കേരളത്തിന് വഴികാട്ടിയായി മേഘാലയ! കൂടിയൻമാർക്കൊരു സന്തോഷ വാർത്ത, മേഘാലയയിൽ കുപ്പി റെഡി.. ലോക്ക് ഡൗൺ തീവ്രത കുറഞ്ഞ സാഹചര്യത്തിൽ കേരളവും മേഘാലയയെ കോപ്പിയടിക്കുമോ എന്നാണ് കണ്ടറിയേണ്ടത്
കേരളത്തിന് വഴികാട്ടിയായി മേഘാലയ. കേരളം പോലെ മദ്യം ഹോം ഡെലിവറി ചെയ്യാൻ ഉത്തരവിറക്കിയ സംസ്ഥാനമാണ് മേഘാലയ. എന്നാൽ ഏപ്രിൽ 13 മുതൽ 17 വരെ ദിവസവും ഏഴു മണിക്കൂർ മദ്യം വിതരണം ചെയ്യാൻ മേഘാലയ തീരുമാനിച്ചു.
ലോക്ക് ഡൗൺ തീവ്രത കുറഞ്ഞ സാഹചര്യത്തിൽ കേരളവും മേഘാലയയെ കോപ്പിയടിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. വേണമെങ്കിൽ ദിവസം ഏഴു മണിക്കൂർ മദ്യ വിതരണം തുടങ്ങാം. ആരോഗ്യപരമായ കാരണങ്ങളാലാണ് മേഘാലയ സർക്കാർ ഉത്തരവ് ഇറക്കിയത്. മദ്യം ഹോം ഡെലിവറി ചെയ്യാനുള്ള ഉത്തരവ് പിന്‍വലിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് മദ്യ വിതരണത്തിന് സർക്കാർ മറ്റൊരു ഉത്തരവിറക്കിയത്. വൈൻ ഷോപ്പുകളും സംഭരണ ശാലകളും തുറക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.
സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം കൂടാതെ കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു കുടുംബത്തില്‍ നിന്ന് ഒരാളെ മാത്രമേ മദ്യം വാങ്ങാന്‍ അനുവദിക്കൂ. ഇയാള്‍ മദ്യം തിരക്കി ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് പോകാന്‍ പാടില്ല. സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനൊപ്പം സാനിറ്റൈസറുകള്‍ നല്‍കണമെന്നും കടയുടമകള്‍ക്ക് നിർദേശമുണ്ട്. കേരളത്തെ കണ്ട് ആരോഗ്യപരമായ കാരണങ്ങളാല്‍ നിയന്ത്രിത അളവില്‍ മദ്യം നല്‍കുമെന്ന ഉത്തരവ് മേഘാലയ സർക്കാർ മാർച്ച് 30ന് പുറത്തിറക്കിയിരുന്നു. എന്നാൽ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ എതിർപ്പിനെ തുടർന്ന് ഇത് പിന്‍വലിക്കുകയായിരുന്നു. പിന്നാലെ, മദ്യക്കടകളും സംഭരണശാലകളും തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡീലർമാർ മുഖ്യമന്ത്രിയെ സമീപിച്ചു. ഇതോടെയാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
എന്നാൽ മദ്യം നൽകാൻ ഡോക്ടർ സർട്ടിഫിക്കേറ്റ് വേണമെന്ന ഉത്തരവ് മേഘാലയ സർക്കാർ പുറത്തിറക്കിയിരുന്നില്ല. കേരളത്തിലാകട്ടെ ഐ എം എ ഹൈക്കോടതിയെ സമീപിക്കുകയാണ് ചെയ്തത്. സർക്കാർ തീരുമാനത്തിനെതിരെ ഹൈക്കോടതി കർശനമായി രംഗത്തെത്തി. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തെ പോലും കോടതി ചോദ്യം ചെയ്തു. ഉത്തരവ് സ്റ്റേ ചെയ്തതോടെ സർക്കാർ നിലപാട് മാറ്റി.
ദുരന്തങ്ങൾ ഒഴിവാക്കാൻ എടുത്ത തീരുമാനം എന്നാണ് സർക്കാർ ഉത്തരവിനെ എക്സൈസ് മന്ത്രി സാധൂകരിച്ചത്. എന്നാൽ കോടതി ഉത്തരവ് മാനിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പിൻവലിച്ചത്.
മദ്യത്തിന്റെ ലഭ്യതക്കുറവിനെ തുടർന്ന് ആദ്യ ദിനങ്ങളിൽ കേരളത്തിൽ ചില ആത്മഹത്യകൾ നടന്നെങ്കിലും പിന്നീട് അതൊന്നും വിഷയമായതേയില്ല. കുടിക്കാതെ ഉറങ്ങാൻ കഴിയില്ലെന്ന് പറയുന്ന മദ്യപൻമാർ എങ്ങോ ഓടിയൊളിച്ചു. ഇപ്പോൾ ആർക്കും ഇത് സംബന്ധിച്ച് ഒരു പരാതിയുമില്ല. അതിന് കാരണമായത് സർക്കാരിന്റെ വിദഗ്ദ്ധമായ കണ്ണടക്കലാണ്. സംസ്ഥാനത്തിന്റെ അങ്ങോളമിങ്ങോളം വ്യാജ വാറ്റ് സുലഭമാണ്. പേരിന് മാത്രമാണ് വ്യാജ വാറ്റ് പിടിക്കുന്നത്. തെരുവു പട്ടികളുടെ ക്ഷേമം പോലും ഉറപ്പാക്കുന്ന സർക്കാർ മദ്യപൻമാരുടെ ക്ഷേമവും ഉറപ്പാക്കിയിരിക്കുന്നു. മദ്യവിതരണക്കാരുമായി കേരള സർക്കാരിന് ഊഷ്മളമായ ബന്ധമാണുള്ളത്. ബാർ തുറക്കാൻ മദ്യകച്ചവടക്കാരിൽ നിന്നും സമ്മർദ്ദമുണ്ട്.
https://www.facebook.com/Malayalivartha