്ടെത്തിയിരുന്നു . ഈ ഭാഗത്തെ ഉള്‍പ്പെടെ CCTV ദൃശ്യങ്ങള്‍ ശേഖരിച്ചാണ് പൊലീസ് അന്വേഷണം നടത്തി വന്നത്.
കേസില്‍ അറസ്റ്റിലായ അലിമോന്‍, അല്‍ത്താഫ്, റഫീഖ്, അനസ് ബാബു, മണികണ്ഠന്‍ എന്നിവരില്‍ മൂന്നുപേര്‍ മുമ്പും സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായിട്ടുണ്ടെന്നും സംഭവത്തില്‍ വിശദമായ അന്വേഷണമാണ് പുരോഗമിക്കുന്നതെന്നും പൊലീസ് പറഞ്ഞിരുന്നു.
ഈ മാസം 15നാണ് ജലീൽ ജിദ്ദയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി എത്തിയത്. കൂട്ടിക്കൊണ്ടു പോകാന്‍ നാട്ടില്‍ നിന്ന് എത്തിയവരെ ജലീല്‍ മടക്കി അയക്കുകയായിരുന്നു. മറ്റ് സുഹൃത്തുക്കളുടെ കൂടെ വരാം എന്നായിരുന്നു മറുപടി. രണ്ട് ദിവസത്തിനുള്ളില്‍ താന്‍ വീട്ടില്‍ എത്തുമെന്ന് പറഞ്ഞ് ജലീൽ വീഡിയോ കോള്‍ ചെയ്തിരുന്നു എന്നാണ് ഭാര്യ മുബഷീറ പറയുന്നത്.
പക്ഷേ ചൊവ്വാഴ്ചയായിട്ടും ജലീല്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് കുടുംബം അഗളി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.എന്നാല്‍ പരാതി നല്‍കിയതിന്റെ പിറ്റേ ദിവസം ജലീലിന്റെ ഫോണില്‍ നിന്ന് ഒരു വിളി വന്നെന്നും പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെന്നും ഭാര്യ പറയുന്നുണ്ട്.
പരാതി പിൻവലിച്ചതടെെ. അടുത്ത ദിവസം വീട്ടിൽ എത്താം എന്നും പറഞ്ഞുവെങ്കിലും തിരിച്ചെത്തിയില്ല പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത് യുവാവിനൊപ്പം ഉണ്ടായിരുന്ന ആരോ ആണ് പറഞ്ഞത് എന്ന് ജലീലിന്റെ കുടുംബം ചൂണ്ടിക്കാട്ടി.
പിന്നീട് വ്യാഴാഴ്ച രാവിലെയാണ് ഇയാള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ് എന്നുമുള്ള അജ്ഞാത ഫോണ്‍കോള്‍ വന്നത്. ജലീലിനെ ആശുപത്രിയില്‍ പ്രവേശിച്ച കാര്യം വീട്ടിലേക്ക് സാറ്റലൈറ്റ് ഫോണ്‍ വഴിയാണ് ആരോ വിളിച്ച് പറഞ്ഞത്.
വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ വീട്ടുകാര്‍ തലക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും സാരമായി പരിക്കേറ്റ ജലീലിനെയാണ് കണ്ടത് . ജലീലിന്റെ തലയ്‌ക്കേറ്റ പരിക്ക് അതീവ ഗുരുതരമായിരുന്നു മാത്രമല്ല ദേഹത്ത് നിരവധി മുറിവുകളും ഉണ്ടായിരുന്നു.
പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രി ചികിത്സയിലിരിക്കെയാണ് അബ്ദുള്‍ ജലീല്‍ മരണപ്പെട്ടത്.പ്രവാസിയുടെ മരണത്തിലെ ദുരൂഹതകള്‍ ഉടന്‍ ഉടൻ പുറത്തുകൊണ്ടുവരാൻ കഴിയുമെന്ന ആത്മ വിശ്വാസത്തിലാണ് പോലീസ്. മാത്രമല്ല സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടും സംശയം നിലനിൽക്കുന്നതിനാൽ അന്വേഷണം ആ വഴിക്കാകും പ്രധാനമായും നീളുക.
https://www.facebook.com/Malayalivartha


























