തങ്ങളുടെ സൗകര്യത്തിന് മാറി മറിയുന്ന കോവിഡ് പ്രോട്ടോക്കോള്‍; നിയമസഭാ സമ്മേളനത്തിനും എല്‍.ഡി.എഫ് യോഗത്തിനും ബാധകം; കീം പ്രവേശന പരീക്ഷക്കും മന്ത്രിമാരുടെ സ്റ്റാഫുകളുടെ യോഗത്തിനും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സെക്രട്ടറിമാരുടെ യോഗത്തിനും ബാധകമല്ല; ഇവിടെ ഇങ്ങനെയാണ്; സര്‍ക്കാര്‍ സി.പി.എമ്മിന്റെതാണ്
കേരളത്തിന്റെ കോവിഡ് പ്രോട്ടോക്കോള്‍ നടപടികള്‍ പരിശോധിക്കുകയാണെങ്കില്‍ അതില്‍ വ്യക്തമായ രാഷ്ട്രീയം കാണാന്‍ സാധിക്കും. ആദ്യം അടുത്ത കാലത്ത് നടന്ന സംഭവങ്ങള്‍ പരിശോധിക്കാം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിയമസഭാ സമ്മേളനം മാറ്റി വയ്ക്കുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ 141 എം.എല്‍.എമാര്‍ പങ്കെടുക്കുന്ന നിയമസഭാ സമ്മേളത്തിന് സാധിക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കൂടാതെ തലസ്ഥാനത്ത് ലോക്ഡൗണും. പക്ഷേ ഈ ട്രിപ്പിള്‍ ലോക്ഡൗണ്‍ സമയത്തു തന്നെയാണ് ഒരു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ വെറും 347 സെന്ററുകളിലായി കീം പരീക്ഷയെഴുതിയത്. സര്‍ക്കാരിന്റെ ഈ കൈവിട്ട കളിയുടെ ഫലം ഇപ്പോള്‍ കേരളം അനുഭവിക്കുന്നുണ്ട്. ഒരു ലക്ഷം വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് പരീക്ഷ നടത്തിയ ആത്മവിശ്വാസം 141 പേര്‍ പങ്കെടുക്കുന്ന നിയമസഭ സമ്മേളനം നടത്താന്‍ എന്തുകൊണ്ട് ഉണ്ടായില്ലെന്ന് ആരും ചോദിക്കരുത്.
അതും പോകട്ടെ, സ്വര്‍ണക്കടത്ത് കേസില്‍ വിവാദം ശക്തമായതോടെ മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളുടെ ഉപദേശിക്കാന്‍ ചട്ടവിരുദ്ധമായി എ.കെ.ജി സെന്ററില്‍ യോഗം വിളിച്ചു ചേര്‍ക്കാന്‍ സി.പി.എമ്മിന് ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. ഒരു മന്ത്രിക്ക് 25 സ്റ്റാഫുകളാണ് ഉണ്ടാകുക. 20 മന്ത്രിമാരുണ്ട് നമുക്ക്. അങ്ങനെയെങ്കില്‍ 250 സ്റ്റാഫില്‍ നൂറു പേരെങ്കിലും എ.കെ.ജി സെന്ററില്‍ നടന്ന പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും പങ്കെടുത്ത യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്. അപ്പോള്‍ കോവിഡ് പ്രോട്ടോക്കോളുണ്ടായിരുന്നില്ലേ. പക്ഷേ എല്‍.ഡി.എഫിലെ ഒന്‍പത് പാര്‍ട്ടി പ്രതിനിധികളെ പങ്കെടുപ്പിച്ച് എല്‍.ഡി.എഫ് യോഗം നടത്താന്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രശ്‌നമായി. സ്വന്തം മുന്നണിയില്‍ നിന്നു പോലും വിമര്‍ശനങ്ങള്‍ നേരിടാന്‍ തയ്യാറാവച്ച സി.പി.എം എങ്ങനെ നിയമസഭാ സമ്മേളനം നടത്തി പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തെയും വിമര്‍ശനത്തെയും നേരിടും. എല്ലാം നേരായിട്ടാണ് നടന്നിട്ടുള്ളതെങ്കില്‍ സര്‍ക്കാര്‍ എന്തിന് ഇങ്ങനെ ചോദ്യങ്ങളെയും വിമര്‍ശനങ്ങളെയും ഭയക്കണം.
