ചൈനീസ് ഏജന്റില്‍ നിന്നും മകളെ രക്ഷിക്കാന്‍ സ്വന്തം ശരീരം നല്‍കേണ്ടി വന്ന ഉത്തര കൊറിയയിലെ ഒരമ്മ!
അയര്‍ലന്‍ഡിന്റെ തലസ്ഥാനമായ ഡബ്ലിനില്‍ 2014 -ല്‍ നടന്ന വണ്‍ യങ് വേള്‍ഡ് സമ്മിറ്റില്‍ സംസാരിക്കാന്‍ പതിവിനു വിരുദ്ധമായി ഒരു ഉത്തരകൊറിയന്‍ പ്രതിനിധിയും ഉണ്ടായിരുന്നു. പേര്, ഇയോന്‍മി പാര്‍ക്ക്. 'ഉത്തരകൊറിയ നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത ഒരു രാജ്യമാണ്...' എന്നുതുടങ്ങിയ ഇയോന്‍മിയുടെ പ്രസംഗം കേട്ട് അന്ന് ലോകം സ്തംഭിച്ചിരുന്നുപോയി. പ്രസംഗത്തിനിടെ പലകുറി ഇയോന്‍മിയുടെ കവിളിലൂടെ കണ്ണുനീര്‍ ഒലിച്ചിറങ്ങിയത് ലോകം വേദനയോടെ കണ്ടു. അനുവാദമില്ലാതെ ഒരു ഐഎസ്ഡി കോള്‍ വിളിച്ചാല്‍ പൗരന്മാരെ വധശിക്ഷയ്ക്ക് വിധിക്കുന്ന, ഒരു ഹോളിവുഡ് സിനിമ കണ്ടതിന്റെ പേരില്‍ ജനങ്ങളെ ഫയറിംഗ് സ്‌ക്വാഡിന് മുന്നിലേക്ക് അയക്കുന്ന തന്റെ നാടിനെപ്പറ്റി അവള്‍ അന്ന് ലോകത്തിനു മുന്നില്‍ തുറന്നുപറഞ്ഞു.
ഒരു ചൈനീസ് മനുഷ്യക്കടത്ത് ഏജന്റിന്റെ സഹായത്തോടെ ഉത്തരകൊറിയയില്‍ നിന്ന് രക്ഷപ്പെട്ടോടി മംഗോളിയയിലെത്തിയ ആദ്യ ദിവസം മുതല്‍ അവര്‍ സഹിച്ച പീഡനങ്ങള്‍ക്ക് കണക്കില്ലായിരുന്നു. ഇയോന്‍മിയെയും അമ്മയെയും അതിര്‍ത്തിക്കപ്പുറം കടക്കാന്‍ സഹായിക്കാം എന്നുപറഞ്ഞു പണം കൈപ്പറ്റി കൂടെക്കൊണ്ടു പോയ ചൈനീസ് ബ്രോക്കര്‍ പാതിവഴി എത്തിയപ്പോള്‍ പതിമൂന്നു തികയാത്ത ഇയോന്‍മിയെ ബലാത്സംഗം ചെയ്യാന്‍ തുനിഞ്ഞു. അന്ന് അവളെ രക്ഷിക്കാന്‍വേണ്ടി ആ ബ്രോക്കറുടെ ലൈംഗികപീഡനത്തിന് ഇരയാകാന്‍ സമ്മതം മൂളേണ്ടി വന്നു അവളുടെ അമ്മക്ക്. അതിന്റെയൊക്കെ നടുക്കുന്ന ഓര്‍മ്മകള്‍ ഇയോന്‍മി പങ്കുവച്ചപ്പോള്‍ അതു കേട്ട് ലോകം നടുങ്ങി. ഈ യാഥാര്‍ഥ്യങ്ങളുടെ നേര്‍വിവരണം അന്നാദ്യമായാണ് ലോകം കേട്ടത്.
