പിണറായിയുടെ ചെക്ക്... ഐസക് മത്സരിക്കില്ല; തുടര്‍ഭരണ പ്രതീക്ഷയില്ല; അഞ്ചു തവണ മത്സരിച്ചു, 10 വര്‍ഷം ധനമന്ത്രിയായി; ഇനി എല്ലാം പാര്‍ട്ടി തീരുമാനിക്കട്ടെ എന്ന് തോമസ് ഐസക്ക്; കണ്ണൂര്‍ വിരുദ്ധ ചേരി ഇനി സി.പി.എമ്മില്‍ ഇല്ല
ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചും കിറ്റു വിതരണം നടത്തിയും തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ വിജയ ശില്‍പിയായ തോമസ് ഐസക്കിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ചെക്. ധനമന്ത്രി ടി.എം.തോമസ് ഐസക് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കില്ലെന്നാണ് പുറത്ത് വരുന്ന സൂചന. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ 20 വര്‍ഷം നീണ്ട കാലയളവാണെന്നും പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നുമാണ് തോമസ് ഐസകിന്റെ നിലപാട്. അതെ സമയം ഇത്തരമൊരു നിലപാടിന് പിന്നില്‍ പിണറായിക്കെതിരായ നീരസവും കാരണമാണെന്ന് വിലയിരുത്തലുണ്ട്. ഐസക്് താല്‍പര്യം കാട്ടിയാലും പിണറായി അതിനെ തടയിടാനുള്ള സാധ്യത തള്ളികളയാന്‍ സാധിക്കില്ല. കാരണം തോമസ് ഐസക് ഇതിനോടകം തന്നെ കണ്ണൂര്‍ വിരുദ്ധ ചേരിക്ക് രൂപം നല്‍കാനുള്ള നീക്കത്തിലാണ്. ഇതു മനസിലാക്കി തന്നെയാണ് പിണറായി വിജയന്‍ നീങ്ങുന്നത്.
അതെ സമയം തോമസ് ഐസക്കില്ലെങ്കില്‍ ആലപ്പുഴയിലാര് എന്ന ചര്‍ച്ചകളും ഇതിനോടകം തന്നെ സജീവമായി. തുടര്‍ച്ചയായ നാല് തിരഞ്ഞെടുപ്പ് ജയങ്ങള്‍. വി.എസ് മന്ത്രിസഭയിലും പിണറായി മന്ത്രിസഭയിലുമായി പത്തുവര്‍ഷം ധനമന്ത്രി പദം. എന്നാല്‍ അഞ്ചാം തവണ തോമസ് ഐസക് മല്‍സര രംഗത്തേക്ക് ഇറങ്ങാന്‍ സാധ്യത കുറയുന്നെന്നാണ് സൂചനകള്‍. മല്‍സരിക്കുന്ന കാര്യത്തില്‍ അന്തിമവാക്ക് പാര്‍ട്ടിയുടേതെന്ന അച്ചടക്കമുള്ള മറുപടിയാണ് തോമസ് ഐസക് നല്‍കിയത്. അതെ സമയം പാര്‍ട്ടി പിണറായിയുടെ നിയന്ത്രണത്തിലായത് കൊണ്ടു തന്നെ ഇനിയൊരു സാധ്യത ഐസക്കിന് ലഭിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. തോമസ് ഐസക് വരുകയാണെങ്കില്‍ അത് പിണറായിക്ക് ഭീഷണിയാകുമെന്ന കാര്യത്തില്‍ സംശയമില്ല.
സാമ്പത്തിക പ്രതിസന്ധി തുടരുന്നതും കിഫ്ബി പദ്ധതികളുടെ തുടര്‍ച്ചയും പരിഗണിച്ച് തുടര്‍ഭരണമുണ്ടായാല്‍ ധനകാര്യം നോക്കാന്‍ തോമസ് ഐസക് തന്നെ വേണം എന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ ആലപ്പുഴയില്‍ അദ്ദേഹം അഞ്ചാം അങ്കത്തിനിറങ്ങും. മറിച്ചെങ്കില്‍ 31032 വോട്ടുകളുടെ ഭൂരിപക്ഷമുള്ള ആലപ്പുഴയില്‍ പുതുമുഖത്തിന് അവസരം ലഭിച്ചേക്കും. എസ്എഫ്‌ഐ മുന്‍ കേന്ദ്ര കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും മാരാരിക്കുളം ഏരിയ കമ്മിറ്റിയംഗവുമായ കെ.ടി.മാത്യുവിന്റെ പേരാണ് കേള്‍ക്കുന്നത്. ജില്ലാ സെക്രട്ടറി ആര്‍. നാസര്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മല്‍സ്യഫെഡ് ചെയര്‍മാനുമായ പി.പി.ചിത്തരഞ്ജന്‍ എന്നിവര്‍ക്കും സാധ്യതയുണ്ട്.
നേരത്തെ കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധന നടന്നപ്പോള്‍ പിണറായി- ഐസക് പോര് മറനീക്കി പുറത്ത് വന്നിയിരുന്നു. എന്നാല്‍ അന്ന് ധനമന്ത്രിയയെ തിരുത്തുന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചത്. ഇതിലൂടെ പാര്‍ട്ടി ഇപ്പോഴും എപ്പോഴും പിണറായിക്കൊപ്പമെന്ന് തെളിയിക്കുകയും ചെയ്തു. പരസ്യപ്രതികരണങ്ങള്‍ തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കിയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ കുറ്റപ്പെടുത്തല്‍. ധനമന്ത്രിയെ തള്ളി മന്ത്രിമാരും പാര്‍ട്ടി സെക്രട്ടറിയും രംഗത്തെത്തി. പരസ്യ പ്രസ്താവനകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്നും സര്‍ക്കാരിനും പാര്‍ട്ടിക്കും എതിരെ ഉപയോഗിക്കപ്പെടുമെന്നുമായിരുന്നു വിജയരാഘവന്റെ പ്രതികരണം. മുഖ്യമന്ത്രി വിശദീകരിച്ചതാണ് പാര്‍ട്ടി നിലപാടെന്നും പാര്‍ട്ടി അന്ന് വ്യക്തമാക്കിയിരുന്നു.
ഇതോടെ കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധനയില്‍ ആഭ്യന്തരവകുപ്പിനെതിരെ പരസ്യമായി കലാപക്കൊടി ഉയര്‍ത്തിയ തോമസ് ഐസക്ക് പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട സ്ഥിതിയിലാണ്. ധനമന്ത്രിയുടെ പരസ്യ പ്രതികരണമാണ് വിവാദത്തിന് കാരണമെന്നാണ് സെക്രട്ടറിയേറ്റ് യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനം. ഗൂഡാലോചന ആരോപിച്ച് ആനത്തലവട്ടം ആനന്ദനെതിരെയും വിമര്‍ശനം ഉണ്ടായി. പേരെടുത്ത് പറയാതെയുള്ള സെക്രട്ടറിയേറ്റിന്റെ വാര്‍ത്താക്കുറിപ്പ് ഐസക്കിന്റെയും ആനത്തലവട്ടത്തിന്റെയും ആക്ഷേപങ്ങള്‍ തള്ളുകയും ചെയ്തു. ഈ സാഹചര്യം തന്നെയാണ് പാര്‍ട്ടിയില്‍ ഇപ്പോഴും നിലനില്‍ക്കുന്നത്.
https://www.facebook.com/Malayalivartha