എല്‍ ഇ ഡി ബള്‍ബ് കണ്ടുപിടിച്ച മലയാളി! വൈകല്യങ്ങളോട് പട പൊരുതിയും വൈതരണികളെ അതിജീവിച്ചും സ്വയം പ്രകാശമായി മാറിയ ജീവിതം!
2000 ഏപ്രില്‍ 18. കോഴിക്കോട് ജില്ലയിലെ കരിയാത്തന്‍പാറ പള്ളിയില്‍ ഒരു വിവാഹം നടക്കുകയാണ്. ദാമ്പത്യത്തിന്റെ പുതിയ കതിരുകള്‍ വിരിയുന്ന ആ മുഹൂര്‍ത്തിന് സാക്ഷ്യം വഹിക്കാനും വധൂവരന്‍മാരെ ആശീര്‍വദിക്കാനും ഒരുനാട് മുഴുവനും എത്തിയിട്ടുണ്ട്. വിവാഹം കഴിഞ്ഞു വധൂവരന്മാര്‍ പുറത്തേക്ക് വരുന്നത് കാത്തുനില്‍ക്കുന്നവരുടെ മുന്നിലേക്ക് അവര്‍ എത്തിയത് കൈവിരലുകള്‍ കോര്‍ത്ത് പിടിച്ചായിരുന്നില്ല. വധുവിന്റെ മുഖത്ത് മണവാട്ടിയുടെ നാണം ലവലേശമുണ്ടായില്ല. മറിച്ച് അഭിമാനമായിരുന്നു അവളുടെ മനസ്സ് നിറയെ.
കൈകാലുകള്‍ തളര്‍ന്ന വരനെ സ്വന്തം കൈകളില്‍ കോരിയെടുത്തുകൊണ്ട് വധു പുറത്തേക്കു വന്നു. വരന്റെ പേര് ജോണ്‍സണ്‍. വധു ഉഷ. അന്നു മുതല്‍ ഉഷയുടെ കൈകളിലാണ് ജോണ്‍സന്റെ സഞ്ചാരം. യാത്ര പതിനെട്ടു വര്‍ഷമാകുമ്പോള്‍ കൂട്ടായി രണ്ടു മക്കളുമുണ്ട്, പ്ലസ് ടൂ വിദ്യാര്‍ഥിയായ ജയൂണും എട്ടാം ക്ലാസ് വിദ്യാര്‍ഥി ജഷൂണും.
ജോണ്‍സണ്‍, എല്‍ഇഡി ബള്‍ബ് കണ്ടുപിടിച്ച മലയാളിയാണ്! സായിപ്പായിരുന്നെങ്കില്‍ സ്റ്റീഫന്‍ ഹോക്കിങായി നമ്മള്‍ വാഴ്ത്തിപ്പാടിയേനെ...പെരുവണ്ണാമൂഴിയില്‍ മഠത്തിനകത്ത് ഏബ്രഹാമിന്റെയും ഏലിക്കുട്ടിയുടെയും ആറ് മക്കളില്‍ അഞ്ചാമനായിട്ടായിരുന്നു ജനനം. പിറന്നു വീണ് ആറാം മാസം പോളിയോ ബാധിച്ച് കൈകാലുകള്‍ തളര്‍ന്നു പോയതാണ്. സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിയാത്ത ബാല്യം. അതുകൊണ്ടുതന്നെ സ്‌കൂളും പഠനവുമൊക്കെ സ്വപ്നമായിത്തന്നെ അവശേഷിച്ചു. എന്നിട്ടും അവന്‍ സ്വന്തമായി എഴുത്തും വായനയും പഠിച്ചു. ഇലക്ട്രോണിക്‌സിനോടായിരുന്നു താല്‍പ്പര്യം. അതേക്കുറിച്ച് കിട്ടാവുന്ന പുസ്തകങ്ങളെല്ലാം വായിച്ചു. ഇരുട്ട് മാത്രമായിരുന്നു അവന്റെ ശത്രു. കേരളത്തിലെ വൈദ്യൂതീകരിക്കപ്പെടാത്ത ഗ്രാമങ്ങളുടെ പട്ടികയിലായിരുന്നു തൊണ്ണൂറുകളിലെ പെരുവണ്ണാമൂഴിയും.