ഇതിന് പിന്നാലെയാണ് കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചതായിയുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. 32 സെക്രട്ടറിമാരെ പങ്കെടുപ്പിച്ച് ചീഫ് സെക്രട്ടറി വെള്ളിയാഴ്ച സെക്രട്ടേറിയറ്റില്‍ യോഗം നടത്തിയത്. ശീതീകരിച്ച കോണ്‍ഫറന്‍സ് ഹാളിലെ യോഗത്തിനു ശേഷം ഐ.എ.എസ് ഉദ്യോഗസ്ഥര്‍ കോവിഡ് പരിശോധന നടത്തിയതായി സൂചനയുണ്ട്. പ്രതിമാസം നടക്കുന്ന വകുപ്പ് സെക്രട്ടറിമാരുടെ അവലോകന യോഗമാണു സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചീഫ് സെക്രട്ടറി വിളിച്ചത്. കോവിഡ് പ്രതിരോധ ചുമതലയുള്ളവരടക്കം പങ്കെടുക്കുന്ന യോഗമായതിനാല്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി വേണമെന്നു സെക്രട്ടറിമാര്‍ ആവശ്യപ്പെട്ടെങ്കിലും ചീഫ് സെക്രട്ടറി നിലപാടില്‍ ഉറച്ചു നിന്നതായാണു സൂചന. സമരങ്ങള്‍ക്കുപോലും ആളെണ്ണം പരിമിതപ്പെടുത്തിയപ്പോഴാണ് 32 സെക്രട്ടറിമാര്‍ യോഗം ചേര്‍ന്നത്. സമ്പര്‍ക്ക വ്യാപനം അതിരൂക്ഷമായ തലസ്ഥാനത്ത് നിയമം തെറ്റിച്ച് ചീഫ് സെക്രട്ടറി യോഗം വിളിച്ചത് ഐ.എ.എസ് അസോസിയേഷനിലും ചര്‍ച്ചയായി. രാജാവിനേക്കാല്‍ രാജഭക്തികാണിക്കുന്ന സേവകന്‍ ഇതു ചെയ്തില്ലെങ്കിലെ അത്ഭുതമുള്ളു.
ഇതൊക്കെ അടുത്ത കാലത്തെ സംഭവമാണെങ്കില്‍ കുറച്ച് പിന്നിലോട്ട് പോയി നോക്കിയാലും കോവിഡ് പ്രോട്ടോക്കോള്‍ രാഷ്ട്രീയം കാണാം. വാളയാര്‍ പോയ പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് ബാധകമായ കോവിഡ് മനദണ്ഡങ്ങള്‍ക്ക് സി.പി.എം നേതാവും ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയുമായ കുഞ്ഞനന്ദന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത സി.പി.എം നേതാക്കള്‍ക്ക് ബാധകമായിരുന്നില്ല. ചില മന്ത്രിമാരും ഭരണപക്ഷ എം.എല്‍.എമാരും പങ്കെടുത്ത പൊതുപരിപാടികള്‍ കോവിഡ് മാനദണ്ഡം പാലിച്ചിട്ടുള്ളവയും അത് പ്രതിപക്ഷം എം.എല്‍.എമാര്‍ പങ്കെടുത്തതാണെങ്കില്‍ മാനദണ്ഡത്തിന് വിരുദ്ധവുമായിരുന്നു. ഇതിലൊന്നും ആരും രാഷ്ട്രീയമുണ്ടെന്ന് പറഞ്ഞ് സര്‍ക്കാരിനെ കുറ്റപ്പെടുത്തരുത്. അത് ശരിയല്ലെന്നാണ് ചാനല്‍ ചര്‍ച്ചകളില്‍ ന്യായികരണ തൊഴിലാളികള്‍ പറയുന്നത്.
https://www.facebook.com/Malayalivartha