ലൈഫില്‍ മുഖ്യമന്ത്രി വരെ പ്രതിയാകും; സി.ബി.ഐയുടെ കണ്ടെത്തലുകള്‍; കേന്ദ്രാനുമതി വാങ്ങില്ല; ലൈഫ് മിഷന്‍ സ്വതന്ത്ര ഏജന്‍സി അല്ല; ഹാബിറ്റാറ്റില്‍ നിന്നും പദ്ധതി മാറ്റിയത് ദുരൂഹം; സി.ബി.ഐയുടെ അന്വേഷണ പരിധിയില്‍ മന്ത്രിമാരും; കമ്മീഷന്‍ ലഭിച്ചത് ആര്‍ക്കൊക്കെ
ലൈഫ് മിഷന്‍ കേസ് സി.ബി.ഐ അന്വേഷിക്കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്ത് വെറുതെ അല്ല. സി.ബി.ഐയുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ സര്‍ക്കാര്‍ വിയര്‍ക്കുമെന്ന കാര്യം എറെ കുറെ ഉറപ്പാണ്. വിദേശനാണയ വിനിമയച്ചട്ടം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് അന്വേഷണം തുടങ്ങുന്നതോടെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരും ഉന്നതരും പ്രതിക്കൂട്ടിലായേക്കും. ലൈഫ് മിഷന്‍ ക്രമക്കേടില്‍ ഉദ്യോഗസ്ഥര്‍ക്കു മാത്രമല്ല പങ്കെന്നും സര്‍ക്കാര്‍തലത്തില്‍ ഇടപെടലുണ്ടായെന്നും പ്രാഥമികാന്വേഷണത്തില്‍ സി.ബി.ഐക്കു ബോധ്യമായിരുന്നു.
സര്‍ക്കാരിനെ പ്രതികൂട്ടിലാക്കുന്ന ഘടകങ്ങള്‍
രണ്ടുവര്‍ഷം മുമ്പ് ദുബായ് റെഡ് ക്രെസന്റുമായി 20 കോടിയുടെ കരാര്‍ ഒപ്പിടുന്നതിനു മുന്നോടിയായി കേന്ദ്രാനുമതി വാങ്ങണമെന്നു നിയമവകുപ്പ് സെക്രട്ടറി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ അതവഗണിച്ചു. 2018-ലെ പ്രളയത്തേത്തുടര്‍ന്നാണു മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ദുബായ് സന്ദര്‍ശിച്ച് കരാറൊപ്പിട്ടത്. ലൈഫ് മിഷന്‍ സ്വതന്ത്ര ഏജന്‍സിയാണെന്നും അതിനാല്‍ വിദേശപണം സ്വീകരിക്കാന്‍ തടസമില്ലെന്നുമാണു സര്‍ക്കാര്‍ വാദം. എന്നാല്‍ ഇതു കോടതി അംഗീകരിച്ചില്ല. ലൈഫ് മിഷന്‍ സ്വതന്ത്ര ഏജന്‍സിയായതിനാലാണ് 20 കോടിയുടെ പദ്ധതി ടെന്‍ഡര്‍ കൂടാതെ സ്വകാര്യ കമ്പനിയായ യൂണിടാക്കിനെ ഏല്‍പ്പിച്ചതെന്നായിരുന്നു മറ്റൊരു വാദം. അതും ഹൈക്കോടതി തള്ളി.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഹാബിറ്റാറ്റിനെയാണു പദ്ധതി ഏല്‍പ്പിക്കുന്നതെന്നു ദുബായ് റെഡ് ക്രെസന്റിനെ അറിയിച്ച സര്‍ക്കാര്‍ പിന്നീട് തീരുമാനം മാറ്റിയതു ദുരൂഹമാണ്. പ്രീ-ഫാബ്രിക്കേഷന്‍ സാങ്കേതികവിദ്യ ഹാബിറ്റാറ്റിനില്ലെന്നു ചൂണ്ടിക്കാട്ടിയാണു യൂണിടാക്കിനു പദ്ധതി കൈമാറിയത്. എന്നാല്‍ യൂണിടാക്കും സാധാരണരീതിയിലാണു ഫ്ളാറ്റ് സമുച്ചയം നിര്‍മിക്കുന്നതെന്നു പിന്നീടു വ്യക്തമായി. സ്വകാര്യ കമ്പനിക്കു നിര്‍മാണക്കരാറില്ലാതെ പദ്ധതി െകെമാറിയതില്‍ തദ്ദേശമന്ത്രിയും ആരോപണവിധേയനാണ്. മന്ത്രി ഉദ്യോഗസ്ഥരെ നേരിട്ടുവിളിച്ചതിന്റെ അടിസ്ഥാനത്തിലാണു ടെന്‍ഡറില്ലാതെ മണിക്കൂറുകള്‍ക്കുള്ളില്‍ പദ്ധതി യൂണിടാക്കിനു കൈമാറിയത്. സി.ബി.ഐയുടെ അന്വേഷണപരിധിയില്‍ മന്ത്രിയും ഉള്‍പ്പെടും.
ദുബായ് റെഡ് ക്രെസന്റാണു യൂണിടാക്കിനു കരാര്‍ നല്‍കിയതെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ തദ്ദേശ സ്വയംഭരണവകുപ്പാണു യൂണിടാക്കിനെ നിയോഗിച്ചതെന്നു വ്യക്തമായി. യൂണിടാക്കിനെ അംഗീകരിച്ച് കത്തയയ്ക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷന്‍ സി.ഇ.ഒ: യു.വി. ജോസ് റെഡ് ക്രെസന്റിനയച്ച സന്ദേശം പുറത്തുവന്നിരുന്നു. 20 കോടി രൂപയുടെ കരാറില്‍ നാലുകോടി കമ്മീഷന്‍ നല്‍കി. മുഖ്യമന്ത്രിക്കൊപ്പം റെഡ് ക്രെസന്റുമായി കരാറൊപ്പിടാന്‍ പോയ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും സ്വപ്നാ സുരേഷുമാണു കമ്മീഷന്‍ കൈപ്പറ്റിയത്. ഇത് അഴിമതിയാണെന്ന് അന്വേഷണ ഏജന്‍സി തുടക്കത്തിലേ വ്യക്തമാക്കിയിരുന്നു.
റെഡ് ക്രെസന്റ് നല്‍കിയ തുക പൂര്‍ണമായും പദ്ധതിക്കുവേണ്ടിയാണു വിനിയോഗിക്കേണ്ടത്. കമ്മീഷന്‍ കാര്യം കരാര്‍ ഒപ്പിടുന്നതിനു മുമ്പ് വ്യക്തമാക്കണമായിരുന്നു. കമ്മീഷന്‍ ആരെല്ലാം വീതിച്ചെന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ടില്ല. സ്വപ്നയുടെ ലോക്കറില്‍നിന്നു കണ്ടെത്തിയ ഒരുകോടി രൂപയുടെ ബാക്കി ലഭിച്ചത് ആര്‍ക്കൊക്കെയെന്നാണു കണ്ടത്തേണ്ടത്.
അതെ സമയം ലൈഫ് മിഷന്‍ കേസില്‍ സി.ബി.ഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് നാളെ സുപ്രീംകോടതിയ്ക്ക് സര്‍ക്കാര്‍ കത്ത് നല്‍കുകയും ചെയ്യും. ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന് എതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
ലൈഫ് മിഷനില്‍ എഫ്.സി.ആര്‍.എ ലംഘനം ഉണ്ടായി എന്ന ഹൈക്കോടതി കണ്ടെത്തല്‍ തെറ്റാണെന്നും അനില്‍ അക്കരയുടെ പരാതിയില്‍ ത്വരിത പരിശോധന നടത്താതെയാണ് സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും സര്‍ക്കാര്‍ ഹരജിയില്‍ പറയുന്നു. യു.എ.ഇ കോണ്‍സുലേറ്റുമായി പദ്ധതിയ്ക്ക് ധാരണ പത്രം ഉണ്ടാക്കിയതില്‍ തന്നെ ദുരൂഹതയുണ്ടെന്നും ഉദ്യോഗസ്ഥ തലത്തില്‍ അഴിമതി നടത്തിയെന്ന് മനസിലായെന്നുമായിരുന്നു ഹൈക്കോടതി പറഞ്ഞത്. വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിനെതിരായ ഹര്‍ജി തള്ളിയത്.
https://www.facebook.com/Malayalivartha