1991-ലാണ് ഗ്രാമത്തിലേക്ക് വൈദ്യുതി എത്തുന്നത്. പക്ഷേ രാത്രിയില്‍ ബള്‍ബ് കത്തുന്നുണ്ടോ എന്നറിയാന്‍ ടോര്‍ച്ച് അടിച്ചു നോക്കേണ്ട അവസ്ഥയായിരുന്നു. വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ എന്തു ചെയ്യാന്‍ കഴിയും എന്ന ചിന്ത് ജോണ്‍സണെ പരീക്ഷണങ്ങളിലേക്ക് നയിച്ചു. അങ്ങനെ ഒരു നാള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ പുതിയൊരു ആശയത്തിന്റെ ബള്‍ബ് നൂറു വാട്ടില്‍ മിന്നി. ഫിലിപ്പ്സിന്റെ ചോക്കിനുള്ളിലെ ട്രാന്‍സിസ്റ്ററില്‍ ചില മാറ്റങ്ങള്‍ വരുത്തി സ്വന്തമായി ചോക്ക് വികസിപ്പിച്ചെടുത്ത് വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാനായിരുന്നു ജോണ്‍സണ്‍ന്റെ ശ്രമം.
നിരന്തരമായ പരിശ്രമങ്ങള്‍ക്കൊടുവില്‍ അഞ്ചു വോള്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന ചോക്ക് ജോണ്‍സണ്‍ വികസിപ്പിച്ചെടുത്തു. തുടര്‍ന്ന് വീടിനോട് ചേര്‍ന്ന് ഒരു യൂണിറ്റുണ്ടാക്കി ട്യൂബ് ലൈറ്റ് നിര്‍മാണം തുടങ്ങി. കുറഞ്ഞ തുകയ്ക്ക് ഗുണമേന്മയും ഗ്യാരണ്ടിയുമുള്ള ജോണ്‍സന്റെ ലൈറ്റുകള്‍ പെരുവണ്ണാമൂഴിയുടെ പ്രകാശമായി. പരീക്ഷണങ്ങള്‍ കൂടുതല്‍ മേഖലയിലേക്ക് മുന്നേറി. 30 വോള്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റെബിലൈസറും അഞ്ചു വോള്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റെബിലൈസറും സിഎഫ് ലാമ്പുകളുമെല്ലാം വീടിനു ചേര്‍ന്ന് തുടങ്ങിയ എം സ്റ്റെക് ഇലക്ട്രോ ഡിജിറ്റല്‍ ഇന്‍ഡസ്ട്രിസിന്റെ യൂണിറ്റില്‍ നിര്‍മിച്ചു.
പിന്നീട് ബാങ്കില്‍ നിന്ന് വായ്പയെടുത്ത് പുതിയൊരു സിഎഫ്എല്‍ യൂണിറ്റ് ആരംഭിക്കാനുള്ള നീക്കം ആരംഭിച്ചു. 1998-ല്‍ പക്ഷേ വിധി വില്ലന്റെ രൂപത്തില്‍ എത്തി. ഉദ്ഘാടനത്തിന് മുമ്പ് യൂണിറ്റ് മുഴുവന്‍ കത്തിനശിച്ചു. പിന്നാലെ താങ്ങും തണലുമായ അമ്മയുടെ മരണം. എന്നിട്ടും തളരാന്‍ ജോണ്‍സന്‍ തയ്യാറായിരുന്നില്ല. ഫാ. സെബാസ്റ്റന്‍ വടക്കേലിന്റെ സഹായത്തോടെ സിഎഫ്എല്‍, എമര്‍ജന്‍സി ലൈറ്റുകളുടെ നിര്‍മ്മാണം പുനരാരംഭിക്കാന്‍ ജോണ്‍സണ് സാധിച്ചു.
പരസഹായമില്ലാതെ ചലിക്കാന്‍ പോലുമാകാത്ത ജോണ്‍സണ്‍ പലരുടെയും അന്നദാതാവായി മാറി. എന്നിട്ടും സ്വന്തം നാട്ടുകാരനെ അംഗീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു പോലും മനസ്സില്ലായിരുന്നു.
13 വര്‍ഷം മുന്‍പാണ്. 2005ല്‍. അലങ്കാരത്തിനായി ഉപയോഗിച്ചിരുന്ന എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിച്ച് എന്തുകൊണ്ട് വൈദ്യുതി വിളക്ക് ഉണ്ടാക്കിക്കൂടാ എന്ന ചിന്ത ജോണ്‍സന്റെ തലയില്‍ ഉദിച്ചത്. വെറും അഞ്ചു വാട്ടില്‍ പ്രവര്‍ത്തിക്കുന്ന ചോക്ക് ഉപയോഗിച്ച് നാട്ടിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിച്ച അയാള്‍ അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. നിശ്ചയദാര്‍ഢ്യത്തിന് അധികം വൈകാതെ ഫലം ലഭിച്ചു. അഞ്ചു വാട്ട് കൊണ്ടു തന്നെ പ്രകാശം വഴിഞ്ഞൊഴുകുന്ന എല്‍ഇഡി ബള്‍ബ് ജോണ്‍സണ്‍ വികസിപ്പിച്ചു. തരിചൂടില്ല, അന്തരീക്ഷ മലിനീകരണം ഇല്ലേയില്ല.
