ചതിയന്‍ ചൈന നേപ്പാളിനെ വിഴുങ്ങുന്നു; ഏഴു അതിര്‍ത്തി ജില്ലയില്‍ വന്‍തോതില്‍കൈയേറ്റം; ഇന്ത്യന്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ കണ്ടെത്തല്‍ ഞെട്ടിക്കുന്നത്; നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിട്ടു വിഴ്ച്ചയുടെ ഫലം അടിമത്വം; പ്രതിഷേധം ശക്തമാക്കി നേപ്പാള്‍ പ്രതിപക്ഷം
നേപ്പാളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നത് മുതല്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ്. അവര്‍ക്ക് ഇന്ത്യയേക്കാള്‍ താല്‍പര്യം ചൈനയോട് തോന്നി. ഇതിന്റെ ഫലം ഇപ്പോള്‍ അനുഭവിക്കുന്നത് നേപ്പാളിലെ മുഴുവന്‍ ജനങ്ങളാണ്. തങ്ങളുടെ ഭൂമി കൈയേറുമ്പോള്‍ നോക്കി നില്‍കുന്ന സര്‍ക്കാരിനെതിരെ നേപ്പാളില്‍ പ്രതിഷേധം ശക്തമാകുകയാണ്. നേപ്പാള്‍ അതിര്‍ത്തിയില്‍ ചൈന വന്‍തോതില്‍ കടന്നുകയറ്റം നടത്തിയതായി ഇന്ത്യന്‍ ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയിരിക്കുകയാണ്. നേപ്പാളിലെ ഏഴ് അതിര്‍ത്തി ജില്ലകളിലായി വന്‍തോതില്‍ കയ്യേറ്റം നടന്നിട്ടുണ്ടെന്നും നിരവധി പ്രദേശങ്ങളില്‍ കയ്യേറ്റം തുടരുകയാണെന്നുമാണ് മുന്നറിയിപ്പ്. യഥാര്‍ഥ പ്രതിസന്ധി ഏറെ വലുതായിരിക്കാമെന്നും എന്നാല്‍ നേപ്പാള്‍ സര്‍ക്കാര്‍ പ്രശ്‌നങ്ങള്‍ മൂടിവെക്കുകയാണെന്നും ഇന്റലിജന്‍സ് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.
ഇതിലും യഥാര്‍ഥ ചിത്രം ഏറെ മോശമായിരിക്കാമെന്നും വിലയിരുത്തപ്പെടുന്നു. കാരണം നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കടന്നുകയറ്റ നയം മൂടിവെക്കുകയാണ്. ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയതായി ഒരു ദേശിയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ചൈനയുടെ കടന്നുകയറ്റശ്രമങ്ങള്‍ സംബന്ധിച്ച് നേപ്പാളിലെ സര്‍വേ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും പ്രധാനമന്ത്രി കെ പി ശര്‍മ ഒലി ഇത് നിഷേധിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്. ഡോലാഖാ, ഗോര്‍ഖാ, ദാര്‍ച്ചുള, ഹുംല, സിന്ധുപാല്‍ചൗക്ക്, റസുവാ തുടങ്ങിയ ജില്ലകളിലെല്ലാം ചൈനയുടെ കടന്നുകയറ്റമുണ്ടായിട്ടുണ്ട്.
ദോലാഖാ ജില്ലയില്‍ ചൈന അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് ഒന്നര കിലോമീറ്ററോളം കടന്നുകയറിയിട്ടുണ്ട്. കോര്‍ലാങ് പ്രദേശത്ത് പില്ലര്‍ നമ്പര്‍ 57ലാണ് കടന്നുകയറ്റം. കൂടാതെ ഗോര്‍ഖയിലെ 35, 37, 38 നമ്പറുകളിലുള്ള പില്ലറുകളും സോലുഖുംബുവിലെ 62-ാം പില്ലറും ചൈന മാറ്റി സ്ഥാപിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ആദ്യ മൂന്നു പില്ലറുകളും മുന്‍പ് ടോം നദിയ്ക്ക് സമീപത്ത് റുയി ഗ്രാമത്തിലായിരുന്നു സ്ഥിതി ചെയ്തിരുന്നത്. നേപ്പാളിന്റെ ഔദ്യോഗിക മാപ്പ് പ്രകാരം ഈ ഗ്രാമം നേപ്പാളിന്റേതാണ്. ഈ ഗ്രാമത്തിലുള്ളവര്‍ നികുതി അടയ്ക്കുന്നത് നേപ്പാളിനാണെന്നാണ് ചൈന അവകാശപ്പെടുന്നത്.
