വിയറ്റ്‌നാമില്‍ നിന്ന് ഗ്രാസ് റൂട്ടോ വിഐപി റൂട്ടോ... ആ ചോദ്യത്തിന്റെ ഉത്തരം ജീവന്റെ വില നിശ്ചയിക്കും!
ലണ്ടനിലെ ഗ്രേയ്‌സിലുള്ള വാട്ടര്‍ഗ്ലേഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിനടുത്തു കണ്ടെത്തിയ കണ്ടെയ്‌നറിലെ 39 മൃതദേഹങ്ങളിലൊന്ന് തന്റെ മകന്റേതാണെന്ന് വിയറ്റ്നാമിലെ ഹാനോയില്‍ നിന്നുള്ള ഒരു പിതാവ് ഉറച്ചുവിശ്വസിക്കുന്നു. അതിനു വ്യക്തമായ കാരണങ്ങളുമുണ്ട്.
അതെല്ലാം വിരല്‍ ചൂണ്ടുന്നതാകട്ടെ വിയറ്റ്‌നാമില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്കു നടക്കുന്ന മനുഷ്യക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളിലേക്കാണ്.
യൂറോപ്പിലേക്കു കടക്കാന്‍ ആഗ്രഹിക്കുന്ന ഓരോ വിയറ്റ്‌നാമുകാരനും നേരിടുന്ന ഒരു ചോദ്യമുണ്ട്- 'ഗ്രാസ്' വഴിയാണോ അതോ വിഐപിയോ? ആ ചോദ്യത്തിനു നല്‍കുന്ന ഉത്തരത്തെ ആശ്രയിച്ചാണ് പിന്നെ ആ വ്യക്തിയുടെ ജീവന്റെ വില. യൂറോപ്പിലേക്കു കടക്കാനുള്ള യാത്രാവഴിയെ മനുഷ്യക്കടത്തുകാര്‍ വിശേഷിപ്പിക്കുന്നത് ഗ്രാസ് റൂട്ടെന്നും വിഐപി റൂട്ടെന്നുമാണ്. വിഐപി റൂട്ടിലൂടെയാണു യാത്രയെങ്കില്‍ പിടിക്കപ്പെടാന്‍ ഒരു ശതമാനം മാത്രമേ സാധ്യതയുള്ളൂ. അതാണ് ഏറ്റവും സുരക്ഷിതവും എന്നാല്‍ ഏറ്റവും 'വിലപിടിച്ചതുമായ' മാര്‍ഗം. ഗ്രാസ് റൂട്ട് വഴിയാണെങ്കില്‍ 100% മരണം ഉറപ്പാണെന്നും ഡിന്‍ ഗിയ എന്ന ആ പിതാവ് പറയുന്നു.
അദ്ദേഹത്തിന്റെ മകന്‍ ങുയേന്‍ ഡിന്നും (20) കൊല്ലപ്പെട്ട 39-പേരിലുണ്ടെന്നാണു കരുതുന്നത്. ഡിന്നിന്റെ ഉള്‍പ്പെടെ ഡിഎന്‍എ സാംപിളുകള്‍ വിയറ്റ്‌നാമീസ് പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഗ്രേയ്‌സില്‍ കണ്ടെയ്‌നര്‍ കണ്ടെത്തിയ സ്ഥലം ഗ്രാസ് റൂട്ടില്‍ ഉള്‍പ്പെട്ടതാണെന്നാണ് ഡിന്‍ പറയുന്നത്.
ബ്രിട്ടനിലെ അനധികൃത കഞ്ചാവു പാടങ്ങളില്‍ തൊഴിലെടുക്കുകയാണ് ബ്രിട്ടനിലേക്കു കടക്കുന്ന വിയറ്റ്‌നാമുകാരിലേറെപേരും എന്ന് കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവിന്റെ വിളിപ്പേരുകളിലൊന്ന് 'ഗ്രാസ്' എന്നാണ്. എന്നാല്‍ വിയറ്റ്‌നാമില്‍ ഏറ്റവും വിലകുറഞ്ഞ, അല്ലെങ്കില്‍ ഒട്ടും വിലയില്ലാത്ത വസ്തുക്കളെ വിശദീകരിക്കാന്‍ ഉപയോഗിക്കുന്നതാണ് ഗ്രാസ് എന്ന വാക്ക്. 'വെറും പുല്ലാണ്' എന്ന അര്‍ഥത്തിലാണ് മനുഷ്യക്കടത്തുകാര്‍ ഒരു ജീവനെ കണക്കാക്കുന്നതെന്നു ചുരുക്കം.
തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായ വിയറ്റ്‌നാമില്‍ നിന്ന് ഗ്രാസ് റൂട്ട് വഴി മാസങ്ങളെടുത്തു മാത്രമേ യൂറോപ്പിലെത്താനാകൂ. അതീവരഹസ്യമായാണ് പല വാഹനങ്ങളിലൂടെയും നടന്നും, കാടും പര്‍വതങ്ങളുമെല്ലാം കടന്നുമുള്ള യാത്ര. ആദ്യം വിയറ്റ്‌നാമില്‍ നിന്ന് ചൈനയിലേക്കു കടക്കും, അവിടെ നിന്ന് റഷ്യയിലേക്കും. ഇതു മിക്കവാറും വാഹനങ്ങളിലായിരിക്കും. റഷ്യന്‍ അതിര്‍ത്തി കടന്ന് യുക്രെയ്‌നിലേക്കോ ലാത്വിയയിലേക്കോ കടക്കുന്നത് കാല്‍നടയായാണ്. കൊടുംകാടുകളും ദുഷ്‌കരങ്ങളായ പര്‍വതങ്ങളും കടന്നുള്ള ആ യാത്ര രാത്രിയില്‍ മാത്രമാണു നടക്കുക. വഴിയില്‍ എന്തെങ്കിലും അപകടം സംഭവിച്ചാല്‍ അവിടെ യാത്ര അവസാനിപ്പിച്ച് പിടികൊടുക്കുകയേ വഴിയുള്ളൂ. അല്ലെങ്കില്‍ മരണം.
എന്നാല്‍ വിഐപി റൂട്ടില്‍ വിയറ്റ്‌നാമില്‍ നിന്ന് യൂറോപ്പിലേക്ക് വ്യാജ പാസ്‌പോര്‍ട്ട് വഴിയാണു യാത്ര എന്നതിനാല്‍ കാര്യങ്ങള്‍ ഏറെ എളുപ്പമാണ്. ഇടത്താവളമായി മൂന്നാമതൊരു രാജ്യവും കാണും. ഏതാനും ദിവസങ്ങള്‍ക്കകം ലക്ഷ്യസ്ഥാനത്തെത്താം. പക്ഷേ വന്‍ തുകയാണ് ഇടനിലക്കാര്‍ക്കു നല്‍കേണ്ടി വരിക. വിഐപി റൂട്ടാണെങ്കില്‍ ഏകദേശം 10 ലക്ഷം രൂപ നല്‍കണം. ഈ തുകയില്‍ പിന്നെയും മാറ്റം വരും. ജര്‍മനിയില്‍ നിന്നോ അതോ ഫ്രാന്‍സില്‍ നിന്നോ ആണ് ബ്രിട്ടനിലേക്കുള്ള യാത്ര എന്നതനുസരിച്ചിരിക്കും തുകയിലെ മാറ്റം. ഗ്രാസ് റൂട്ടില്‍ ഏകദേശം 2.7 ലക്ഷം രൂപയാണ് ഒരാള്‍ക്കു ചെലവു വരിക. ഫ്രാന്‍സ് വഴി ബ്രിട്ടനിലേക്കു കടക്കാനാണിത്.