കോഴിക്കോട് മുക്കത്തെ സര്‍ക്കാര്‍ അംഗീകൃത ലാബില്‍ ഇതിന്റെ പ്രവര്‍ത്തനം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു ചെന്നപ്പോള്‍ അവര്‍ നല്‍കിയ മറുപടി ഇങ്ങനെ ലോകത്ത് ഒരിടത്തും എല്‍ഇഡി ബള്‍ബ് പ്രകാശത്തിനായി ഉപയോഗിക്കുന്നില്ല. ജപ്പാനിലും അമേരിക്കയിലും 2020ല്‍ ഇതു യാഥാര്‍ത്ഥ്യമാകുമെന്ന് കേട്ടു. അതുകൊണ്ടുതന്നെ ഇതേക്കുറിച്ച് കൂടുതല്‍ പഠിക്കണം. ഇതിന്റെ മുഴുവന്‍ വിവരങ്ങളും ഇവിടെ ഏല്‍പ്പിക്കണം. പഠിച്ചതിനു ശേഷം വിവരം പറയാം.' കണ്‍മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്ന ബള്‍ബിലെ പ്രകാശത്തെ വിശ്വസിക്കാതെ 'പഠിക്കണം' എന്നു പറയുന്ന ഉദ്യോഗസ്ഥരുടെ കനിവ് തനിക്കു വേണ്ടെന്നു പറഞ്ഞ് ജോണ്‍സണ്‍ മടങ്ങി. പരീക്ഷണങ്ങളുടെ സ്വന്തം ലോകത്തേക്ക്.
ജോണ്‍സന്റെ ഭാഷയില്‍ പറഞ്ഞാല്‍ വൈകല്യമൊന്നുമല്ല നേരിടേണ്ടി വന്നിട്ടുള്ള വെല്ലുവിളികള്‍. തന്റെ സ്വപ്നങ്ങള്‍ യഥാര്‍ത്ഥ്യമാകുമെന്ന് അധികൃതരെ ബോധ്യപ്പെടുത്താനാണ് ഏറെ ബുദ്ധിമുട്ടിയിട്ടുള്ളത്. പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ ജോണ്‍സണ്‍ സിഎഫ് ലാമ്പില്‍ ഒളിഞ്ഞിരിക്കുന്ന അപകടം മനസ്സിലാക്കിയാണ് എല്‍ഇഡി ബള്‍ബ് നിര്‍മിക്കാന്‍ ഒരുങ്ങിയത്. പത്തു വര്‍ഷം മുന്‍പ് നിര്‍മിച്ച എല്‍ഇഡി ബള്‍ബ് ഇപ്പോഴും വീട്ടില്‍ കേടുകൂടാതെ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടായിരത്തിലധികം രൂപയായി അന്ന് ബള്‍ബ് നിര്‍മിക്കാന്‍. ഇപ്പോഴും താന്‍ നിര്‍മിക്കുന്ന എല്‍ഇഡി ബള്‍ബിന് 650 രൂപയോളം ചിലവുണ്ട്. ഇതിന് ആയുസ്സ് വളരെ കൂടുതലാണ്. ബഹുരാഷ്ട്ര കമ്പനികള്‍ വിപണിയില്‍ എത്തിക്കുന്ന രീതിയിലുള്ള വിലകുറഞ്ഞ ബള്‍ബുകളും ജോണ്‍സന്റെ കമ്പനി പുറത്തിറക്കുന്നുണ്ട്.
ജോണ്‍സന്റെ ഏകാന്ത ജീവിതത്തിലേക്ക് ഉഷ കടന്നുവരുന്നത് വീടിനു ചേര്‍ന്ന് തുടങ്ങിയ എം സ്റ്റെക് ഇലക്ട്രോ ഡിജിറ്റല്‍ ഇന്‍ഡസ്ട്രിസിന്റെ യൂണിറ്റില്‍ വച്ചാണ്. യൂണിറ്റില്‍ ട്രെയിനിയായി വന്നതായിരുന്നു ഉഷ. പരിചയം പ്രണയത്തിലേക്ക് നയിച്ചു. പൂര്‍ണ ആരോഗ്യവതിയായ ഉഷയ്ക്ക് ജോണ്‍സന്റെ വൈകല്യം പ്രശ്‌നമായിരുന്നില്ല.
