'പ്രസവശുശ്രുഷക്ക് പകരം പെറ്റ പച്ചവയറുമായി കുഞ്ഞിന്റെ തുണികഴുകലും കുളിപ്പിക്കലും വീട്ടിലെ ജോലികളും..അന്നത്തെ അറുപത് ദിവസത്തെ കാത്തിരുപ്പിന്റെ കയ്പ്പും വേദനയും പിന്നീട് ജീവിതത്തിൽ ഒരിക്കലും അനുഭവിച്ചിട്ടില്ലെന്നത് വേറൊരു സത്യം..' ഒരമ്മയുടെ ഹൃദയഭേദകമായ ഒരു കുറുപ്പ്
ജീവിതത്തിൽ ഒറ്റപ്പെടൽ അനുഭവിക്കാത്ത ആരും തന്നെ ഈ ലോകത്ത് ഉണ്ടാകില്ല. എന്നാൽ പ്രസവസമയത്തെ ഒറ്റപ്പെടലും സഹായിക്കാനാരുമില്ലാതിരുന്ന അവസ്ഥയും തുറന്നു പറയുകയാണ് ലിസ് ലോന എന്ന യുവതി. പ്രസവാനന്തരം കുഞ്ഞിനെ നേക്കാനോ തന്നെ ശുശ്രൂഷിക്കാനോ ആളില്ലാതെ വന്ന സാഹചര്യത്തെക്കുറിച്ചും രണ്ട്മാസത്തിനുള്ളിൽ ജോലിക്ക് തിരികെ പ്രവേശിക്കേണ്ടി വന്ന അവസ്ഥയെക്കുറിച്ചും തുറന്നു പറയുകയാണ് ലിസ് ലോന എന്ന യുവതി. സോഷ്യൽമീഡിയയിലൂടെയാണ് വികാരനിർഭരമായ തനറെ കുറിപ്പ് പങ്കുവയ്ക്കുന്നത്.
കുറിപ്പിന്റെ പൂർണരൂപം
മുൻപൊരിക്കൽ ഇതെഴുതിയിട്ടുള്ളതാണ് കണ്ണിലീറനോടെ നെഞ്ച് പൊള്ളിപ്പിടഞ്ഞാണെങ്കിലും ഇതൊന്നു കൂടി പകർത്താതെ എന്റെ കുഞ്ഞിന്റെ ആദ്യ അനുഭവങ്ങൾക്കൊന്നും പൂർണതയുണ്ടാകില്ല..സന്തോഷം നിറഞ്ഞ മുഹൂർത്തങ്ങൾക്ക് അധികം പ്രാധാന്യം കൊടുക്കാറില്ലാത്തതുകൊണ്ട് കൂടുതലും മറവിയിലാഴ്ന്നു പോകുമെങ്കിലും ജീവിതം കരുപിടിക്കാനുള്ള ഓട്ടവും സങ്കടങ്ങളും ഓർമതിരകളായി നിരന്തരം അലയടിക്കും..
ജീവിതം മുൻപോട്ട് പോകാനുള്ള ശക്തിയായി ഇതെല്ലാം കൂടെയുള്ളപ്പോൾ ഞാനെങ്ങനെ തളർന്നുപോകും.ഒരു രാത്രിക്കൊരു പകലുണ്ടെന്ന സത്യം എനിക്ക് മുൻപിൽ ഉള്ളപ്പോൾ നോവുള്ള ഓർമ്മകൾക്ക് പോലും ഉലയിൽ പഴുപ്പിച്ച ലോഹത്തിളക്കമാണ്..
പ്രണയവിവാഹവും അതിനെത്തുടർന്നുള്ള പ്രശ്നങ്ങളും കാരണം ഞാൻ എല്ലാവരിൽ നിന്നും അകന്ന് മംഗലാപുരത്താണ് താമസിച്ചിരുന്നതും ജോലി ചെയ്തിരുന്നതും..ചില പ്രതികൂല സാഹചര്യങ്ങൾ മൂലം ഭർത്താവും വീട്ടുകാരും അടുത്തില്ലാതെ അകന്ന് നിൽക്കേണ്ടിവന്ന തനിച്ചായ ഒരു ഗർഭിണിക്ക് ജീവിതം അവസാനിപ്പിക്കാൻ പല കാരണങ്ങൾ ഉണ്ടായിട്ടും കുഞ്ഞിനെ കരുതി ജീവിതത്തോട് പൊരുതാൻ തീരുമാനം എടുത്തതോടെ വെല്ലുവിളികൾ ഒരുപാടുണ്ടായിരുന്നു എനിക്ക് മുൻപിൽ..