സ്വന്തം നാട്ടില്‍ നിന്ന് സ്വാതന്ത്ര്യത്തിനുവേണ്ടി എല്ലാം ഇട്ടെറിഞ്ഞ് നാടുവിട്ടോടിയപ്പോള്‍ തനിക്കും അമ്മയ്ക്കും അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളുടെ സാക്ഷ്യങ്ങള്‍ പിന്നീട് ഇയോന്‍മി 'ജീവിക്കാന്‍ വേണ്ടി' (In Order to Live') എന്ന് പേരിട്ട തന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ ഒന്നും മറച്ചുവെക്കാതെ തന്നെ വിവരിക്കുന്നുണ്ട്. (2007-ല്‍ ചൈനയിലേക്ക് രക്ഷപ്പെട്ട് 2009-ല്‍ ദക്ഷിണ കൊറിയയില്‍ സ്ഥിരതാമസമാക്കിയ ഉത്തരകൊറിയക്കാരിയായ പാര്‍ക്ക് ഇന്ന് ഒരു മനുഷ്യാവകാശ പ്രവര്‍ത്തകയാണ്).
പെന്‍ഗ്വിന്‍ ബുക്ക്‌സ് പ്രസിദ്ധീകരിച്ച ആ പുസ്തകത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍:
എന്നെ ഞാനാക്കിയ എന്റെ അനുഭവങ്ങളുടെ കഥ അങ്ങനെ രണ്ടു വരികളില്‍ ഒതുക്കി നിര്‍ത്താന്‍ കഴിയില്ല. ഞാന്‍ പറയാം. ജോണ്‍ ഡിഡിയന്റെ പ്രശസ്തമായ ഒരുദ്ധരണി ഇങ്ങനെയാണ്, ' ജീവിച്ചിരിക്കാന്‍ വേണ്ടി നമ്മള്‍ അവനവനോടുതന്നെ കഥകള്‍ പറയുന്നു... ' നമ്മള്‍ കടന്നുപോയ അനുഭവങ്ങളുടെ ആഘാതത്തെ അതിജീവിക്കാനുള്ള ഒരേയൊരു മാര്‍ഗമെന്നത് അവയ്ക്ക് ഒരു കഥയുടെ രൂപം നല്‍കുക എന്നുള്ളതാണ്. തീരുമ്പോള്‍ അന്നോളം സംഭവിച്ചതെല്ലാം അനിവാര്യമായിരുന്നു എന്നു തോന്നിക്കുന്നൊരു കഥ. തീര്‍ത്തും ഇല്ലാതായി എന്നു കരുതിപ്പോകുന്ന ഘട്ടത്തില്‍, സ്വാതന്ത്ര്യത്തിന്റെ പ്രാണവായു കിട്ടുന്ന നിമിഷം, ഒരു തീപ്പൊരിയില്‍ നിന്ന് വീണ്ടും പിടഞ്ഞെണീറ്റു കൊണ്ട് പഴയ തീനാളമാകാന്‍, ഒരിറ്റു സ്‌നേഹത്തിന്റെ ഇന്ധനം പകര്‍ന്നു കിട്ടിയാല്‍ തീപ്പന്തമായി കത്തിജ്വലിക്കാന്‍ മനുഷ്യന്റെ ആത്മാഭിമാനത്തിനു കഴിയും എന്നും ഞാന്‍ തിരിച്ചറിഞ്ഞതാണ്.
ചൈനയില്‍ നിന്നുത്ഭവിച്ച് ഉത്തരകൊറിയയിലൂടെ ഒഴുകുന്ന യാലു നദിയുടെ തീരത്ത്, രണ്ടുലക്ഷത്തോളം പേര്‍ അധിവസിക്കുന്ന ഹൈസാന്‍ എന്ന പട്ടണത്തിലായിരുന്നു എന്റെ ജനനം. അച്ഛന്റെ മടിയിലിരുന്നുകൊണ്ട്, സര്‍ക്കാര്‍ പുറത്തിറക്കിയിരുന്ന കുട്ടിക്കഥകളുടെ പുസ്തകം വായിച്ചു കേട്ടുവളര്‍ന്ന ഒരു കുട്ടിക്കാലമായിരുന്നു എന്റേത്. ആ പുസ്തകങ്ങളില്‍ ഗവണ്‍മെന്റ് അവരുടെ രാഷ്ട്രീയം കുത്തി നിറച്ചിരുന്നു.
