ട്രഷറിയിലെ സോഫ്റ്റ്‌വെയറിനായി കണ്‍സെള്‍ട്ടന്‍സി നല്‍കിത് ഒന്നരക്കോടി; തുക ചെലവഴിച്ചത് സോഫ്റ്റ്‌വെയറിന് ഐ.എസ്.ഒ അംഗീകാരം ലഭിക്കാന്‍; സോഫ്റ്റ് വെയര്‍ നിര്‍മിച്ചത് നാഷണല്‍ ഇന്‍ഫര്‍മേറ്റിക്‌സ് സെന്റര്‍; സ്ഥിരം തകരാറിലായ സോഫ്റ്റ്‌വെയറിന് ഐ.എസ്.ഒ അംഗീകാരം എന്തിന്?
ട്രഷറിയിലെ സോഫ്റ്റ്‌വെയറിന്റെ പോരായ്മയാണ് കോടിളുടെ തട്ടിപ്പിന് വഴി വച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതെ സോഫ്റ്റ്‌വെയറിന് ഐ.എസ്.ഒ അംഗീകാരം നേടിയെടുക്കാനായി ഒന്നര വര്‍ഷം മുമ്പ് സര്‍ക്കാര്‍ ചെലവഴിച്ചത് ഒന്നരക്കോടി രൂപ. ഇതിനായി കണ്‍സെള്‍ട്ടന്‍സിയെ നിയോഗിക്കുകയും ചെയ്തു. ഏണസ്റ്റ് ആന്റ് യംഗ് എന്ന കണ്‍സല്‍ട്ടന്റിനെ കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് നിയോഗിച്ചത്. പക്ഷേ പണം കൊടുത്ത് ഒന്നരവര്‍ഷമായിട്ടും സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാനുള്ള മാന്വല്‍ പോലും ജീവനക്കാര്‍ക്ക് കിട്ടിയിട്ടില്ല. വ്യാപക പരാതികള്‍ ഉയര്‍ന്ന സോഫ്റ്റ്‌വെയറിന് ഐഎസ്‌ഐ 27001 സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ ഖജനാവില്‍ നിന്ന് എന്തിന് പണം മുടക്കിയെന്ന ചോദ്യവും ഇതോടെ ഉയരുന്നതാണ്.
നിരവധി ചോദ്യങ്ങളാണ് ട്രഷറി തട്ടിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്നത്. ഇത് ബിജുലാല്‍ എന്ന സീനിയര്‍ അക്കൗണ്ടില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. തട്ടിപ്പ് നടന്നത് 27നാണ്. ഇതോടെ, കണക്ക് പൊരുത്തപ്പെടാതെ വന്നു. അങ്ങനെയാണ് തട്ടിപ്പ് പുറത്തുവരുന്നത്. എന്നാല്‍, ജില്ലാ ട്രഷറി ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയത് 30നാണ്. എന്തുകൊണ്ട് പണം പോയെന്നു കണ്ടെത്താന്‍ രണ്ടുദിവസം വേണ്ടിവന്നു? 27ന് കണക്ക് പൊരുത്തപ്പെടാതെയാണോ ട്രഷറി അടച്ചത്? അതോ അറിഞ്ഞിട്ടും മുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതോ? ആരാണ് ഇതിനുത്തരവാദി? എന്തുകൊണ്ട് പാസ്‌വേഡ് റദ്ദാക്കിയില്ല? ട്രഷറിയില്‍നിന്ന് ഓണ്‍ലൈനായി പണം പിന്‍വലിക്കണമെങ്കില്‍ അക്കൗണ്ടന്റുമാത്രം കണ്ടാല്‍ പോരാ. മുകളിലുള്ള ഓഫീസറും കാണണം. മേയ് 31നു വിരമിച്ച ട്രഷറി ഓഫീസറുടെ പാസ്‌വേഡ് ഉപയോഗപ്പെടുത്തിയാണ് ബിജുലാല്‍ അനധികൃത ഇടപാടിന് അംഗീകാരം നല്‍കിയത്. ട്രഷറിജീവനക്കാര്‍ വിരമിക്കുമ്പോള്‍ അവരുടെ യൂസര്‍ ഐ.ഡി.യും പാസ്‌വേഡും ഒഴിവാക്കണമെന്നാണു ചട്ടം. വിരമിച്ചവരുടെ യൂസര്‍ നെയിമും പാസ്‌വേഡും യഥാസമയം റദ്ദാക്കാത്തതിന് ഉത്തരവാദികളാര്? സമാന സംഭവങ്ങള്‍ വേറെയുണ്ടോ? തുടങ്ങിയ ചോദ്യങ്ങളും ട്രഷറിക്കെതിരെ ഉയരുന്നുണ്ട്.
കേന്ദ്രസര്‍ക്കാര്‍ അംഗീകൃത സ്ഥാപനമായ സ്റ്റാന്‍ഡൈസേഷന്‍ ടെസ്റ്റിങ് ആന്‍ഡ് ക്വാളിറ്റി എന്ന സ്ഥാപനമാണ് ട്രഷറി സോഫ്റ്റ്‌വേറിന്റെ സെക്യൂരിറ്റി ഓഡിറ്റ് നടത്തിയത്. എന്‍.ഐ.സി.യും ട്രഷറി ഐ.ടി. വിഭാഗവുമാണ് ഇതിന്റെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്നത്. ഇരുവരോടും ഒരുവട്ടംകൂടി സമഗ്രമായ പരിശോധന നടത്താന്‍ ആവശ്യപ്പെടുമെന്ന് ധനമന്ത്രി പറയുന്നു. തട്ടിപ്പ് കണ്ടെത്തിയതോടെ ട്രഷറിയിലെ സോഫ്റ്റ്‌വേറില്‍ ഗുരുതര പിഴവ് (ബഗ്) ഉള്ളതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥന്‍ നടത്തുന്ന ഇടപാടിന്റെ വിവരങ്ങള്‍ സോഫ്റ്റ്‌വേറില്‍ നീക്കംചെയ്യാം. തെറ്റിപ്പോയ ഇടപാടുകള്‍ റദ്ദാക്കാനാണ് ഇത് അനുവദിച്ചിട്ടുള്ളത്. എന്നാല്‍, ആ പണം മറ്റ് അക്കൗണ്ടിലേക്കു മാറ്റുന്നത് ഇതോടൊപ്പം സ്വയം റദ്ദാവില്ല.
സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി, മേല്‍നോട്ടം വഹിക്കുന്ന നാഷണല്‍ ഇന്‍ഫര്‍മേറ്റിക്‌സ് സെന്ററാണ്. അതുകൊണ്ടു തന്നെ സെന്ററുമായി ബന്ധപ്പെടാനും പരാതികളും ന്യൂനതകളും അറിയിക്കാനും ചീഫ് കോ ഓര്‍ഡിനേറ്ററുണ്ട്. സര്‍ക്കാര്‍ ശമ്പളത്തിന് പുറമെ പ്രതിമാസം അധികമായി 7000 രൂപയും നല്‍കിയാണ് നിയമനം. പക്ഷേ, കൃത്യമായ ഏകോപനം നടന്നില്ല. ഇയാള്‍ക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനമാവശ്യമില്ല. എന്‍.ഐ.സിയില്‍ ട്രഷറി വകുപ്പ് ശമ്പളം നല്‍കി അഞ്ച് പേരെ നിയമിച്ചെങ്കിലും സോഫ്റ്റ്‌വെയര്‍ പരാതികള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ല. ആദായി നികുതി സംബന്ധമായി പ്രോഗ്രാം ഉണ്ടാക്കാന്‍ എട്ടു വര്‍ഷമായി ശ്രമം തുടങ്ങിയിട്ടും ഫലമുണ്ടായില്ല.
തട്ടിപ്പുകേസ് പ്രതി എം.ആര്‍. ബിജുലാല്‍ മുമ്പിരുന്ന ട്രഷറികളിലെ അക്കൗണ്ടുകളും പരിശോധിക്കും. സംസ്ഥാനത്ത് കാന്‍സല്‍ചെയ്ത ട്രഷറി ചെക്കുകളുടെ എല്ലാ കേസുകളും പരിശോധിക്കും. ശമ്പളം, പെന്‍ഷന്‍ ഒഴികെയുള്ള ബില്ലുകള്‍ മാറുംമുമ്പ് ബന്ധപ്പെട്ടവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനത്തെക്കുറിച്ച് ആലോചിക്കുമെന്നും ഇപ്പോള്‍ ധനമന്ത്രി പറയുന്നുണ്ട്.
https://www.facebook.com/Malayalivartha