ഗർഭിണിയെന്ന യാതൊരു പരിഗണനയും കിട്ടാത്ത ശുശ്രുഷകളോ സ്നേഹമോ കരുതലോ സ്വപ്നം പോലും കാണാൻ കഴിയാത്ത ഐസിയൂ ഡ്യൂട്ടിക്കിടയിലും ഗർഭകാലം കഴിച്ചുകൂട്ടിയത് പ്രസവത്തിന്റെ തലേന്ന് വരെയാണ്..
പ്രസവം കഴിഞ്ഞ് സാലറിയില്ലാത്ത അവധിയായതുകൊണ്ട് ഒരുമാസത്തേക്ക് മാത്രം മതിയെന്ന് തീരുമാനിച്ച എനിക്ക് 30ദിവസം പ്രായമുള്ള കുഞ്ഞിനെ ഏല്പിച്ചുപോകാൻ പറ്റുന്ന ഒരാളെയും കണ്ടെത്താൻ കഴിയാത്തതുകൊണ്ട് ലീവ് നീട്ടേണ്ടി വന്നു.
പ്രസവത്തിനായി തനിയെ സ്വരുക്കൂട്ടിയ പൈസ തീരാൻ തുടങ്ങി..മിക്കവാറും പാതി നിറഞ്ഞ വയറോടെയും ചിലപ്പോഴൊക്കെ കാലിവയറോടെയും കുഞ്ഞിനെ മുലയൂട്ടി ബാക്കിയുള്ള അവധി തീരാനായുള്ള കാത്തിരുപ്പായി..
ഫ്ലാറ്റിൽ ഞാനും കുഞ്ഞി അമ്മുവും പിന്നെ ആഴ്ചയിലൊരിക്കൽ വന്നുപോകുന്ന കൂട്ടുകാരും മാത്രമുള്ള ലോകം. ഒരു നിമിഷം പോലും മാറാതെ അമ്മുവിനടുത്തു ഞാനുണ്ട് കണ്ണീരെല്ലാം വറ്റി..ഇനി കരഞ്ഞാൽ കണ്ണിൽ നിന്നും ചുടുചോര വരുമെന്നറിയാം..
പ്രസവശുശ്രുഷക്ക് പകരം പെറ്റ പച്ചവയറുമായി കുഞ്ഞിന്റെ തുണികഴുകലും കുളിപ്പിക്കലും വീട്ടിലെ ജോലികളും..അന്നത്തെ അറുപത് ദിവസത്തെ കാത്തിരുപ്പിന്റെ കയ്പ്പും വേദനയും പിന്നീട് ജീവിതത്തിൽ ഒരിക്കലും അനുഭവിച്ചിട്ടില്ലെന്നത് വേറൊരു സത്യം..തിരികെ ജോലിക്കു കയറുന്നതിനു മുൻപേ കുഞ്ഞിനെ നോക്കാനൊരാളെ പറഞ്ഞു ഏർപ്പാടാക്കിയിരുന്നു.പുള്ളിക്കാരി കാലത്തു വരും, വൈകീട്ട് ഞാൻ എത്തിയാലുടൻ പോകും വേറൊരു ജോലിയും പറയരുത്..
പറഞ്ഞാലും ചെയ്യില്ല. കാരണം കുഞ്ഞിനെ നോക്കാൻ മാത്രമാണ് ഞാൻ കൊടുക്കുന്ന പൈസ തികയുള്ളുവെന്നാണ് അവരുടെ ഭാഷ്യം.അങ്ങനെ ജോലിയിൽ തിരികെ കേറേണ്ട ദിവസമെത്തി.. അന്നുവരെ എത്ര ശ്രമിച്ചിട്ടും അമ്മപ്പാലൊഴികെ എന്തു കൊടുത്താലും കുടിക്കാത്ത രണ്ടുമാസം പ്രായമുള്ള കുഞ്ഞ്..