അതിലെ കഥകളില്‍ ഉണ്ടായിരുന്നത് ദക്ഷിണ കൊറിയ എന്നൊരു ദരിദ്ര രാജ്യത്തെപ്പറ്റിയുള്ള കഥകളായിരുന്നു. ഞങ്ങളുടെ അയല്‍രാജ്യം. അവിടത്തെ ദാരിദ്ര്യത്തെപ്പറ്റിയുള്ള വര്‍ണ്ണനകള്‍ നിറഞ്ഞ ചിത്രപുസ്തകങ്ങള്‍ വായിച്ചാണ് ഞാന്‍ വളര്‍ന്നത്. അതായിരുന്നു ചിത്രപുസ്തകങ്ങളിലൂടെ ഞാനറിഞ്ഞ ദക്ഷിണ കൊറിയ. എന്നാല്‍, ഗവണ്‍മെന്റ് ആ കഥാപുസ്തകങ്ങളിലേക്ക് അബോധപൂര്‍വ്വമായെങ്കിലും കൃത്യമായി പകര്‍ത്തിവെച്ചിരുന്നത് എന്റെ സ്വന്തം നാടിന്റെ അവസ്ഥയായിരുന്നു എന്ന് അന്നെനിക്ക് ബോധ്യപ്പെട്ടിരുന്നില്ല. രാജ്യത്തിന്റെ ശത്രുക്കളെ ഉള്ളുതുറന്ന് വെറുക്കാന്‍ കുഞ്ഞുന്നാളില്‍ തന്നെ പരിശീലനം സിദ്ധിച്ചിട്ടുള്ളവരാണ് ഞങ്ങള്‍ ഉത്തരകൊറിയക്കാര്‍.
സ്വന്തം നാടിനായി ത്യാഗോജ്ജ്വലമായ ജീവിതങ്ങള്‍ നയിച്ച പല രാഷ്ട്രനേതാക്കളെയും ആ പുസ്തകങ്ങള്‍ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിയിരുന്നു. കിം ജോങ് ഇല്‍ എന്ന ഞങ്ങളുടെ പ്രിയ നേതാവിന് അത്ഭുതസിദ്ധികള്‍ വരെ ഉണ്ടായിരുന്നുവത്രേ.സ്വന്തം അച്ഛന്റെ പേരിലുള്ള, കിം ഇല്‍ സങ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദപഠനം നടത്തിയ മൂന്നു വര്‍ഷം കൊണ്ട് സുപ്രീം ലീഡര്‍ എഴുതിത്തീര്‍ത്തത് 1500 പുസ്തകങ്ങളാണത്രേ. കിം കുടുംബത്തിലെ അംഗങ്ങളെ ഞങ്ങള്‍ ദൈവത്തിന്റെ പ്രതിപുരുഷന്മാരായി കണ്ടു. അഥവാ, അങ്ങനെ കാണാന്‍ ഞങ്ങളെ ഡോക്യൂമെന്ററികളിലൂടെയും, സിനിമകളിലൂടെയും, ടിവി ഷോകളിലൂടെയും അവര്‍ പരിശീലിപ്പിച്ചു.
സ്‌കൂളിലെ പാഠപുസ്തകങ്ങളും ഞങ്ങളെ പഠിപ്പിച്ചത് രാജ്യത്തിന്റെ ശത്രുക്കളെ വെറുക്കണം എന്ന് തന്നെയാണ്. അവയില്‍ നിറയെ ഞങ്ങള്‍ കണ്ടുവളര്‍ന്നത് അമേരിക്കന്‍ പട്ടാളക്കാരെയാണ്. സ്‌കൂളുകളില്‍ അമേരിക്കന്‍ പട്ടാളയൂണിഫോം ധരിപ്പിച്ച ഡമ്മികള്‍ ഉണ്ടാകുമായിരുന്നു. പി.ടി പിരിയഡില്‍ ആ ഡമ്മികളെ ഞങ്ങള്‍ കുട്ടികള്‍ വരി നിന്ന് തല്ലുകയും കത്തികൊണ്ട് കുത്തുകയും ഒക്കെ ചെയ്യുമായിരുന്നു. അതായിരുന്നു, വിശ്രമവേളകളിലെ ഞങ്ങളുടെ വിനോദങ്ങളില്‍ ഒന്ന്. സ്‌കൂളിലെ പാഠാവലികളില്‍ പോലും നിറഞ്ഞു നിന്നിരുന്നത് അമേരിക്കയോടുള്ള വിദ്വേഷം തന്നെയായിരുന്നു. എന്തിന് ഗണിതശാസ്ത്രത്തിലെ വഴിക്കണക്ക് പോലും തുടങ്ങിയിരുന്നത്, ' നിങ്ങള്‍ ഒരു അമേരിക്കന്‍ തെമ്മാടിയെ കൊന്നു, നിങ്ങളുടെ കൂട്ടുകാരന്‍ രണ്ട് അമേരിക്കന്‍ തെമ്മാടികളെ കൊന്നു എങ്കില്‍ നിങ്ങള്‍ രണ്ടും കൂടി എത്ര അമേരിക്കന്‍ തെമ്മാടികള്‍ കൊന്നിട്ടുണ്ട് എന്ന് കണ്ടെത്തുക.' എന്ന മട്ടിലായിരുന്നു.
