മുന്നറിയിപ്പുകൾ അവഗണിച്ചാൽ മരണം വരെ സംഭവിച്ചേക്കാം...! യുഎഇയില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, അതിശക്തമായ പൊടിക്കാറ്റ് മൂലം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ താത്കാലികമായി നിർത്തിവച്ചു, റിയാദിൽ വീശിയടിച്ച പൊടിക്കാറ്റിൽ അകപ്പെട്ട 1285 പേർ ആശുപത്രിയിൽ...

ഗൾഫ് മേഖലയിൽ പൊടിക്കാറ്റിനുള്ള സാധ്യത മുന്നറിയിപ്പുകൾ അടുത്തിടെയായി കൂടിവരികയാണ്. എന്നാൽ ഇത് സ്വാഭാവികമാണെന്നും നേരത്തേയും സംഭവിച്ചിട്ടുണ്ടല്ലോ പിന്നെ എന്ത്? എന്ന തരത്തിൽ വളരെ ലാഘവത്തോടെയാണ് മുന്നറിയിപ്പുകളിൽ പ്രവാസികളിൽ നിന്നുള്ള പ്രതികരണം.
മുന്നറിയിപ്പുകൾ അവഗണിച്ചാൽ ചിലപ്പോൾ മരണം വരെ സംഭവിച്ചേക്കാവുന്ന ഒന്നാണ് പൊടിക്കാറ്റെന്ന് പ്രത്യേകിച്ച് എടുത്തുപറയേണ്ടതില്ലല്ലോ...ശ്രദ്ധിച്ചില്ലെങ്കിൽ സ്ഥിതി വഷളാകും. ഇപ്പോൾ യുഎഇയില്‍ ചൊവ്വാഴ്ച്ച പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പൊടിക്കാറ്റുള്ള സമയങ്ങളില്‍ അലര്‍ജി രോഗികളും കുട്ടികളും പ്രായമായവരും പുറത്തിറങ്ങരുതെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന നിര്‍ദ്ദേശം.അതേസമയം, കുവൈത്തിലും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. പൊടിക്കാറ്റിന്റെ തീവ്രത മൂലം കാഴ്ച്ച തടസപ്പെടാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ദൃശ്യപരത ആയിരം മീറ്ററില്‍ താഴെ എന്ന രീതിയിലായിരിക്കും അനുഭവപ്പെടുക. പൊടിക്കാറ്റിന്റെ പ്രഭാവം ചൊവ്വാഴ്ച്ച പുലര്‍ച്ചെ വരെ തുടരാനിടയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധര്‍ പ്രവചിക്കുന്നു. മണിക്കൂറില്‍ അറുപത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതിശക്തമായ പൊടിക്കാറ്റിനെ തുടർന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ താത്കാലികമായി നിർത്തിവച്ചതായി സിവിൽ ഏവിയേഷൻ വകുപ്പ് അറിയിച്ചു. വാണിജ്യ വിമാനങ്ങള്‍ പുനഃക്രമീകരിക്കുമെന്നും പൊടിക്കാറ്റ് ശമിച്ചാല്‍ മാത്രമേ വിമാന ഗതാഗതം സാധാരണഗതിയില്‍ പുനരാരംഭിക്കുകയുള്ളൂവെന്നും കുവൈത്ത് സിവില്‍ ഏവിയേഷന്‍ എയര്‍ നാവിഗേഷന്‍ സര്‍വീസസ് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഇമാദ് അല്‍ ജുലുവി പറഞ്ഞു.
തിങ്കളാഴ്ചയാണ് കുവൈത്തിനെ പൊടിപടലത്തില്‍ മുടി മണല്‍ക്കാറ്റ് വീശിയത്. ഇതോടെ രാജ്യത്തുടനീളം കാഴ്ച ഏതാണ്ട് പൂജ്യമായി കുറഞ്ഞു. പൊടിക്കാറ്റ് മൂലമുണ്ടായ അസ്ഥിരമായ കാലാവസ്ഥയെക്കുറിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. റോഡുകളില്‍ കാഴ്ച മോശമാകുമെന്നും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിച്ചു.
ഒഴിവാക്കാനാകാത്ത കാര്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്നും പൊതുജനങ്ങൾക്ക് പൊലീസ് മുന്നറിയിപ്പ് നൽകി. ആരെങ്കിലും പുറത്തിറങ്ങുന്നുവെങ്കിൽ പൊടിക്കാറ്റിനെ പ്രതിരോധിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും പൊലീസിന്റെ നിർദ്ദേശമുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി നമ്പരായ 112ൽ ബന്ധപ്പെടണം.
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ വീശിയടിച്ച പൊടിക്കാറ്റിൽ അകപ്പെട്ട 1285 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രധാനമായും ശ്വാസകോശ രോഗമുള്ളവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇറാഖിൽ ആരംഭിച്ച പൊടിക്കാറ്റ് റിയാദിലേക്കും സൗദിയുടെ കിഴക്കൻ പ്രവിശ്യയിലേക്കും വ്യാപിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ തയ്യാറെടുക്കണമെന്നുള്ള മുന്നറിയിപ്പ് ആശുപത്രികള്‍ക്ക് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha


























