പ്രബുദ്ധകേരളം ചിലപ്പോള്‍ ഇങ്ങനെയാണ്; ഈ ക്രൂരത ഇനി ആവര്‍ത്തിക്കരുത്; കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കാരം തടഞ്ഞവര്‍ക്കെതിരെ കേസെടുത്ത് നല്ലകാര്യം; കുത്തിത്തിരിപ്പുക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടിവേണം; ഒപ്പം സമൂഹം ബോധവത്കരിക്കപ്പെടണം
സമ്പൂര്‍ണ സാക്ഷരത കൈവരിച്ച നാടാണ് കേരളം. അതില്‍ ഇന്ത്യയില്‍ തന്നെ ആദ്യമായി സമ്പൂര്‍ണ സാക്ഷരത കൈവരിച്ച ജില്ല കോട്ടയവും. എന്നാല്‍ സാക്ഷരത തിരെകുറഞ്ഞ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പോലും സംഭവിക്കാത്ത കാര്യമാണ് കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്നത്. കോവിഡ് മൂലം മരിച്ച ഒരാളുടെ സംസ്‌കാരം തടയുന്ന ക്രൂരമായ സാഹചര്യം കോട്ടയത്തു നിന്നുമുണ്ടായി. കോട്ടയം മുട്ടമ്പലം വൈദ്യുതി ശ്മാനത്തില്‍ സംസ്‌കാരത്തിന് കൊണ്ടു വന്ന മൃതദേഹത്തിന്റെ പുകയില്‍ നിന്നും കോവിഡ് പകരുമെന്ന് ആശങ്ക പരത്തിയാണ് സംസ്‌കാരം തടഞ്ഞത്. ഇതിനു നേതൃത്വം നല്‍കിയ കോട്ടയം നഗരസഭാ ലൂര്‍ദ് വാര്‍ഡിലെ ബി.ജെ.പി കൗണ്‍സിലര്‍ ടി.എന്‍ ഹരികുമാറിനെതിരെയും സമരത്തില്‍ പങ്കെടുത്ത 50 പേര്‍ക്കെതിരെയും പോലീസ് കേസെടുത്തു. രാത്രി വൈകി കനത്ത പോലീസ് കാവലില്‍ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.
പക്ഷേ അങ്ങനെ അവസനിക്കേണ്ടതല്ല ഇത്തരം സംഭവങ്ങള്‍ക്കെതിരായ നടപടികള്‍. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജനങ്ങളില്‍ ബോധവ്തകണം ആവശ്യമാണെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. ഇതിന് മുമ്പ് പൂന്തുറയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന പ്രതിഷേധം കേരളത്തില്‍ ചര്‍ച്ചയായിരുന്നു. ഒറ്റപ്പെട്ട ജനതയുടെ പെട്ടന്നുള്ള വികാരപ്രകടനം അതിരുവിടുകയായിരുന്നു അവിടെ. പിന്നീട് ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. അവിടത്തെ ജനങ്ങള്‍ തെറ്റു തിരുത്തി. കോട്ടയത്തും ഇത്തരത്തിലൊരു ബോധവത്കരണം ജനങ്ങളിലുണ്ടാകണം. വൈദ്യുതിശ്മശാനത്തില്‍ സംസ്‌കരിക്കുമ്പോള്‍ അതിന്റെ ചാരം പറക്കുമെന്നും അത് സുരക്ഷാഭീഷണി ഉണ്ടാക്കുമെന്നുമായിരുന്നു പ്രദേശവാസികള്‍ക്കിടയില്‍ ആരോ തെറ്റിധാരണ പരത്തിയത്. ഇത്തരം തെറ്റിധാരണ പരത്തുവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കപ്പെടണം.
കോവിഡ് പകരുന്നത് വൈറസ് ബാധയുള്ള ഒരാള്‍ ചുമക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന സ്രവങ്ങള്‍ നമ്മുടെ ശരീരത്തില്‍ എത്തുമ്പോഴാണ്. ഒരു മൃതശരീരവും തുമ്മില്ല, ചുമയ്ക്കില്ല. മൃതശരീരത്തില്‍ നിന്നുള്ള സ്രവങ്ങള്‍ മൂലം രോഗം പകരാന്‍ സാധ്യത ഇല്ലേ എന്നാണെങ്കില്‍ അപൂര്‍വമായി അങ്ങനെ സംഭവിക്കാന്‍ സാധ്യത ഉണ്ട് എന്ന് വേണമെങ്കില്‍ പറയാം. പക്ഷേ, ഓരോ ശരീരവും ആശുപത്രികളില്‍ നിന്ന് അത്രയേറെ ശ്രദ്ധയോടെ ആണ് കൈമാറുന്നത്. ഒരു രീതിയിലും സ്രവങ്ങള്‍ പുറത്തെത്തില്ല എന്നുറപ്പിക്കാന്‍ പ്ലാസ്റ്റിക് ബാഗിലാണ് കൈമാറുന്നത്. അതായത് ആശുപത്രിയില്‍ നിന്നും പ്ലാസ്റ്റിക് ബോഡി ബാഗില്‍ കൈമാറ്റം ചെയ്യപ്പെടുന്ന മൃതശരീരത്തില്‍ നിന്ന് വൈറസ് പകരാന്‍ സാധ്യതയില്ല എന്നു ചുരുക്കം. എങ്കിലും മൃതശരീരം കൈകാര്യം ചെയ്യുന്നവര്‍ വ്യക്തിഗത സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട്.
രോഗം പകരാതിരിക്കാന്‍ ഏറ്റവും സുരക്ഷിതമായ മൃതസംസ്‌കരണ മാര്‍ഗമാണ് ദഹിപ്പിക്കുക എന്നത്. ദഹിപ്പിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് റിസ്‌ക് കൂടുന്ന ഒരേ ഒരു മരണ രീതിയേയുള്ളൂ, റേഡിയോ ആക്ടീവ് പോയ്‌സണിംഗ്. ദഹിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന പുകയില്‍ റേഡിയോ ആക്റ്റിവിറ്റിയുള്ള കണങ്ങള്‍ കാണാനുള്ള സാധ്യത കൊണ്ടാണിത്. അതല്ലാതെ ഏതൊരു സാഹചര്യത്തിലും സുരക്ഷിതമായ മാര്‍ഗമാണ് ഇത്. കോവിഡ് മരണങ്ങളില്‍ ഇങ്ങനെ മൃതദേഹം ദഹിപ്പിക്കുന്നതല്ല അപകടം, ആള്‍ക്കൂട്ടങ്ങളാണ് അപകടം. തിങ്ങിനിറഞ്ഞ ആള്‍ക്കൂട്ടത്തില്‍ ഒരാള്‍ക്ക് കോവിഡ് ഉണ്ടെങ്കില്‍ മറ്റുള്ളവരിലേക്ക് പകരാം. ഇതൊന്നും കോട്ടയത്ത് പ്രതിഷേധിച്ചവര്‍ മനസിലാക്കിയില്ല. അല്ലങ്കില്‍ അതൊന്നും ചിന്തിക്കാനുള്ള അവസരം കുത്തിത്തിരിപ്പ് നടത്തിയവര്‍ അവര്‍ക്ക് നല്‍കിയില്ല. എന്തു തന്നെയാലും കേരളത്തിന് അപമാനകരമായിരുന്നു ഇത്തരം സംഭവങ്ങള്‍.
https://www.facebook.com/Malayalivartha