എന്നാല്‍ 2017ല്‍ തന്നെ ഈ ഗ്രാമം പിടിച്ചെടുത്ത ചൈനീസ് സൈന്യം ചൈനയുടെ കീഴിലുള്ള ടിബറ്റ് സ്വയംഭരണ പ്രവിശ്യയുടെ ഭാഗമാക്കിയിട്ടുണ്ട്. നേപ്പാളിലെ നാല് ജില്ലകളില്‍ വിവിധ സ്ഥലങ്ങളില്‍ വന്‍തോതില്‍ കടന്നുകയറ്റം നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കി മുന്‍പ് നേപ്പാള്‍ കാര്‍ഷിക മന്ത്രാലയവും രംഗത്തെത്തിയിരുന്നു. നദികളുടെ ക്യാച്ച്‌മെന്റ് പ്രദേശങ്ങളാണ് പ്രധാനമായും ചൈന നിയന്ത്രണത്തിലാക്കിയിട്ടുള്ളത്.
അതെ സമയം ഇന്ത്യയുമായി ഭൂപടപ്രശ്‌നം സൃഷ്ടിച്ച് ചൈനയുമായി അടുത്തത് മുതല്‍ തന്നെ അതായത് രണ്ടു മാസങ്ങള്‍ക്ക് മുമ്പ് തന്നെ ചൈന കൈയേറ്റങ്ങള്‍ ആരംഭിച്ചിയിരുന്നു. നേപ്പാളിലെ ഹംല ജില്ലയിലെ ലപ്ച-ലിമി പ്രവിശ്യാ പ്രദേശത്താണ് ചൈന കടന്നുകയറ്റം നടത്തിയത്. ഇവിടെ ചൈന ഒന്‍പത് കെട്ടിടങ്ങള്‍ അനധികൃതമായി നിര്‍മിച്ചുവെന്ന് കണ്ടെത്തിയിരുന്നു. വില്ലേജ് കൗണ്‍സില്‍ തലവന്‍ വിഷ്ണു ബഹാദുര്‍ ലാമ പ്രദേശം സന്ദര്‍ശിച്ചതിന് പിന്നാലെയാണ് അനധികൃത കെട്ടിട നിര്‍മാണ വിവരങ്ങള്‍ അധികൃതര്‍ അറിഞ്ഞതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നേപ്പാള്‍ അതിര്‍ത്തി രണ്ട് കിലോമീറ്ററോളം കൈയേറിയാണ് ചൈന കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളതെന്നാണ് പുറത്തുവരുന്ന വിവരം.
കെട്ടിടങ്ങള്‍ നിര്‍മിച്ച സ്ഥലത്തേക്ക് പോകാന്‍ ചൈനീസ് സൈനികര്‍ വില്ലേജ് കൗണ്‍സില്‍ തലവനെ അനുവദിച്ചില്ല. ജനങ്ങളെയും പ്രവേശിപ്പിക്കുന്നില്ല. ചൈനീസ് സൈനികരോട് സംസാരിക്കാന്‍ വില്ലേജ് കൗണ്‍സില്‍ തലവന്‍ ശ്രമിച്ചുവെങ്കിലും അവര്‍ സംസാരിക്കാന്‍ കൂട്ടാക്കിയില്ല. ഉടന്‍ തിരിച്ചുപോകാന്‍ ചൈനീസ് സൈനികര്‍ അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചു. ഇതോടെ മൊബൈല്‍ ഫോണില്‍ കെട്ടിടങ്ങളുടെ ചിത്രം പകര്‍ത്തിയ ശേഷം അദ്ദേഹം മടങ്ങി. നേപ്പാളിലെ അസിസ്റ്റന്റ് ചീഫ് ജില്ലാ ഓഫീസര്‍ നടത്തിയ പരിശോധനയില്‍ കൈയേറ്റം സ്ഥിരീകരിച്ചിട്ടുണ്ട്. നേപ്പാള്‍ വിദേശകാര്യ മന്ത്രാലയത്തെയും ആഭ്യന്തര മന്ത്രാലയത്തെയും അധികൃതര്‍ വിവരം അറിയിച്ചിട്ടുണ്ട്. ചൈന 11 സ്ഥലങ്ങളില്‍ കൈയേറ്റം നടത്തിയിട്ടുണ്ടെന്ന് നേപ്പാളിലെ കൃഷി മന്ത്രാലയം ജൂണില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കെട്ടിട നിര്‍മാണത്തിന്റെ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.
