സൗദിയില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ പൊട്ടിത്തെറി, പിന്നാലെ രണ്ട് തവണയായി വന്‍ ശബ്ദം, എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനത്തിന്റെ ടയര്‍ റിയാദ് രാജ്യാന്തര വിമാനത്താവളത്തില്‍ പൊട്ടിത്തെറിച്ചു...!

സൗദിയില്‍ ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. കോഴിക്കോട്-റിയാദ് സെക്ടറിലെ ഐ.എക്‌സ് 1321 വിമാനത്തിന്റെ ടയറാണ് റിയാദ് രാജ്യാന്തര വിമാനത്താവളത്തില്‍വെച്ച് പൊട്ടിയത്. വിമാനത്തിന്റെ ഇടത് ടയര്‍ പരന്ന നിലയിലായിരുന്നു. തുടര്‍ന്ന് വിമാനം റണ്‍വേയില്‍ നിര്‍ത്തി.
തിങ്കളാഴ്ച രാത്രി 10.45നാണ് വിമാനത്തിന്റെ ഇടത് ഭാഗത്തെ ടയര്‍ പൊട്ടിയത്. റിയാദില്‍ നിന്നും കോഴിക്കോടേക്ക് രാത്രി 11.45ന് തിരികെ മടങ്ങേണ്ട വിമാനമായിരുന്നു ഇത്. യാത്രക്കാരെ സുരക്ഷിതമായി വിമാനത്താവളത്തിലെത്തിച്ചു. വിമാനം നിലത്ത് തൊടുമ്പോള്‍ തന്നെ വലിയ ശബ്ദം കേട്ടതായി ഒരു യാത്രക്കാരന്‍ അവകാശപ്പെട്ടു.
വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ രണ്ട് തവണയായി വന്‍ ശബ്ദം കേട്ടതായും പിന്നീട് ടയര്‍ പൊട്ടിയതായി സ്ഥിരീകരിച്ച് പൈലറ്റ് അറിയിപ്പ് നല്‍കിയെന്നും അധികൃതര്‍ വ്യക്തമാക്കി.കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് മുംബൈയില്‍ നിന്ന് ബംഗളൂരുവിലേക്ക് തിരിച്ച എയര്‍ ഇന്ത്യാ വിമാനം എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് തിരിച്ചിറക്കേണ്ട സാഹചര്യമുണ്ടായി.
പറന്നുയര്‍ന്നതിനു പിന്നാലെ വിമാനത്തിന്റെ എന്‍ജിനുകളിലൊന്ന് നിലയ്ക്കുകയായിരുന്നു. എ 320 നിയോപ്ലെയിന്‍ ആണ് തകരാറിലായതെന്നാണ് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചത്. തിരിച്ചിറക്കിയ വിമാനത്തിലെ യാത്രക്കാരെ മറ്റൊരു ഫ്‌ളൈറ്റില്‍ ബംഗളൂരുവിലേക്ക് അയക്കുകയാണ് പിന്നീട് ചെയ്തത്. സംഭവത്തെക്കുറിച്ച് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ അന്വേഷണം തുടങ്ങി കഴിഞ്ഞു.
കഴിഞ്ഞ ദിവസം രാവിലെ 9.43നാണ് ഛത്രപതി ശിവാജി വിമാനത്താവളത്തില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. ഉടന്‍ തന്നെ എന്‍ജിനുകളില്‍ ഒന്നിന്റെ പ്രവര്‍ത്തനം നിലച്ചതായി പൈലറ്റുമാര്‍ കണ്ടെത്തുകയും 10.10ന് വിമാനം മുംബൈയില്‍ തന്നെ തിരിച്ചിറക്കുകയും ചെയ്തത്.
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം ആദ്യ ശ്രമത്തിൽ ലാൻഡ് ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ടായി.മെയ് 14 നാണ് സംഭവം.ചെന്നൈയിൽ നിന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയതായിരുന്നു വിമാനം. ഇൻഡിഗോ വിമാനത്തിനാണ് ആദ്യ ശ്രമത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിയാതെ വന്നത്.കൃത്യസമയത്ത് റൺവേയുടെ മുകളിൽ എത്തിയ വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുകയും വിമാനം റൺവേയിൽ ടച്ച് ചെയ്ത ഉടൻ വീണ്ടും പറന്ന് ഉയരുകയുമായിരുന്നു.
‘അൺസ്റ്റെബിലൈസ്ഡ്’ എന്നാണ് അധികൃതർ വ്യക്തമാക്കിയത്.ശക്തമായ കാറ്റ്, മൂടൽ മഞ്ഞ്, പൈലറ്റിന് ലാൻഡിങ്ങിന് കഴിയാതെ വരിക തുടങ്ങിയ സാഹചര്യത്തിലാണ് അൺസ്റ്റെബിലൈസ്ഡ് ലാൻഡിങ് നടക്കുക. എന്നാൽ വിമാനം 14 മിനിറ്റിന് ശേഷം രണ്ടാമത്തെ ശ്രമത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ആ സമയം വിമാനം കുലുങ്ങിയതായി യാത്രക്കാർ പറയുന്നു. കാര്യമായ പ്രശ്നങ്ങൾ ഒന്നും സംഭവിച്ചില്ലെന്നും മോശം കാലാവസ്ഥയാണെങ്കിൽ ലാൻഡ് ചെയ്യുന്ന സമയത്ത് ഇത്തരം സാഹചര്യം നേരിട്ടേക്കാമെന്നും എയർലൈൻ പ്രതിനിധിയും കിയാൽ അധികൃതരും പറഞ്ഞു.
https://www.facebook.com/Malayalivartha


