കമ്പനി തുടങ്ങിയതിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കാനിരിക്കെ അറിവുകള്‍ നാടിനു പകര്‍ന്നു നല്‍കാന്‍ ഒരുങ്ങുകയാണ് ജോണ്‍സണ്‍. പഞ്ചായത്തുകള്‍ തെരഞ്ഞെടുക്കുന്ന വനിതാ സംഘത്തിന് എല്‍ഇഡി നിര്‍മാണം പഠിപ്പിച്ചു നല്‍കുന്നതാണ് പദ്ധതി. കില മുന്‍കൈയെടുത്ത് ആസൂത്രണ ബോര്‍ഡിനു മുന്നില്‍ ജോണ്‍സണ്‍ കണ്ടുപിടിത്തങ്ങള്‍ അവതരിപ്പിച്ചു. പദ്ധതി ഏറെ ഇഷ്ടപ്പെട്ടതിനെ തുടര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കാം എന്നാണ് നല്‍കിയിരിക്കുന്ന വാഗ്ദാനം. കേരളം ഒട്ടാകെ നടപ്പിലാക്കിയാല്‍ മുക്കാല്‍ ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയും. ഓരോ പഞ്ചായത്തും എല്‍ഇഡി ലൈറ്റുകളുടെ കാര്യത്തില്‍ സ്വയം പര്യാപ്തമാവുകയും ചെയ്യുമെന്നും ജോണ്‍സണ്‍ പറയുന്നു.
മാറ്റിനിര്‍ത്താന്‍ കഴിയുന്ന ജീവിതമൊന്നുമല്ല ജോണ്‍സണ്‍ന്റേത്. വൈകല്യങ്ങളോട് പട പൊരുതിയും വൈതരണികളെ അതിജീവിച്ചും സ്വയം പ്രകാശമായി മാറിയതാണ് ആ ജീവിതം. വൈകല്യങ്ങള്‍ തന്നെങ്കിലും അമൂല്യമായ ജീവന്‍ ദാനം നല്‍കിയ ദൈവമാണ് എല്ലാമെന്ന് പറയുന്ന തികഞ്ഞ വിശ്വാസി. മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയായ ജോണ്‍സണ് വേറിട്ട വഴികളിലൂടെയുള്ള യാത്രയാണ് ഇഷ്ടം. നിലവിലുള്ള ഒന്നിനു പിന്നാലെ പോയാല്‍ ലോകം ചലനമറ്റതാകുമെന്ന് അയാള്‍ വിശ്വസിക്കുന്നു. പുതുമ തേടിയാകണം മനുഷ്യന്റ സഞ്ചാരം. വാക്കുകളില്‍ പോലും ആത്മവിശ്വാസത്തിന്റെ വെള്ളിവെളിച്ചം. അതുകൊണ്ടുതന്നെയാകും ജോണ്‍സന്റെ ജീവിതം പുസ്തകമായപ്പോള്‍ അതിന്റെ പേരും വെളിച്ചവുമായി ബന്ധപ്പെട്ടു തന്നെ ആയത്. ജോണ്‍സണ്‍: വെളിച്ചത്തെ പ്രണയിച്ച ഒരാള്‍.. ഇപ്പോള്‍ രണ്ടാം പതിപ്പിലേക്ക് കടക്കുകയാണ്.
വൈകല്യങ്ങളുടെ പേരില്‍ നീറിക്കഴിയുന്ന വെറുമൊരു വികലാംഗനല്ല ജോണ്‍സണ്‍. 75 ശതമാനം വൈകല്യം ശരീരത്തെ കീഴടക്കിയപ്പോഴും അവയോടെല്ലാം പോരാടി വിജയിച്ച കരുത്തന്‍. പരസഹായം ഇല്ലാതെ ചലിക്കാന്‍ കഴിയില്ലെങ്കിലും നിരവധി കുടുംബങ്ങള്‍ക്ക് ആശ്രയം നല്‍കുന്ന സംരംഭകന്‍. മനഃക്കരുത്ത് കൊണ്ട് ഒരു നാടിന്റെ പ്രകാശമായി മാറിയ ഈ 46 വയസ്സുകാരന്റെ കഥ ആരേയും പ്രചോദിപ്പിക്കും.
https://www.facebook.com/Malayalivartha