'മകന്‍ തന്നോടു പറഞ്ഞത് വിഐപി റൂട്ടിലൂടെയാണു പോകുന്നതെന്നായിരുന്നു. എന്നിട്ടും അവനെങ്ങനെ കണ്ടെയ്‌നറിലെത്തിയെന്നു മനസ്സിലാകുന്നില്ല. ചതി പറ്റിയിട്ടുണ്ടാകാം...' എന്നാണ് ഡിന്‍ പറയുന്നത്. എന്നാല്‍ വിഐപി റൂട്ട് പ്രകാരം വിമാനമാര്‍ഗം ബ്രിട്ടനിലേക്കു കടക്കാനാകില്ല എന്നാണ് മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ഏതെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളിലെത്തുന്ന അഭയാര്‍ഥികളെ ബ്രിട്ടനിലേക്ക് എത്തിക്കണമെങ്കില്‍ ജലമാര്‍ഗം കണ്ടെയ്‌നറില്‍ കടത്തുകയേ വഴിയുള്ളൂ. അതായത്, ഗ്രാസ് റൂട്ടിനു വേണ്ടി പണം നല്‍കിയവരുടെയും വിഐപി റൂട്ടിലുള്ളവരുടെയും യാത്ര അവസാനിക്കുന്നത് ഏതെങ്കിലും ഒരു കണ്ടെയ്‌നറിലായിരിക്കുമെന്നര്‍ഥം. പണം മുടക്കുന്നവര്‍ക്ക് ഇക്കാര്യം അറിയില്ലെന്നു മാത്രം.
ഡിന്നിന്റെ മകന്‍ ചൈനയില്‍ നിന്നാണ് റഷ്യയിലേക്കു കടന്നത്. രണ്ടു വര്‍ഷം മുമ്പ് 2017 ഒക്ടോബര്‍ ആദ്യമായിരുന്നു അത്. അവിടെ നിന്ന് യുക്രെയ്‌നിലേക്കു കടന്നു. മറ്റ് അഭയാര്‍ഥികള്‍ക്കൊപ്പം ഏകദേശം ആറു മാസത്തോളം അവിടെ താമസിച്ചു. ബ്രിട്ടനില്‍ നേരത്തേയെത്തിയ വിയറ്റ്‌നാമുകാര്‍ ഡിന്നിന്റെ മകനെ സഹായിക്കാമെന്നേറ്റിരുന്നു. അങ്ങനെയാണ് യാത്രയുടെ ലക്ഷ്യം അവിടേക്കാക്കിയത്. 2018 ഏപ്രിലില്‍ ജര്‍മനിയിലെത്തി. വിവിധ വാഹനങ്ങളിലായിരുന്നു യാത്രയെങ്കിലും അതിനിടെ ഏഴു മണിക്കൂറോളം നടക്കേണ്ടി വന്നിരുന്നു ആ യുവാവിന്.
വിയറ്റ്‌നാമുകാരുടെ ജര്‍മനിയിലെ കേന്ദ്രം കിഴക്കന്‍ ബെര്‍ലിന്‍ കേന്ദ്രീകരിച്ചുള്ള ഡോങ് ഷുവാന്‍ സെന്ററായിരുന്നു. മൊത്തക്കച്ചവടക്കാരാണ് അവിടെ നിറയെ. ബ്രിട്ടനിലേക്കുള്ള മനുഷ്യക്കടത്തിന്റെ പ്രധാന കേന്ദ്രവും അതാണെന്ന് നേരത്തേ ഒരു ചാനല്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇക്കാര്യം ബെര്‍ലിന്‍ പൊലീസും സ്ഥിരീകരിച്ചതാണ്. ഒട്ടേറെ ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലുപ്പമുള്ള ഡോങ് ഷുവാന്‍ സെന്ററില്‍ നിറയെ വിയറ്റ്‌നാമീസ് സ്റ്റുഡിയോകളും ഹെയര്‍ ഡ്രസിങ് കടകളും ഫൂഡ് ഹാളുകളും തുണിക്കടകളും കഫേകളുമെല്ലാമാണ് ഉള്ളത്.