പലതും വാങ്ങാനും, വില്‍ക്കാനും, പ്രവര്‍ത്തിക്കാനുമൊക്കെ ഞങ്ങള്‍ക്ക് നാട്ടില്‍ വിലക്കുണ്ടായിരുന്നു. പരസ്യമായ കഴുവേറ്റങ്ങള്‍, വെടിവെച്ചു കൊല്ലല്‍ ഒക്കെ നാട്ടില്‍ അച്ചടക്കമുണ്ടാക്കാന്‍ എന്ന പേരില്‍ സ്ഥിരമായി നടന്നു പോന്നിരുന്നു. ഒഴിവുദിവസങ്ങളെ ഞങ്ങള്‍ വെറുത്തിരുന്നു. ടിവി തുറന്നാല്‍ കാണാന്‍ അകെ ഉണ്ടാവുക ഗവണ്‍മെന്റ് നിര്‍മിച്ച കുറെ അറുബോറന്‍ പ്രൊപ്പഗാണ്ടാ സിനിമകള്‍ മാത്രമാണ്. ആളുകള്‍ ഒളിച്ചു കടത്തിക്കൊണ്ടുവന്നിരുന്ന ഹോളിവുഡ് സിനിമകളുടെയും ടിവി ഷോകളുടേയുമൊക്കെ വീഡിയോ കാസറ്റിന് വലിയ ഡിമാന്‍ഡായിരുന്നു അന്നൊക്കെ.
പക്ഷേ, അങ്ങനെ കാസറ്റിട്ടു സിനിമകാണാന്‍ വലിയ അപകടം പിടിച്ച ഏര്‍പ്പാടായിരുന്നു. ഏതുനിമിഷമാണ് പൊലീസിന്റെ റെയിഡുണ്ടാവുക എന്ന് പറയാന്‍ പറ്റില്ല. വീട്ടിനുള്ളിലേക്ക് കയറും മുമ്പ് അവര്‍ കറണ്ടു കട്ട് ചെയ്യും. അതോടെ കാസറ്റ് വിസിപിയിലും വിസിആറിലുമൊക്കെ കുടുങ്ങും. അവര്‍ അകത്തേക്ക് കേറുന്ന നേരം കൊണ്ട് കാസറ്റ് പുറത്തെടുത്ത് ഒളിപ്പിക്കാന്‍ നമുക്ക് ആവില്ല. ജനം അതിനും ഒരു പ്രതിവിധി കണ്ടെത്തിയിരുന്നു. ഒരേപോലുള്ള രണ്ട് കാസറ്റ് പ്ലെയറുകള്‍ മിക്കവാറും വീടുകളില്‍ ഉണ്ടായിരുന്നു. സര്‍ക്കാരിന്റെ റെയിഡുണ്ടായാല്‍ ഉടനടി രണ്ടാമത്തെ കാസറ്റുള്ള പ്ലെയര്‍ മുക്കി, കാസറ്റിടാത്ത പ്ലെയര്‍ കണക്റ്റ് ചെയ്തു വെച്ച് അധികാരികളെ പറ്റിക്കും.