രാവിലെതന്നെ അവരെത്തി,വളരെ നേരത്തെ ശ്രമത്തിനൊടുവിൽ കുപ്പിയിലാക്കിയ മുലപ്പാലും രണ്ട് ദിവസം മുൻപ് വാങ്ങിയ പാൽപ്പൊടിയുമെല്ലാം അവരെ ഏല്പിച്ച് വീട്ടിൽ നിന്നിറങ്ങി.അവളെയൊന്ന് തിരികെ നോക്കാൻ ഒത്തിരി തവണ തോന്നിയെങ്കിലും കഴിയുന്നില്ല.. ആ കുഞ്ഞു മുഖം കാണാൻ വയ്യ..ഇന്ന് വരെ കാണാത്തൊരാളുടെ കയ്യിൽ എത്തിപെട്ടതിന്റെ കരച്ചിലും വാശിയും ഉയർന്നു കേൾക്കാനുണ്ട്..
മുൻപോട്ട് നടക്കാൻ കഴിയുന്നില്ല കണ്ണുകളെ മുടിയൊരു പുക ...തൊണ്ടക്കുഴിയിലെല്ലാം വല്ലാത്തൊരു നീറ്റലും തടസ്സവും.. തിരിഞ്ഞു നോക്കാതെ ഞാൻ നടന്നു. ജോലിക്കിടയിൽ സമയം ഇഴഞ്ഞു നീങ്ങുകയാണെന്ന് തോന്നി...നെഞ്ചിൽ കല്ലെടുത്തുവച്ച ഭാരത്തോടെ നിറഞ്ഞു വന്ന പാൽ പലതവണ വാഷ്‌റൂമിൽ പോയി പിഴിഞ്ഞ് കളഞ്ഞു..പിഴിഞ്ഞുകളയുമ്പോഴുള്ള വേദനയേക്കാൾ കുഞ്ഞിനെ ഓർത്തുള്ള സങ്കടം നെഞ്ച് പൊള്ളിക്കുന്നുണ്ട്...
വാഷ്‌റൂമിനുള്ളിൽ നെഞ്ഞു പൊട്ടിക്കരയുന്ന എന്നെ ആരും കേട്ടില്ലെങ്കിലും തിരികെ വരുമ്പോൾ ചുവന്നിരിക്കുന്ന എന്റെ കണ്ണുകളിലേക്ക് നോക്കി കൂടെയുള്ളവർ നിശ്ശബ്ദരാകും..നനഞ്ഞുകുതിർന്ന യൂണിഫോം ഒളിപ്പിക്കാനുള്ള വ്യഗ്രതയിൽ ബാഗേടുത്ത് മാറോട് ചേർത്ത് വക്കുമ്പോഴേക്കും ആരൊക്കെയോ വന്നെന്റെ ചുമലിൽ തട്ടി സമാധാനിപ്പിച്ചു എല്ലാം ശരിയാവുമെന്ന്...ആവണം ആയല്ലേ പറ്റൂ അല്ലെങ്കിൽ ഞാനെന്തിനു ദൈവത്തിനെ സങ്കടമറിയിക്കണം..
വൈകുന്നേരം വരെയുള്ള ഡ്യൂട്ടി കഴിഞ്ഞതും ഞാനോടി എന്റെ പൊന്നോമനയുടെ അരികിലേക്ക്....എന്നെ കാണാതെയെന്റെ കുഞ്ഞ് ഒന്നും കുടിച്ചിട്ടില്ല, ബലമായി കൊടുത്ത ഫോർമുല മിൽക്കെല്ലാം ശർദ്ധിച്ചു കളഞ്ഞു..കരഞ്ഞുകരഞ്ഞു വാടി തളർന്നുകിടന്ന അവളെ വിറയലോടെ കയ്യിലെടുത്തതും കരച്ചിലിന്റെ ഒരു ചീള് എന്നിൽനിന്നും ഉയർന്നു...
https://www.facebook.com/Malayalivartha