ഞായറാഴ്ച ഉച്ചനേരങ്ങളിലാണ് ഇവിടെ വന്‍തിരക്ക്. സ്വദേശികളും വിദേശികളും അഭയാര്‍ഥികളായി എത്തിയവരുമെല്ലാം ഒത്തുകൂടുന്നതും ആ സമയത്താണ്. സെന്ററിലേക്കുള്ള പ്രവേശന കവാടത്തിലെ പ്രധാന ഓഫിസ് അന്നേരം അടച്ചിടും. ഫോണ്‍വിളിച്ചാല്‍ പോലും ഒരാളും എടുക്കാനുണ്ടാകില്ല. ഇത്തരമൊരു മേഖലയില്‍ നിന്നു മനുഷ്യക്കടത്തുകാരെ കണ്ടെത്താനും തടയാനും ഏറെ ബുദ്ധിമുട്ടാണെന്നും അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു.
പല ഘട്ടങ്ങളായാണ് ഓരോ വിയറ്റ്‌നാം അഭയാര്‍ഥിയുടെയും യാത്രാപാത തയാറാക്കുക. ഓരോ ഘട്ടത്തിലും മനുഷ്യക്കടത്തുകാര്‍ അഭയാര്‍ഥികളുടെ വീട്ടില്‍ നിന്നു പണം വാങ്ങും. എന്നാല്‍ മാത്രമേ അടുത്ത ഘട്ടത്തിലേക്കു പോകാനാകൂ. നല്ല ഭാവി ലക്ഷ്യമിട്ടു പോകുന്നവരുടെ യാത്ര പാതിവഴിയില്‍ മുടങ്ങേണ്ടെന്നു കരുതി വീട്ടുകാര്‍ കടംവാങ്ങിയാണെങ്കിലും പണം നല്‍കും. ജര്‍മനിയില്‍ നിന്നു ഫ്രാന്‍സിലേക്കു മകനെ കൊണ്ടുപോകാന്‍ അതുവരെ നല്‍കിയതു പോരാതെ 12 ലക്ഷം രൂപ കൂടിയാണ് ഡിന്നിനോട് മനുഷ്യക്കടത്തുകാര്‍ ചോദിച്ചത്. ഫ്രാന്‍സില്‍ സുരക്ഷിതമായെത്തിയെന്ന് മകന്‍ വിളിച്ചു പറഞ്ഞിരുന്നു. പണം തയാറാക്കി വയ്ക്കാനുള്ള 'സിഗ്‌നല്‍' ആയിരുന്നു അത്.
'ആരോ ഒരാള്‍ ഫോണില്‍ വിളിച്ച് പണത്തിന്റെ കാര്യം പറഞ്ഞു. അല്‍പം കഴിഞ്ഞപ്പോള്‍ ഒരു വാഹനം വീടിനു മുന്നിലെത്തി. അതിലിരുന്നയാള്‍ക്കു പണം നല്‍കി. ഏകദേശം 30 വയസ്സ് പ്രായമുണ്ടായിരുന്നു അയാള്‍ക്ക്. പണം വാങ്ങി ഒന്നും മിണ്ടാതെ അയാള്‍ പോവുകയും ചെയ്തു...' ഡിന്‍ പറയുന്നു. പണം നല്‍കിയിട്ടും ഒന്നര വര്‍ഷത്തോളം മകന് ഫ്രാന്‍സില്‍ കഴിയേണ്ടി വന്നു. അനധികൃതമായി അവിടെ ഒരു റസ്റ്ററന്റില്‍ കഴിയുകയായിരുന്നു മകന്‍. അതിനു ശേഷം ബ്രിട്ടനിലേക്കു കടന്നപ്പോഴായിരുന്നു ദുരന്തം സംഭവിച്ചതെന്നും കരുതുന്നു.
പണം വാങ്ങാനായി എത്തുന്നവരില്‍ ഭൂരിപക്ഷവും മുഖം മറച്ചിട്ടാണ് വീടുകളിലെത്തുകയെന്ന് മറ്റൊരു വിയറ്റ്‌നാമുകാരനായ ബുയ് താക് പറയുന്നു. പണം വാങ്ങാനെത്തുന്നവര്‍ ഏറ്റവും സുരക്ഷിതമായി കാണുന്ന ഇടങ്ങളിലൊന്ന് ബസ് സ്റ്റാന്‍ഡുകളാണ്. ആ തിരക്കില്‍ മുഖം മറച്ച ചിലര്‍ കൃത്യമായി എത്തും, പണം വാങ്ങി തിരക്കിനിടയിലേക്കു മുങ്ങും. ബാങ്കുകള്‍ വഴിയുള്ള ഇടപാടും ഇവര്‍ക്കില്ല. അതിനു സമാന്തരമായി മറ്റൊരു അനധികൃത സംവിധാനമാണ് പണമിടപാടിന് ഉപയോഗിക്കുന്നതെന്നും ബുയ് താക്കിന്റെ വാക്കുകള്‍.