എന്റെ അമ്മാവന് അന്നൊരു വിസിആര്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ ഹോളിവുഡ് ചിത്രങ്ങള്‍ കാണാന്‍ വേണ്ടി ഇടയ്ക്കിടെ അവിടേക്ക് പോകുമായിരുന്നു. കര്‍ട്ടന്‍ താഴ്ത്തി, കാണുന്നതിനിടെ ബഹളം വെക്കരുത്, ഒരക്ഷരം മിണ്ടരുത് എന്നൊക്കെ ആദ്യമേ മുന്നറിയിപ്പ് തന്നിട്ടേ അമ്മായി കാസറ്റ് ഇടുകയുള്ളൂ. അങ്ങനെ കാണാനിടയായ ഒരു ഹോളിവുഡ് ചിത്രം, ടൈറ്റാനിക് ആണ് എന്നില്‍ അടക്കാനാവാത്ത സ്വാതന്ത്ര്യമോഹം ഉണര്‍ത്തിയത്. അങ്ങനെയൊരു 'നാണംകെട്ട പ്രേമകഥ' ഞങ്ങളുടെ നാട്ടില്‍ എന്തായാലും ആര്‍ക്കും സിനിമയാക്കാന്‍ പറ്റില്ലായിരുന്നു. സിനിമയില്‍ കാണിക്കുന്ന സ്ത്രീപുരുഷന്മാര്‍ എല്ലാവരും തന്നെ ഞങ്ങളുടെ നാട്ടിലെ മാനദണ്ഡങ്ങള്‍ പ്രകാരം ഒരു അച്ചടക്കവുമില്ലാത്തവര്‍. പ്രേമത്തിന്റെ പേരില്‍ അവര്‍ കാണിച്ചു കൂട്ടുന്നതാകട്ടെ വെറും അഴിഞ്ഞാട്ടങ്ങള്‍ മാത്രം. ഞങ്ങളുടെ നാട്ടിലെങ്ങാന്‍ അങ്ങനെ ഒരു സിനിമ വന്നിരുന്നെങ്കില്‍, ആദ്യം ഫയറിംഗ് സ്‌ക്വാഡിന്റെ മുന്നിലേക്ക് എത്തുക സിനിമയുടെ സംവിധായകനും, നിര്‍മ്മാതാക്കളുമായിരിക്കും. പിന്നാലെ അതില്‍ അഭിനയിച്ചവരും.
ആ സിനിമയില്‍ കണ്ട മറ്റൊരു കാര്യം എന്നെ വല്ലാതെ സ്വാധീനിച്ചു. അതിലെ നായികാനായകന്മാര്‍ 'പ്രണയത്തിനു വേണ്ടി' മരിക്കാന്‍ തയ്യാറാണ്. കുഞ്ഞുന്നാളുതൊട്ടേ ഞങ്ങളെ മരിക്കാന്‍ തയ്യാറാകണം എന്ന് പറഞ്ഞു പഠിപ്പിച്ചിട്ടുള്ളത് ഗവണ്‍മെന്റിനും രാജ്യത്തിനും വേണ്ടി മാത്രമാണ്. അതിനു പകരം, മറ്റൊരാളോടുള്ള പ്രണയത്തിന്റെ പേരില്‍ പ്രാണത്യാഗം ചെയ്യാനും മടിക്കാതിരിക്കുക. ഹോ..! അത് എന്നില്‍ വല്ലാത്ത സ്വാധീനമാണുണ്ടാക്കിയത്. എന്നില്‍ സ്വാതന്ത്ര്യമെന്ന സ്വപ്നത്തിന്റെ വിത്തുപാകിയത് 'ടൈറ്റാനിക്' ആണെന്ന് പറയാം.