ഇതിനിടെ ഭരണകക്ഷിയായ നേപ്പാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ നേപ്പാളില്‍ പ്രതിഷേധം ശക്തമാണ്. നേപ്പാള്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് ജീവന്‍ ബഹാദൂര്‍ ഷാഹി ഹുംലയിലെ നേപ്പാള്‍ പ്രദേശം ചൈന കൈയേറ്റം ചെയ്തതിനെക്കുറിച്ചുള്ള വസ്തുത തുറന്നുകാട്ടാന്‍ പരസ്യമായി രംഗത്തുവന്നിയിരുന്നു. ഹിമാലയ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചൈന ഹംലയില്‍ നേപ്പാളി ഭൂമിയില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും ഈ പ്രദേശം കൈവശപ്പെടുത്തിയെന്നും ഷാഹി വെളിപ്പെടുത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള അന്താരാഷ്ട്ര അതിര്‍ത്തിയിലെ അതിര്‍ത്തി സ്തംഭം 12 കടന്ന് സമീപ പ്രദേശങ്ങളില്‍ ചൈന കൂടുതല്‍ നിര്‍മാണങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അറ്റകുറ്റപ്പണിയുടെ മറവിലാണ് നിര്‍മാണങ്ങള്‍ നടന്നതെന്നും നേപ്പാളി അധികൃതരെ ഇതൊന്നും അറിയിച്ചിട്ടില്ലെന്നും അദ്ദേഹം എടുത്തുപറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചൈനീസ് ഉദ്യോഗസ്ഥര്‍ ഹംലയിലെ നാട്ടുകാരുടെ അഭ്യര്‍ത്ഥനയും വാദങ്ങളും ഒന്നും ശ്രദ്ധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. നിര്‍മ്മാണ സ്ഥലങ്ങളിലെ ചൈനീസ് ഉദ്യോഗസ്ഥര്‍ അവരുടെ കന്നുകാലികളുമായി പുല്ലുമേയനെത്തിയപ്പോള്‍ അവിടെ നിന്ന് ഓടിച്ചുകയറ്റിയതായി അദ്ദേഹം ആരോപിച്ചു. ഇത് പണ്ടുമുതലേ പ്രാദേശിക കാലിമേച്ചില്‍ സ്ഥലമായിരുന്നു. ഹംലയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഉള്ളതിനാല്‍, പ്രാദേശിക ജനതയെ ആകര്‍ഷിക്കാനും അവിടെ ആധിപത്യം സ്ഥാപിക്കാനും ചൈന ഈ നിര്‍മിതികളെ ഒരു ഭോഗമായി ഉപയോഗിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്‍സറോവര്‍ എളുപ്പത്തില്‍ കാണാവുന്ന ഹംലയിലെ ലാപ്ചയുടെ സ്ഥലവും ചൈന കൈവശപ്പെടുത്തിയിട്ടുണ്ടെന്നും ഷാഹി വാദിച്ചു.
ഭരണകക്ഷിയായ നേപ്പാളി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (എന്‍സിപി) ഈ ഭൂമി ചൈനയ്ക്ക് കീഴടക്കിയിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. കയ്യേറ്റത്തിന്റെ എതിര്‍പ്പ് 'ദേശീയ സമഗ്രതയ്ക്ക്' പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം തന്റെ പാര്‍ട്ടി പ്രശ്‌നം ഉന്നയിക്കുകയും പ്രവിശ്യാ അസംബ്ലിയില്‍ എതിര്‍ക്കുകയും ചെയ്യും. ഇതിനിടെയാണ് പുതിയ കൈയേറ്റങ്ങലെ കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പുറത്ത് വരുന്നത്. ഇന്ത്യയോടുള്ള നേപ്പാള്‍ പ്രധാനമന്ത്രിയുടെ സമീപനത്തില്‍ അടുത്ത നാളുകളില്‍ മാറ്റമുണ്ടായിട്ടുണ്ടെങ്കിലും ചൈനയോട് ശര്‍മ ഒലി ഇപ്പോഴും സൗഹൃദം സൂക്ഷിക്കനാണ് ആഗ്രഹിക്കുന്നത്. അതിന് അദ്ദേഹം ചൈനയോട് വിധേയത്വം പുലര്‍ത്തുന്നതിന് വേണ്ടി സ്വന്തം രാജ്യം വിദേശ രാജ്യത്തിന് മുന്നില്‍ അടിയറവ് വയ്ക്കുന്ന കാഴ്ച്ചയാണ് ലോകം കാണുന്നത്.
https://www.facebook.com/Malayalivartha