യുകെയില്‍ 2009-16 കാലഘട്ടത്തില്‍ റജിസ്റ്റര്‍ ചെയ്ത മനുഷ്യക്കടത്തു കേസുകളില്‍ 70 ശതമാനവും അനധികൃത തൊഴിലിടങ്ങളുമായി ബന്ധപ്പെട്ടതായിരുന്നെന്ന് സര്‍ക്കാര്‍തല റിപ്പോര്‍ട്ടില്‍ പറയുന്നു. കഞ്ചാവ് പാടങ്ങളിലേക്കും ബ്യൂട്ടിപാര്‍ലറുകളിലേക്കുമായിരുന്നു വിയറ്റ്‌നാമില്‍ നിന്നുള്ളവരെ എത്തിച്ചിരുന്നത്. വിയറ്റ്‌നാമിലെ പിന്നാക്കം നില്‍ക്കുന്ന ഗ്രാമങ്ങളില്‍ നിന്നുള്ളവരായിരുന്നു മനുഷ്യക്കടത്തുകാരുടെ പ്രധാന ഇരകള്‍.
വിയറ്റ്‌നാമിലെ ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങളിലൊന്നാണ് പ്രവിശ്യയുടെ നാശത്തിലേക്കു നയിച്ചത്. 2016-ല്‍ തായ്വാനീസ് കമ്പനിയായ ഫോര്‍മോസ പ്ലാസ്റ്റിക്‌സിന്റെ ഫാക്ടറിയില്‍ നിന്ന് വന്‍തോതില്‍ കടലിലേക്കു വിഷജലം പ്രവഹിക്കുകയായിരുന്നു. അതോടെ പ്രാദേശികമായുണ്ടായിരുന്ന മത്സ്യബന്ധനവും ടൂറിസവും തകര്‍ന്നു. ഏറെ പ്രതിഷേധങ്ങളുയര്‍ന്നെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ജീവിതം വഴിമുട്ടിയ ജനം കൂട്ടത്തോടെ നാടുവിട്ടു.
ലണ്ടനില്‍ 39 പേര്‍ കൊല്ലപ്പെട്ട കണ്ടെയ്‌നറിലുണ്ടായിരുന്നവരുടെ പൗരത്വം സംബന്ധിച്ചു സംശയങ്ങളുണ്ടെങ്കിലും തന്റെ മകന്‍ മരിച്ചുവെന്നു തന്നെയാണ് ഡിന്‍ വിശ്വസിക്കുന്നത്. അതിനു കാരണം ഒരു ഫോണ്‍ വിളിയാണ്. സംഭവം നടന്ന ഒക്ടോബര്‍ 23നു പിറ്റേന്നു വ്യാഴാഴ്ചയാണ് ആ ഫോണ്‍ സന്ദേശമെത്തിയത്. ഡിന്നിന്റെ മകന്റെ യാത്രയെപ്പറ്റി കൃത്യമായ അറിവുള്ള മനുഷ്യക്കടത്തു സംഘത്തിലെ ഒരാളായിരുന്നു അത്. 'ഞാന്‍ പറയുന്ന കാര്യം നിങ്ങള്‍ക്കു മനസ്സിലാകുമെന്നു തോന്നുന്നു. ആ വാഹനം ഒരു അപകടത്തില്‍പ്പെട്ടിരിക്കുന്നു...' എന്നായിരുന്നു സന്ദേശം. ഒരു കാര്യം കൂടി അയാള്‍ പറഞ്ഞു- 'വാഹനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടിരിക്കുന്നു...'!
https://www.facebook.com/Malayalivartha