2007 മാര്‍ച്ചില്‍, ആ സ്വാതന്ത്ര്യദാഹത്തിന്റെ പരകാഷ്ഠയിലാണ് ഞങ്ങള്‍ നാടുവിട്ട് ചൈനയിലേക്ക് കുടിയേറാന്‍ തീരുമാനിച്ചത്. അതിനായി ചില ഏജന്റുമാര്‍ക്ക് പണവും നല്‍കി അമ്മ. യാലു നദി കടത്തി അക്കരെ കൊണ്ടുപോയി, ചൈനയിലേക്ക് കടത്തിത്തരാം എന്നതായിരുന്നു ഏജന്റിന്റെ ഓഫര്‍. മംഗോളിയയിലേക്ക് ഞങ്ങളെ അവര്‍ നടത്തിക്കൊണ്ടാണ് പോയത്. പുറത്തെ താപനില -27 ഡിഗ്രി സെല്‍ഷ്യസ്. ആ സമയത്ത് ചൈനീസ് പട്ടാളത്തിന്റെ ബോര്‍ഡര്‍ പൊലീസ് ഒന്ന് അയയും. ചൈനീസ് ബോര്‍ഡര്‍ പട്രോള്‍ സംഘത്താല്‍ പിടിക്കപ്പെട്ട് തിരികെ നാടുകടത്തപ്പെട്ടാല്‍ പിന്നെ നേരിടേണ്ടി വരിക ഗവണ്മെന്റിന്റെ ഫയറിംഗ് സ്‌ക്വാഡിനെ ആയിരിക്കും. അതുകൊണ്ട്, ജീവനോടെ പിടിക്കപ്പെടില്ല എന്ന് ഞാനും അമ്മയും ഉറപ്പിച്ചിരുന്നു. അമ്മയുടെ കയ്യില്‍ അഞ്ചു സ്ട്രിപ്പ് ഉറക്കഗുളിക ഉണ്ടായിരുന്നു. എന്റെ കയ്യില്‍ മൂര്‍ച്ചയേറിയ ഒരു റേസര്‍ ബ്ലേഡും. പിടിച്ചാല്‍ അപ്പോള്‍ എല്ലാം അവസാനിപ്പിക്കാന്‍ തന്നെ ഞങ്ങള്‍ ഉറപ്പിച്ചിരുന്നു.
ട്രെയിനിലും, ബസ്സിലും, നടന്നും ഒക്കെയായി നാലുദിവസമെടുത്തു മംഗോളിയയില്‍ മരുഭൂമിയിലേക്ക് കടന്നുകേറാന്‍. അവസാനഘട്ടത്തില്‍ ഒരു ഹാന്‍ ചൈനീസ് ഏജന്റ് ആയിരുന്നു കടത്തിന് കൂടെ ഉണ്ടായിരുന്നത്. ഞങ്ങളെ അവര്‍ ഒരു സ്ഥലത്തു കൊണ്ട് വിടും. അവിടെനിന്ന് വടക്കുകിഴക്ക് ദിക്ക് നോക്കി നടക്കണം. കുറേ നടന്നാല്‍ ഒരു മുള്‍വേലി കാണാം. അതും കടന്നു അങ്ങേപ്പുറത്തേക്ക് നടന്നു പോകണം. പിന്നെ ആദ്യം കാണുന്നത് ആരായാലും അവരോട്, 'ഞങ്ങള്‍ ഉത്തരകൊറിയയില്‍ നിന്ന് ഓടിരക്ഷപ്പെട്ടുവന്ന അഭയാര്‍ത്ഥികളാണ്' എന്ന് പറഞ്ഞാല്‍ മതിയാകുമത്രേ, ഞങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ കിട്ടും എന്നാണു അയാള്‍ പറഞ്ഞത്.
ഒരു ടാക്‌സിയില്‍ കയറ്റി അയാള്‍ ഞങ്ങളെ ഡ്രോപ്പ് ലൊക്കേഷനിലേക്ക് കൊണ്ടുപോയി. അവിടെ അവസാനമായി യാത്രപറഞ്ഞു പിരിയും മുമ്പ്, മരുഭൂമിയില്‍ ചക്രവാളസീമയിലായി കണ്ട വിളക്കുകളുടെ വെട്ടം ചൂണ്ടിക്കാണിച്ച് അയാള്‍ പറഞ്ഞു. ' അതാ... ആ കാണുന്നതാണ് നിങ്ങള്‍ക്ക് ചെന്നുകയറേണ്ട മംഗോളിയന്‍ പട്ടണം. ആ വെളിച്ചം നോക്കി നടന്നോളൂ. ചൈനയുടെ ഭാഗത്തുള്ള വിളക്കുകള്‍ക്ക് വെട്ടം കുറവാണ്. അങ്ങോട്ട് പോവേണ്ട.
