നാല് പതിറ്റാണ്ട് വനത്തില്‍ വാച്ചര്‍ പണി, ഓരോ ദിവസവും കണ്ട മൃഗങ്ങളുടെയും പക്ഷികളുടെയും എണ്ണം വൈകിട്ട് വയര്‍ലെസില്‍ റേഞ്ച് ഓഫിസില്‍ എത്തിച്ചിരുന്ന മാസ്തി കനിവ് തേടുന്നു!
മാസ്തി... വന്യജീവി സങ്കേതത്തിലെ കുറിച്യാട് വനമേഖലയിലെ ഓരോ സ്ഥലവും കൈരേഖ പോലെയറിഞ്ഞു നാല് പതിറ്റാണ്ട് സംരക്ഷിച്ച വാച്ചറാണ്. എന്നാല്‍ ഇപ്പോള്‍ പട്ടിണിയകറ്റുന്നതു നാട്ടുകാരുടെ കനിവില്‍. രോഗിയായി പരസഹായമില്ലാതെ വീടിനു പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണിപ്പോള്‍ മാസ്തി. ട്രൈബല്‍ വകുപ്പ് നിര്‍മിച്ച് നല്‍കിയ വീട്ടില്‍ വൈദ്യുതിയില്ല. ഒറ്റയ്ക്കു താമസിക്കുന്ന മാസ്തി ഇരുന്നു നിരങ്ങിയാണു വീടിനുള്ളില്‍ നീങ്ങുന്നത്. പ്രാഥമിക കാര്യങ്ങള്‍ക്കും പരസഹായം വേണം.
മാസ്തിയുടെ ഉത്തരവാദിത്വങ്ങള്‍ വനത്തിലെ വാച്ചര്‍ പണി എന്നു മാത്രം പറഞ്ഞാല്‍ തീരില്ല. കടുവ വിഹരിക്കുന്ന വനത്തില്‍ തന്റെ ബീറ്റ് ഏരിയ മുഴുവന്‍ ഒറ്റയ്ക്ക് നടന്നു കാണുന്ന മൃഗങ്ങളുടെയും പക്ഷികളുടെയും എണ്ണം വൈകിട്ട് വയര്‍ലെസില്‍ റേഞ്ച് ഓഫിസിലേക്ക് അറിയിക്കുമായിരുന്നു. വനത്തിലെ ആന്റി പോച്ചിങ് ക്യാംപുകളില്‍ ഒറ്റയ്ക്ക് ദിവസങ്ങളോളം കഴിയേണ്ടി വരുമ്പോള്‍ മുളവടിയും വാക്കത്തിയും മാത്രമായിരുന്നു ഇദ്ദേഹത്തിന്റെ ആയുധങ്ങള്‍.
വനത്തില്‍ മൃഗങ്ങളെ ചത്ത നിലയിലോ, പരുക്കേറ്റ അവസ്ഥയിലോ കാണാനിടയായാല്‍ പിന്നെ മാസ്തി പിന്നെ അതിന് പിന്നാലെയാണ്. പരുക്കേല്‍ക്കുന്ന ആനയെ പരിചരിക്കാനും ചികില്‍സ നല്‍കാനുമെല്ലാം മാസ്തി മുന്നിലുണ്ടായിരുന്നു. മണിയന്‍ ആനയ്ക്ക് പലവട്ടം മയക്കുവെടിയും ചികിത്സയും നല്‍കിയപ്പോഴും മാസ്തിയുണ്ടായിരുന്നു.
മാസ്തിയോടൊപ്പം ജോലിയിലുണ്ടായിരുന്ന പലരും സ്ഥിരം ജീവനക്കാരായപ്പോഴും മാസ്തിക്ക് ഭാഗ്യമുണ്ടായില്ല. പ്രായമേറിയതാണ് കാരണം. എന്നാല്‍ പ്രായം തെളിയിക്കാനുള്ള രേഖയൊന്നും മാസ്തിയുടെ പക്കലില്ല. പെന്‍ഷനോ, ആനുകൂല്യമോ ഒന്നും മാസ്തിക്കില്ല. ഭക്ഷണത്തിനും മരുന്നിനും മാര്‍ഗമില്ല.
മാസ്തിക്ക് പകരമായി സഹോദര പുത്രന്‍ രതീഷിന് വാച്ചര്‍ ജോലി നല്‍കിയിരുന്നു. അപകടത്തില്‍ പെട്ടതോടെ അതും നിലച്ചു. കൂലിപ്പണി ചെയ്താണ് തന്റെ കടുംബത്തിന് പുറമേ ഇളയച്ഛനെയും രതീഷ് സംരക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha