ജ്യൂസുകടയിലെ സിസിടിവി ദൃശ്യങ്ങൾ പ്രകാശൻ തമ്പി അടിച്ചു മാറ്റിയതെന്തിന്? കലാഭവന്‍ സോബിയുടെ മൊഴിയിലെ വൈരുദ്ധ്യത നീക്കാൻ സോബിക്ക് നുണപരിശോധന... ബാലഭാസ്‌കറുടെ മരണം കൂടുതൽ ദുരൂഹതയിലേക്ക്...
ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവന്‍ സോബിയെയും പ്രകാശന്‍ തമ്ബിയെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ സിബിഐ തീരുമാനം. ഇതിനുള്ള അനുമതി തേടി കോടതിയെ സമീപിക്കുന്നതാണ്. കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലുകള്‍ക്ക് അടിസ്ഥാനമില്ലെന്ന നിഗമനത്തിലാണ് സിബിഐ. ബാലഭാസ്‌കറിന്റെ അപകട സ്ഥലത്ത് പലരെയും കണ്ടെന്നും അവര്‍ വാഹനം വെട്ടിപ്പൊളിക്കാന്‍ ശ്രമിച്ചു എന്നുമുള്ള വിവരങ്ങളാണ് കലാഭവന്‍ സോബി സിബിഐയോട് പറഞ്ഞത്.
തുടര്‍ന്ന് കലാഭവന്‍ സോബിയെ സംഭവസ്ഥലത്ത് കൊണ്ടുപോയി സിബിഐ തെളിവെടുപ്പു നടത്തി. വിശദമായ മൊഴിയുമെടുത്തു. എന്നാല്‍ സിബിഐയുടെ പരിശോധനയില്‍ അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് സോബി പറയുന്നതെന്നാണ് സിബിഐ ഭാഷ്യം. ഇതിന്റെ ഭാഗമായി അപകടം നടന്ന സ്ഥലത്തിന് സമീപമുള്ള വീട്ടുകാരുടെ മൊഴി സിബിഐ എടുത്തിരുന്നു. വീട്ടുകാരാണ് അപകടം നടന്ന സ്ഥലത്തേക്ക് ആദ്യമെത്തുന്നത്. അപകടമാണ് സംഭവിച്ചതെന്നും പുറത്തു നിന്നുള്ളവരുടെ ഇടപെടല്‍ അതിലില്ല എന്നുമാണ് സിബിഐ അന്വേഷണത്തില്‍ വ്യക്തമായത്.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കലാഭവന്‍ സോബിയെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ സിബിഐ തീരുമാനിക്കുന്നത്. കോടതിയുടെ അനുമതിയോടെ നുണപരിശോധനയ്ക്ക് വിധേയമാക്കാനാണ് സിബിഐ തീരുമാനം. ബാലഭാസ്‌കറിന്റെ മാനേജരും തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതിയുമായ പ്രകാശ് തമ്ബിയെയും കഴിഞ്ഞ ദിവസം സിബിഐ വിശദമായി ചോദ്യം ചെയ്തിരുന്നു.
ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിന് ഇടയാക്കിയ അപകടം ആസൂത്രിതമാണോയെന്നതാണ് സി.ബി.ഐ പ്രധാനമായും അന്വേഷിക്കുന്നത്. അന്വേഷണം തുടങ്ങുമ്പോള്‍ ആരോപണ നിഴലിലുള്ള ഏറ്റവും പ്രധാന വ്യക്തിയാണ് ബാലഭാസ്കറിന്റെ മാനേജറായിരുന്ന പ്രകാശന്‍ തമ്പി. അതിനാലാണ് തിരുവനന്തപുരത്തെ ഓഫീസിലേക്ക് വിളിച്ചുവരുത്തി സി.ബി.ഐ സംഘം മണിക്കൂറോളം ചോദ്യം ചെയ്തത്.
തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ ബാലഭാസ്‌കറും ഡ്രൈവറും കടയില്‍ക്കയറി ജ്യൂസ് കുടിച്ചിരുന്നു. എന്നാല്‍ അപകടത്തിനു ശേഷം ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ജ്യൂസ് കടയില്‍ നിന്ന് പ്രകാശന്‍തമ്ബി ശേഖരിച്ചു എന്നതാണ് ഇയാളെ സംശയമുനയില്‍ നിര്‍ത്തിയത്.
മാത്രമല്ല പ്രകാശന്‍തമ്പി പറഞ്ഞതനുസരിച്ചാണ് ബാലഭാസ്‌കര്‍ അന്നേ ദിവസം രാത്രി യാത്ര പുറപ്പെട്ടതെന്നതും കൂടുതല്‍ വിവാദങ്ങള്‍ക്കിടയാക്കി. എന്നാല്‍ ബാലഭാസ്‌കറിന്റെ പിതാവ് പറഞ്ഞതനുസരിച്ചാണ് സിസിടിവി ദൃസ്യം ശേഖരിച്ചതെന്നും ഒരു ചിത്രത്തിനുവേണ്ടിയുള്ള സംഗീതം പൂര്‍ത്തിയാക്കാന്‍ അടിയന്തിരമായി നിര്‍ദേശം വന്നതുകൊണ്ടാണ് അന്ന് രാത്രി തന്നെ ബാലഭാസ്‌കര്‍ മടങ്ങിയതെന്നുമാണ് പ്രകാശന്‍ തമ്ബിയുടെ മൊഴി. കൊച്ചിയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നുണപരിശോധനയ്ക്കായുള്ള അപേക്ഷ അടുത്ത ദിവസങ്ങളില്‍ സിബിഐ സമര്‍പ്പിക്കും.
ദേശീയ പാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംക്ഷന് സമീപം 2018 സെപ്തംബര്‍ 25 ന് പുലര്‍ച്ചെയായിരുന്നു ബാലഭാസ്കർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടത്. ഭാര്യ ലക്ഷമി, മകള്‍ തേജസ്വിനി ബാല, എന്നിവര്‍ക്ക് ഒപ്പം ത്യശൂരില്‍ ക്ഷേത്ര വഴിപാടുകള്‍ക്കായി പോയി മടങ്ങി വരവേയായിരുന്നു അപകടം. മകള്‍ സംഭവ സ്ഥലത്തും ബാലഭാസ്‌കര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഒക്ടോബര്‍ രണ്ടിനും മരിച്ചു. അമിത വേഗതയില്‍ വാഹനം റോഡരികിലെ മരത്തിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം. വാഹനമോടിച്ചത് ആരെന്ന ആശയക്കുഴപ്പവും വിവാദങ്ങള്‍ക്ക് തിരി കൊളുത്തി. പാലക്കാട് ഉള്ള ഡോക്ടര്‍ക്കെതിരെയും ബാലഭാസ്‌കറിന്റെ കുടുംബം ആരോപണവുമായി എത്തി. വാഹനമോടിച്ച ഡ്രൈവര്‍ അര്‍ജുന്‍ ഇവരുടെ ബന്ധുവായതും വിവാദങ്ങളെ സങ്കീര്‍ണ്ണമാക്കി.
ഇതിനിടയില്‍ സ്വര്‍ണക്കടത്ത് കേസില്‍ ബാലഭാസ്‌കറിന്റെ കൂടെയുണ്ടായിരുന്ന വിഷ്ണു, പ്രകാശ് തമ്പി എന്നിവര്‍ പിടിയിലായതോടെ കേസിന് പുതിയമാനം വന്നു. സാമ്പത്തിക ക്രമക്കേടുകള്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങളും ഉയര്‍ന്നു. ശാസ്ത്രീയ പരിശോധനകള്‍ക്ക് അവസാനം ക്രൈംബ്രാഞ്ച് സംഘം അപകടമരണമാണെന്ന നിഗമനത്തില്‍ എത്തിയതോടെയാണ് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി സിബിഐ അന്വേഷണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയത്. അപകട സമയത്ത് വാഹനമോടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ തന്നെയാണെന്നു ശാസ്ത്രീയ പരിശോധനകളിലൂടെ തെളിയിക്കാന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിരുന്നു.
കാർ അപകടം നടന്ന സ്ഥലത്തുകൂടി പോകുകയായിരുന്ന കലാഭവൻ സോബിയുടെ വെളിപ്പെടുത്തലുകളും സിബിഐ അന്വേഷണമെന്ന ആവശ്യത്തിനു ശക്തി പകർന്നു. അപകടം നടന്ന സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ ചിലരെ കണ്ടെന്ന സോബിയുടെ വെളിപ്പെടുത്തൽ ക്രൈംബ്രാഞ്ച് മുഖവിലയ്ക്കെടുത്തിരുന്നില്ല. എന്നാൽ സോബിയെ നോട്ടിസ് അയച്ചു വിളിച്ചുവരുത്തി ചോദ്യം ചെയ്ത ഡിആർഐ, ബാലഭാസ്കർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുമ്പോൾ സംഭവ സ്ഥലത്തുണ്ടായിരുന്നവരിൽ ചിലർ സ്വർണക്കടത്തുമായി ബന്ധമുള്ളവരാണെന്ന് സ്ഥിരീകരിച്ചിരുന്നു.
ബാലഭാസ്കറിന്റെ മാനേജരായിരുന്ന പ്രകാശൻ തമ്പിയും സുഹൃത്ത് വിഷ്ണു സോമസുന്ദരവും സ്വർണക്കടത്ത് കേസിൽ പ്രതിയായതോടെയാണ് ഡിആർഐ സോബിയുടെ മൊഴി പരിശോധിക്കാൻ തീരുമാനിച്ചത്. ബാലഭാസ്കറിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്തുകൂടി പോകുകയായിരുന്ന സോബിയോട് വാഹനം നിർത്താതെ പോകാൻ ആക്രോശിച്ച ഒരാളെ ഫോട്ടോയിൽ അദ്ദേഹം തിരിച്ചറിഞ്ഞു. ഡിആർഐ ഈ വിവരങ്ങൾ കൈംബ്രാഞ്ചിന് കൈമാറിയിരുന്നു.
തിരുമല സ്വദേശിയായ കെഎസ്ആർടിസി കണ്ടക്ടർ സുനിൽകുമാറും (45), കഴക്കൂട്ടം വെട്ടുറോഡ് സ്വദേശിനി സെറീനയും (42) മെയ് 13ന് 25 കിലോ സ്വര്‍ണവുമായി അറസ്റ്റിലായതോടെയാണ് ബാലഭാസ്കറിന്റെ മാനേജർക്കും സുഹൃത്തിനും സ്വർണക്കടത്തിൽ പങ്കുണ്ടെന്ന വിവരം പുറത്തുവരുന്നത്. കേസിൽ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനാണ് ഒന്നാം പ്രതി. സുനിൽകുമാർ, സെറീന, വിഷ്ണു സോമസുന്ദരം, ബിജു, വിനീത, അബ്ദുൾ ഹക്കിം, റഷീദ്, പ്രകാശൻ തമ്പി എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. സ്വർണക്കടത്തിനെക്കുറിച്ച് സിബിഐ അന്വേഷണവും നടക്കുകയാണ്.
https://www.facebook.com/Malayalivartha