അയാളുടെ നിര്‍ദേശങ്ങളെ അക്ഷരം പ്രതി അനുസരിച്ച് ഞങ്ങള്‍ നടന്നുതുടങ്ങി. അതെന്റെ ജീവിതത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രാത്രിയായിരുന്നു. ഓരോ തവണ ഒച്ചകേള്‍ക്കുമ്പോഴും ഞങ്ങള്‍ ഞെട്ടിവിറച്ചു പതുങ്ങിക്കൊണ്ടിരുന്നു. നാലാമത്തെ മുള്‍വേലിയും കടന്നു ഞങ്ങള്‍ അപ്പുറത്തെത്തിയപ്പോള്‍, ദൂരെയെവിടെനിന്നോ ഒരു വലിയ വാഹനത്തിലെ സെര്‍ച്ച് ലൈറ്റുകള്‍ കണ്ണുതുറന്നു ഞങ്ങളെ നോക്കി. ഞങ്ങള്‍ എല്ലാവരും ഒറ്റയടിക്ക് നിലംപതുങ്ങി. ആ വാഹനത്തിന്റെ ശബ്ദവും, സെര്‍ച്ച് ലൈറ്റിന്റെ പ്രകാശവും അകന്നകന്നു പോകും വരെ മൗനമായി പ്രാര്‍ത്ഥിച്ചു.
സമയം കഴിയും തോറും തണുപ്പ് കൂടിക്കൂടി വന്നു. ഞങ്ങളുടെ ധൈര്യവും പതുക്കെ ചോര്‍ന്നു പോകാന്‍ തുടങ്ങി. 'എത്തുമോ ജീവനോടെ അവിടെ ?' പിന്നീടുള്ള ചിന്തകള്‍ മരണത്തെക്കുറിച്ചായി. ഞാന്‍ ഈ ഭൂമുഖത്ത് ഉണ്ടായിരുന്നെ ഇല്ലെന്ന പോലെ എന്നെ ആളുകള്‍ മറന്നുകളയുമോ? അങ്ങനെ പലചിന്തകളും എന്റെ മനസ്സിലേക്ക് ഒന്നൊന്നായി കടന്നുവന്നു.
അത്രയും ആയ സ്ഥിതിക്ക് ഞാന്‍ മോശം ചിന്തകളെയും മനസ്സിലേക്ക് വരാന്‍ അനുവദിച്ചു തുടങ്ങി. എന്തൊക്കെപ്പറഞ്ഞാലും സുപ്രീം ലീഡറോട് വഞ്ചന കാണിക്കുക എന്നത് ഒരു ഉത്തര കൊറിയന്‍ പൗരന് ഏറെ ദുഷ്‌കരമായ ഒന്നാണ്. അവിടെ ആ ഇരുളടഞ്ഞ മരുഭൂമിയിലെ തണുപ്പില്‍ക്കിടന്നു ചത്തുകളയാന്‍ ഞാന്‍ ഒരുക്കമായിരുന്നു. അത്രയ്ക്ക് തളര്‍ന്നിരുന്നു ഞാന്‍. അതിനു തയ്യാറെടുക്കുമ്പോഴാണ് ഇരുളും തുളച്ചുകൊണ്ട് പെട്ടെന്നൊരു തീവണ്ടിയുടെ ശബ്ദം എന്നെത്തേടി വന്നത്. വളരെ അടുത്തുനിന്നാണ് ആ ശബ്ദം കേട്ടതെന്നുറപ്പുണ്ട്. എവിടെ നിന്നാണ് ആ ഒച്ചയെന്നു വ്യക്തമായില്ല. ഞങ്ങളുടെ സംഘത്തിലെ മിക്കവാറും പേര്‍ ഒരു ദിക്കിലേക്ക് പാഞ്ഞുചെന്നപ്പോള്‍, എനിക്കും അമ്മയ്ക്കും ആ ഒച്ചവെന്നത് നേരെ എതിര്‍ ദിശയില്‍ നിന്നാണ് എന്നുതോന്നി. ഞങ്ങള്‍ അങ്ങോട്ട് പാഞ്ഞു.
കുറേ ദൂരം പോയപ്പോള്‍ അതിര്‍ത്തിയിലെ മുള്‍വേലി പോലൊന്ന് ഇരുട്ടില്‍ തെളിഞ്ഞു തെളിഞ്ഞു വരാന്‍ തുടങ്ങി. അതൊരു മരുപ്പച്ചപോലെ എനിക്ക് അനുഭവപ്പെട്ടു ആദ്യം എങ്കിലും, ആ വേലിയില്‍ മുമ്പ് ആളുകള്‍ കടന്നുപോയതിന്റെ ഒരു പൊത്തും അതില്‍ ഉടക്കിക്കീറിയ ഉടുപ്പിന്‍ കഷ്ണങ്ങളും ഒക്കെ കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് പ്രതീക്ഷയേറി. ആ ദ്വാരത്തിലൂടെ നൂണ്ടുകടന്നപ്പോള്‍ എന്റെ കോട്ട് മുള്‍വേലിയില്‍ ഉടക്കി. അമ്മയാണ് എന്നെ വേര്‍പെടുത്തി അപ്പുറം കടത്തിയത്. നടന്നുവന്ന വഴിക്ക് പിന്നിലായി ഒരു പുത്തന്‍ സൂര്യോദയം ഞങ്ങള്‍ കണ്ടു. മരുഭൂമിയിലെ വെയിലത്ത് നിഴലുകള്‍ക്കൊപ്പം അമ്മയുടെ കരം ഗ്രഹിച്ച്, ഞാന്‍ മംഗോളിയയുടെ മണ്ണിലൂടെ മുന്നോട്ടു നടന്നു.'
