സൗദി കട്ടക്കലിപ്പിൽ...! ഈ വിവരം പുറത്തുവിട്ടാൽ മൂന്ന് മാസം തടവും...ആയിരം റിയാല്‍ പിഴയും, വിവരങ്ങള്‍ പുറത്തുവിടുന്നത് കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ്, പ്രവാസികൾ ജാഗ്രതൈ...

കടുത്ത ശിക്ഷാ നടപടികൾ പിന്തുടരുന്ന ഗൾഫ് രാഷ്ട്രമാണ് സൗദി അറേബ്യ. രാജ്യത്ത് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളും, മുന്നറിയിപ്പുകളും, വിലക്കുകളും മറികടന്നാൽ കനത്ത തടവും പിഴയുമാണ് ശിക്ഷയായി വിധിക്കുന്നത്. അത്തരത്തിൽ ഒരു മുന്നറിയിപ്പ് പുറത്തുവിട്ടിരിക്കുകയാണ് സൗദി. ജനസംഖ്യാ സെന്‍സസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തുകയോ പുറത്തുവിടുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യാൻ പാടില്ലെന്നാണ് താക്കീത് ചെയ്തിരിക്കുന്നത്.
ഒരു കാരണവശാലും ഇത്തരം വിവരങ്ങൾ പുറത്തുവിടാൻ പാടില്ല. ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുത്തവർക്ക് കനത്ത ശിക്ഷ നടപടി സ്വീകരിക്കാൻ തന്നെയാണ് തീരുമാനം. മൂന്ന് മാസം വരെ തടവും ആയിരം റിയാല്‍ വരെ പിഴയും ലഭിക്കുമെന്നും ഈ വിവരങ്ങള്‍ പുറത്തുവിടുന്നത് കുറ്റകൃത്യമാണെന്നും പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.
ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് സിസ്റ്റത്തിന്റെ ആര്‍ട്ടിക്കിള്‍ 13 പ്രകാരമാണ് ഇത് കുറ്റക്യത്യമായി മാറുന്നത്.സ്ഥിതി വിവര കണക്കുകളുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റയും പൂര്‍ണ്ണമായ രഹസ്യാത്മകത സൂക്ഷിക്കേണ്ടതാണ്. ഇവ വെളിപ്പെടുത്തുന്നതോ ഏതെങ്കിലും വ്യക്തിക്കോ സ്വകാര്യ സ്ഥാപനങ്ങള്‍ക്കോ കൈമാറുന്നതും നിരോധിച്ചിരിക്കുകയാണെന്നും പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചിട്ടുണ്ട്.
മെയ് 25 വരെ ആയിരുന്നു സൗദിയില്‍ നടന്നുവരുന്ന ദേശീയ ജനസംഖ്യാ സെന്‍സസില്‍ ഓണ്‍ലൈനായി വിവരങ്ങള്‍ നല്‍കാനുള്ള അവസരം. സെന്‍സസ് അതോറിറ്റി ഇക്കാര്യം നേരത്തെ തന്നെ വ്യക്തമായി അറിയിച്ചിരുന്നു. വിവരങ്ങള്‍ നല്‍കാനുള്ള അവസാന തീയതി കഴിഞ്ഞതോടെ അതിന് ശേഷം എന്യൂമറേറ്റര്‍മാര്‍ വീടുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കുന്ന രീതി ആരംഭിക്കുമെന്ന് അതോറിറ്റി വക്താവ് മുഹമ്മദ് അല്‍ദുഖൈനി വ്യക്തമാക്കി.
സെല്‍ഫ് എന്യൂമറേഷന്‍ വഴി സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും എളുപ്പത്തില്‍ സ്മാര്‍ട്ട് ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ച് എവിടെ വെച്ചും സെന്‍സസ് വിവരങ്ങള്‍ നല്‍കാനുള്ള അവസരം ഏർപ്പെടുത്തിയിരുന്നു. സൗദി സെന്‍സസ് 2022 എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലെ survey.saudicensus.sa/en എന്ന ലിങ്ക് വഴിയാണ് ഇതിന് സൗകര്യമൊരുക്കിയത്. അറബി അല്ലാത്ത ഭാഷകളിലും ഓണ്‍ലൈന്‍ സേവനം ലഭ്യമായിരുന്നു. വിവിധ ഷോപ്പിംഗ് സെന്ററുകളിലും ഇതിനുള്ള സൗകര്യം ഒരുക്കുകയും സംശയ നിവാരണത്തിന് ഇവിടെ ഉദ്യോഗസ്ഥരുടെ സഹായവും സജ്ജീകരിച്ചിരുന്നു.
2010ലാണ് ഇതിനു മുമ്പ് ജനസംഖ്യാ, പാര്‍പ്പിട സെന്‍സസ് രാജ്യത്ത് നടന്നത്. സൗദിയില്‍ അഞ്ചാമത്തെ സെന്‍സസാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. 2010ലെ സെന്‍സസ് പ്രകാരം 27,136,977 ആയിരുന്നു സൗദിയിലെ ജനസംഖ്യ. എന്നാല്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ ജനസംഖ്യയുടെ കാര്യത്തില്‍ വലിയ വര്‍ധനവുണ്ടായതായാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ഈ വര്‍ഷം ഡിസംബര്‍ 31നു മുമ്പായി സെന്‍സസ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. വനിതാ എന്യൂമറേറ്റര്‍മാരെ സെന്‍സസ് വിവരങ്ങള്‍ ശേഖരിക്കാന്‍ നിയോഗിച്ചുവെന്നതും ഇത്തവണത്തെ സവിശേഷതയാണെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