അവിടെ വച്ച് മംഗോളിയന്‍ സൈനികര്‍ ആ അമ്മയെയും മകളെയും കണ്ടെത്തി. അവരെ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റി. ഏറെ നാള്‍ ചോദ്യം ചെയ്യപ്പെട്ട ശേഷം അവരെ ഒരു വിമാനത്തില്‍ കയറ്റി ദക്ഷിണ കൊറിയയിലെ സിയോളിലേക്ക് മാറ്റി. അവിടെയും ഉത്തരകൊറിയന്‍ ചാരന്മാര്‍ ആണോ എന്നറിയാന്‍ വേണ്ടി ആഴ്ചകള്‍ നീണ്ട ചോദ്യം ചെയ്യലിന് വിധേയരായി എങ്കിലും, അല്ലെന്നു ബോധ്യം വന്നതോടെ ദക്ഷിണ കൊറിയ അവര്‍ക്ക് അഭയമേകി.
റീസെറ്റില്‍മെന്റ് സെന്ററിലെ ഹ്രസ്വകാലത്തെ താമസത്തിനു ശേഷം അവര്‍ ദക്ഷിണകൊറിയയിലെ പ്രാന്തപ്രദേശങ്ങളില്‍ ഒന്നിലെ ഒരു ചെറുപട്ടണത്തിലേക്ക് പുനരധിവസിപ്പിക്കപ്പെട്ടു. പഠിത്തത്തില്‍ മിടുക്കിയായിരുന്ന ഇയോന്‍മി കഷ്ടപ്പെട്ടുതന്നെ പഠിച്ചു. കോളേജില്‍ പ്രവേശനം നേടി. കോളേജ് വിദ്യാഭ്യാസത്തിനിടെയാണ് ഡബ്ലിനിലെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അവള്‍ തിരഞ്ഞെടുക്കപ്പെടുന്നതും, തുടര്‍ന്ന് വിശ്വപ്രസിദ്ധമായ ആ പ്രസംഗം ഇയോന്‍മി പാര്‍ക്ക് നടത്തുന്നതും.
ആ ദുരിതയാത്രക്കിടെ തന്നെ ഏറ്റവും കൂടുതലായി അലട്ടിയത് മരണഭയമല്ലായിരുന്നു എന്ന് ഇയോന്‍മി ഓര്‍ക്കുന്നു, അത് 'താന്‍ ആര്‍ക്കും വേണ്ടാത്തവളായി, എല്ലാവരാലും വിസ്മരിക്കപ്പെട്ടവളായിപ്പോവുമോ' എന്ന ഭയമായിരുന്നു, വല്ലാത്തൊരുതരം അരക്ഷിതാവസ്ഥയായിരുന്നു എന്ന് അവര്‍ പറയുന്നു.
അതുവരെയുള്ള അനുഭവങ്ങള്‍ കടലാസിലേക്ക് പകര്‍ത്തി, തന്റെ ഓര്‍മ്മക്കുറിപ്പിലെ അവസാന വാചകവും എഴുതി നിര്‍ത്തി, പൂര്‍ണ്ണവിരാമമിട്ട് അടിവരയിട്ടു പേന താഴെ വെച്ചപ്പോഴാണ്, തന്റെ ജീവിതത്തില്‍ ആദ്യമായി സ്വാതന്ത്ര്യം എന്തെന്ന് താനറിഞ്ഞത് എന്ന് ഇയോന്‍മി നിറകണ്ണുകളോടെ സാക്ഷ്യപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha